ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

Tuesday, December 29, 2009

നൊസ്റ്റാള്‍ജിയ

ഓര്‍മകളെ തട്ടിയുണര്‍ത്തിക്കൊണ്ട് സൈജുവിന്റെ ഫോണെത്തിയിട്ടു കുറച്ചു ദിവസമായി. യാന്ത്രികമായതും ആവര്‍ത്തന വിരസവുമെങ്കിലും, വളരെ സ്വസ്ഥമായി ജീവിതം മുന്നോട്ടുപോകുമ്പോഴാണവന്റെയൊരു കോള്‍. ഏതുനേരത്താണാവോ അവനെന്നെ വിളിക്കാന്‍ തോന്നിയതു? ജീവിതത്തെ സ്നേഹത്തോടെയും ചുമതലാബോധത്തോടെയും പലര്‍ക്കായി പകുത്തു നല്‍കിയിരിക്കുമ്പോളാണവന്റെ വിളി.

ഇതൊന്നുമില്ലാത്ത ഒരു കാലത്തിലേക്കു പോയ്‌വരാമത്രെ?


എത്ര വലിയ പ്രലോഭനം? ആ പ്രലോഭനം മനസ്സില്‍ ആഗ്രഹമായി വളര്‍ന്നൊരു പടുവൃക്ഷമായിരിക്കുന്നു. നാളെയാണാ ദിനം. ഡിസംബര്‍ 26.

ഇന്നു ക്രിസ്തുമസ് ദിനം.

എനിക്കു നാളെ കോഴിക്കോട് പോണമെന്നു പ്രിയതമയോട് ഒറ്റയടിക്കു പറഞ്ഞാലതു ശരിയാവില്ല. കൊണ്ടുപോകാമെന്നു ഞാന്‍ പറഞ്ഞു പറ്റിച്ച സ്ഥലങ്ങളില്‍ അതും ഉള്‍പെടും. അങ്ങനെയുള്ള മുഴുവന്‍ ലിസ്റ്റും അവളെടുത്തു പുറത്തിട്ടു ചിണുങ്ങിത്തുടങ്ങിയാല്‍ അതു തീരുമ്പോഴേക്കും നാളത്തെ ദിവസവും കഴിഞ്ഞുപോകും. പിന്നെന്തു ചെയ്യും?

എടിയേ, നിനെക്കെന്നാ ക്ലാസ്സു തുടങ്ങുന്നതു? പഠിപ്പിക്കാനുള്ളതൊക്കെ നോക്കിയോ?
സൈജുവെന്റെ നെഞ്ചില്‍ കോരിയിട്ടതിന്റെ വേറൊരു പതിപ്പു ഞാനവള്‍ക്കിട്ടു കൊടുത്തു.

ഓ, പിന്നെ പാച്ച്. ഇവനെയും കൊണ്ട് ഇവിടിരുന്നെങ്ങനെയാ പഠിക്കുന്നത്?
കയ്യിലിരുന്ന മകനെ വീര്‍ത്തമുഖമൊന്നുകൂടി വീര്‍പ്പിച്ചും കൊണ്ട് അവളെന്റെ നേരേ നീട്ടി.

ഇനി സമയം കിട്ടിയാ തന്നെ പഠിക്കാനുള്ള പുസ്തകമൊക്കെ വീട്ടിലാ. വെറുതെ വെക്കേഷന്റെ ഒരാഴ്ചയും പോയി. വീട്ടില്‍ പോയിരുന്നേല്‍ കുറെ വസ്ത്രങ്ങള്‍ കഴുകുകയും, പഠിപ്പിക്കാനെന്തെങ്കിലും നോക്കുകേം ചെയ്യാരുന്നു.

അങ്ങനെ രോഗി ഇശ്ചിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതുമൊന്ന്...

ഓ... എങ്കില്‍ പിന്നെ ഇന്നു വൈകിട്ടു നിന്നെ വീട്ടിലെത്തിച്ചേക്കാം. ക്ലാസ്സില്‍ പോയി നിന്നു ബെബ്ബബ്ബെ അടിച്ചിട്ടു, ഇക്ക പഠിക്കാന്‍ സമ്മതിച്ചില്ലെന്നു പരാതിപറഞ്ഞ് എന്നെ വെറുതെ നാറ്റിക്കണ്ടാ.

അവളുടെ മുഖത്തൊരു സന്തോഷം. എക്സ്ട്രാ വീര്‍ക്കല്‍ കുറഞ്ഞു മുഖം തിളങ്ങി. എന്റെയുള്ളില്‍ അതിനേക്കാള്‍ വലിയ സന്തോഷത്തിരയിളക്കം.

പെട്ടിയും കുട്ടിയുമായവള്‍ വണ്ടിയില്‍ കയറി.

സൈജുവിന്റെ ഒരു മിസ്സ്ഡ്കോള്‍ കണ്ടതുപോലെ ഒരോര്‍മ. ഒന്നു വിളിക്കട്ടെ. ഞാന്‍ പറഞ്ഞു.
അതിനി നമുക്കെന്റെ വീട്ടിലെത്തീട്ടാവാം. വണ്ടിയോടിച്ചോണ്ട് വേണ്ടിക്കാ‍. സ്നേഹത്തോടവളുടെ ഉപദേശം.

വണ്ടിയൊതുക്കി, ഫോണ്‍വിളിച്ചു.
ഹലോ പറയും മുന്‍പേ മറു തലക്കല്‍ സൈജുവിന്റെ ചോദ്യം.

അളിയാ വരൂലെ? ഞങ്ങള്‍ തിരിച്ചു. പത്തറുപതു പേരുണ്ടാവും.
ശരി, ഞാനെത്തും...

ഇക്കാ എവിടെ പോന്ന കാര്യമാ?
ഡീ, നാളെ പോളീലൊന്നു കൂടാമെന്നു പറയുന്നു. അവരൊക്കെ അങ്ങോട്ട് തിരിച്ചു. ഇനി ഞാനെന്തായാലും നാളെയേ പോന്നുള്ളൂ.

ഇന്നേ പോകണ്ടപരിപാടിക്കു നാളെ മാത്രമേ പോകുന്നുള്ളന്നൊരു ധ്വനി വാക്കില്‍ വരുത്തി നിര്‍ത്തി....

ഞാനില്ലായിരുന്നെങ്കില്‍ ഇന്നേ പോയേനല്ലെ? വിഷമമുണ്ടോ?
സാരമില്ല. കുടുംബമാവുമ്പോള്‍ ഇങ്ങനൊക്കെയല്ലെ? നിനക്കു പഠിക്കാനും കഴുകാനുമൊന്നും ഇല്ലായിരുന്നെങ്കില്‍ നമുക്കൊന്നിച്ച് പോകാരുന്നു.

സാരമില്ലിക്കാ. ഒന്നിച്ചു നമുക്ക് അടുത്ത പ്രാവശ്യം പോകാം.
ഹും. അങ്ങനെയാവട്ടെ. വിഷാദമുഖഭാവത്തോടെ ഞാന്‍ മൂളി.

അതിരാവിലേ ബസ്സില്‍ കയറി. പണ്ടേ ഒറ്റക്കുള്ള യാത്രയ്ക്കെനിക്കിഷ്ടം ബസ്സാണ്. എപ്പോഴും പറയുന്ന സമയത്തിനു മുന്‍പെത്താനായി നേരുത്തേയിറങ്ങും. എന്നാല്‍ സീറ്റുള്ള ബസ്സിലേ കയറൂവെന്ന് വാശി പിടിച്ചു നിന്നു ഒടുവില്‍ എക്സ്ട്രാടൈം നഷ്ടപ്പെട്ട്, സധാരണ ഏറ്റവും തിരക്കുള്ള ബസ്സില്‍ പോകേണ്ടിയും വരും. പക്ഷെ ഇന്നു തിരക്കൊഴിഞ്ഞ വണ്ടി കിട്ടി.

വീണ്ടും പോളിയിലേക്കൊരു യാത്ര. ഓര്‍മകളില്‍ ആദ്യയാത്രയുടെ ട്രെയിന്‍ പുറപ്പെട്ടു. ഞാനും അനലുമൊന്നിച്ചു അച്ഛന്മാരോടൊപ്പം ട്രെയിനില്‍. ആദ്യമായുള്ള നാടുവിടല്‍.

തിരൂരങ്ങാടി പോളി, തിരൂരങ്ങാടിയില്‍ നിന്നും പത്തുകിലോമീറ്റര്‍ മാറിയുള്ള ചേളാരിയെന്ന സ്ഥലത്താണെന്ന കണ്ടുപിടുത്തവുമായി ഞങള്‍ കറങ്ങിത്തിരിഞ്ഞു കണ്ടുപിടിക്കലുകളുടെ ലോകത്തേക്കു ഐശ്വര്യമായി കടന്നു ചെന്നു.

പുതിയ പോളിയായതിനാല്‍, താമസസ്ഥലം മുതല്‍ തിയേറ്ററുകള്‍, കൂട്ടുകാര്‍, എതിരാളികള്‍, കാമുകിമാര്‍, വലി-കുടി-ചവ അഥവാ പുക-കള്ള്-പാക്ക്, സമരം, ആഘോഷം എല്ലാം ഞങ്ങളുടെ കൂട്ടം തന്നെ പോളിക്കുവേണ്ടി കണ്ടുപിടിക്കേണ്ടിയും പുതു തലമുറക്കു കൈമാറേണ്ടിയും വന്നു.

ത്രിശ്ശൂര്‍ പ്രൈവറ്റ് സ്റ്റാന്റ്... കണ്ടക്ടറുടെ വിളി കേട്ട് ഞെട്ടിയുണര്‍ന്ന് ചാടിയിറങ്ങി.

ത്രിശ്ശൂര്‍ എത്തിയാല്‍ പിന്നെ പ്രവറ്റ് ബസ്സിലേ പോകാറുള്ളൂ. പാട്ടൊക്കെ കേട്ട് നല്ല സീറ്റിലിരുന്നു പോകാം. അതാണ് പഴയ ശീലം. ഭക്ഷണം കഴിക്കണം. അതിന്നു മുന്‍പൊന്നു ടോയ്ലറ്റില്‍ പോണം. രാവിലെയായതിനാലാവും നല്ല തിരക്കു. ഓരോ കക്കൂസിനുമുന്നിലും ഓരോ ക്യൂവുണ്ട്. നിന്നു മൂത്രമൊഴിക്കാനുള്ള സ്ഥലത്തൊക്കെ ക്യൂ. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നു കാര്യം സാധിക്കാന്‍ ഇനിയും പഠിച്ചിട്ടില്ലാത്തതിനാല്‍, 12 വര്‍ഷം മുന്‍പത്തേതിനേക്കാള്‍ പ്രാഥമിക സൌകര്യങ്ങള്‍ വികസിച്ചിട്ടില്ലെന്ന സത്യം മനസ്സിലാക്കി വെറുതെ കാശുകൊടുത്തിറങ്ങി.

മുജീബിന്റെ വിളി. നീയെവിടാഡാ?
ഞാന്‍ സ്ഥലം പറഞ്ഞു.

നീ കഴിച്ചിട്ടു നില്‍ക്കു. ഒരു മണിക്കൂറിനുള്ളില്‍ ഞങ്ങളവിടെയെത്താം. സൈനുവും ജോണ്‍സും അനൂപുമുണ്ടെന്റെ കൂടെ.

ഭക്ഷണം കഴിച്ചിട്ടു കാത്തിരിക്കേ പോളിയില്‍ തുടങ്ങിയ പഴയ ശീലങ്ങള്‍ കൂട്ടിനു വന്നു. ഒപ്പം ഓര്‍മകളും. പുകച്ചുരുളുകള്‍ കയറിപ്പോയ ആകാശത്തുനിന്നും ഓര്‍മകള്‍ പടിയിറങ്ങി വന്നു. അകലെക്കണ്ട നാഷണല്‍ ബുക്ക്സ്റ്റാളിന്റെ ബോര്‍ഡ് മോഹിപ്പിച്ചു. എന്തെങ്കിലും വായിക്കാന്‍ കിട്ടിയിരുന്നെങ്കില്‍?

പോളിക്കാല വൈകുന്നേരങ്ങളില്‍ ബോണിയുമൊത്തു പാണമ്പ്ര ലൈബ്രറിയിലും, ക്ലാസ്സുകള്‍ കട്ട് ചെയ്തു കോഴിക്കോട് യൂണിവേഴ്സിറ്റി ലൈബ്രറിയിലും സൊറപറഞ്ഞും വായിച്ചും ചര്‍ച്ചചെയ്തും കഴിച്ചു കൂട്ടിയ നാളുകളുടെ ഓര്‍മകള്‍ കൂടെ വന്നു.

ക്ലാസ്സുകളിലിരുന്നു പഠിച്ചതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചതു, ക്ലാസ്സുകള്‍ കട്ട് ചെയ്തു ലൈബ്രറികളില്‍ കറങ്ങിയ നേരത്താണ് എന്നതാണ് സത്യം.

റോഡ് മുറിച്ചുകടക്കെ ഒരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ റോഡില്‍കൂടിയൊരു വാഹനത്തിന്റെ ടയര്‍മാത്രം പതിയെ എനിക്കുനേരെ വരുന്നു. റോഡിന്റെ നടുവില്‍ നടുവൊടിഞ്ഞൊരു മുച്ചക്ര ശകടം ഇരുചക്രമായി കിടക്കുന്നു തേങ്ങുന്നു. അതിന്റെ മൂടൊന്നു താങ്ങി, വണ്ടിയെ വഴിയരുകിലാക്കി, ഡ്രൈവറുടെ താങ്ക്സും വാങ്ങി ഓര്‍മകളുമായി ഞാന്‍ വീണ്ടും നീങ്ങി.

എത്രയെത്ര രാത്രികളില്‍, പാണമ്പ്രയിലെ പ്രേതാലയമ്പോലത്തെ വീട്ടില്‍ നിന്നും നേരേ നോക്കിയാല്‍ കാണുന്ന, ഒരുപാടു പ്രേതങ്ങളെ സൃഷ്ടിച്ച കുപ്രസിദ്ധമായ ‘പാണമ്പ്രവളവി‘ലേക്ക് ഓടിയിട്ടുണ്ട്. നിന്നു കത്തുന്നതും മറിഞ്ഞു കിടക്കുന്നതുമായ എത്ര വണ്ടികളും അവയില്‍ പെട്ട ജന്മങ്ങളെയും അന്നു കണ്ടിരിക്കുന്നു.

അറിയാതെ പ്രാര്‍ത്ഥിച്ചുപോയി. ഈശ്വരാ, കാത്തുകൊള്ളണേ...

നാഷണല്‍ ബുക്സ് അടഞ്ഞു കിടക്കുന്നു. അടുത്തുള്ള കടകളൊക്കെ തുറക്കുന്നതേയുള്ളൂ. ചിലപ്പോള്‍ സമയമാകുന്നതേയുണ്ടാവൂ. ഒരു പക്ഷെ അവധിയുമാകാം. എങ്കിലും സെക്യൂരിറ്റിക്കാരന്റെ മുന്നില്‍ പത്രം കണ്ടപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം. എടുത്തു മറിച്ചു. പുതിയ വാര്‍ത്തകളൊന്നുമില്ല. എല്ലാം പഴയതു തന്നെ. തീയതി നോക്കി. അതും പഴയതു തന്നെ. എന്റെ നോട്ടം കണ്ട് അയാള്‍ പറഞ്ഞു

എന്തൂട്ടാ നോക്കണ ക്ടാവേ, ഇന്നു മാതൃഭൂമി പേപ്പറില്ല്ല്യാലോ.

മുജീബും വണ്ടിയുമെത്തി.
അവധി കഴിഞ്ഞാല്‍ പേപ്പറില്ല. എന്തു കഷ്ടമാ? വാര്‍ത്തയുണ്ട്, പക്ഷേ അവക്കിരിക്കാനിടമില്ല. ഒരു കണക്കിനു നല്ലതാ. നാട്ടുകാരുടെ മനസ്സിനിന്നൊരു സ്വസ്ഥത കാണും. ഞാന്‍ പറഞ്ഞു.

ഏയ്, ഇംഗ്ലീഷ് പത്രങ്ങള്‍ക്കും, മലയാളത്തില്‍ മാധ്യമം പത്രത്തിനും സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലുമേ അവധിയുള്ളൂ. സൈനു പറഞ്ഞു.

അതെനിക്കൊരു പുതിയ അറിവായിരുന്നു. മാതൃഭൂമി പത്രത്തിന്നടിയിലൊരു ഹിന്ദു പത്രം ചിരിക്കുന്നുണ്ടായിരുന്നു. അതും പഴയതെന്നു കരുതി ഞാന്‍ മൈന്റ് ചെയ്തിരുന്നില്ല. കഷ്ടം!!!

അല്ല, ഈ പത്രങ്ങള്‍ക്കൊക്കെ സ്വാതന്ത്ര്യ ദിനത്തിനുള്ള അവധി എന്നായിരിക്കും......14-നോ 15-നോ?

ഓര്‍മകളിലന്നു ഞങ്ങളുടെ കലാമത്സരങ്ങളുടെ ദിനമായിരുന്നു. എല്ലാ പരിപാടിക്കും കയറി കോപ്രായങ്ങള്‍ കാണിക്കുന്ന ജിനീഷിന്റെ പ്രസംഗ മത്സരത്തിന്റെ ഊഴം.

വിഷയം “കമ്മ്യൂണിക്കേഷന്റെ പ്രസക്തി”.

ജിനീഷിന്റെ പേരുവിളിച്ചപ്പോഴേ സദസ്സില്‍ ചിരി ഉയര്‍ന്നു. സ്റ്റേജിലെത്തിയ ജിനീഷ് എല്ലാവരെയും നോക്കി പറഞ്ഞു.

ചിരിക്കണ്ടാ ചിരിക്കണ്ടാ, ഒരുത്തനും ഒരു വകയും അറിയില്ല. എന്നിട്ടാ നാലുവാക്കു പ്രസംഗിക്കാന്‍ വരുന്നവനെ നോക്കിയൊള്ള ചിരി. ഇപ്പോള്‍ കിട്ടിയ വിഷയമൊക്കെ അവിടിരിക്കട്ടെ, അതിനുമുന്‍പ് ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയതെന്നാണെന്നു പറ.

ചിരി മാഞ്ഞു, എല്ലാവരുടേയും ചെവി കൂര്‍ത്തു.

പിന്നെ, നിങ്ങള്‍ക്കു കേള്‍ക്കണോ? ഇവിടുത്തെ വലിയ പ്രസംഗക്കാരനായ ബോണിയളിയനോട് ഞാന്‍ ചോദിച്ചു. ഇര്‍ഷാദിനോടും സൈനു അളിയനോടും ജോസളിയനോടുമൊക്കെ ചോദിച്ചു. എല്ലാവര്‍ക്കും ഒരുത്തരം. ആഗസ്റ്റ് 15.

ആക്ച്യുല്ലീ എന്നാ നമുക്കു സ്വാതന്ത്ര്യം കിട്ടിയതെന്നാ? സദസ്സു നിശബ്ദമായി.
ഞാന്‍ പറയാം, ആഗസ്റ്റ് 14ന് അര്‍ദ്ധരാത്രി.

പിന്നെന്താ ഇവര്‍ക്കൊക്കെ അതു 15 ആയതു?
അതായതു, അങ്ങു ഡല്‍ഹിയില്‍ 14നു രാത്രി കിട്ടിയ സ്വാതന്ത്ര്യം ഇവിടെയെത്തിയതു 15നു ആണ്. അന്നു നമ്മുടെ കമ്മ്യൂണിക്കേഷന്‍ രംഗം ഇത്രയൊന്നും വികസിച്ചിട്ടില്ലായിരുന്നല്ലോ? വികസിച്ചിരുന്നെങ്കില്‍ അന്നു തന്നെ നമുക്കും സ്വാതന്ത്ര്യം കിട്ടിയേനെ, കൂടാതെ ഇവന്മാരെല്ലാം ഈ തെറ്റു പഠിച്ചു വെക്കുകേമില്ലായിരുന്നു. ഇതാണ് മക്കളേ കമ്മ്യൂണിക്കേഷന്റെ പ്രസക്തി.

പതിയെ കയ്യടി തുടങ്ങി, പിന്നെയതു ഉച്ചത്തിലായി.

തുടയിലൊരടി വീണപ്പോള്‍ ഞാന്‍ ഞെട്ടിയെണീറ്റു.
ഇരുന്നൊറങ്ങാതെ ഇറങ്ങളിയാ, ഒരു ചായ കുടിച്ചിട്ടാകാം ഇനി യാത്ര. സൈനുവിന്റെ സ്നേഹം ഇത്തിരി വേദനിപ്പിച്ച കാലുമായി ചായക്കടയിലേക്ക്‍.

രാജീവെന്നാണ് സൈനുവിന്റെ പേര്‍. ലീഗിന്റെ കുട്ടിപ്പട്ടാളമെന്ന പേരില്‍ എം.എസ്.എഫ് കാരനായ മുജീബിനോടൊപ്പം പിരിക്കാനിറങ്ങിയ ഒരു ദിനത്തില്‍, ഏതോ ഹാജിയാര്‍ സ്നേഹപൂര്‍വ്വം വെച്ചു വിളമ്പിയ ബിരിയാണിക്കു മുന്നില്‍ വെച്ചു സ്വയം കണ്ടെത്തിയ പേരാണ് സൈനുദ്ദീന്‍ അഥവാ സൈനു.

കൂട്ടത്തിലെ മറ്റൊരുവന്‍ പേരു ചോദിച്ചപ്പോള്‍ സ്വന്തം പേരിലെ കമ്മത്ത് എന്നതു ആദ്യം പറഞ്ഞു പോകുകയും പിന്നെ തിരുത്തി മുഹമ്മദെന്നു പറഞ്ഞു “കമ്മത്തു മുഹമ്മദ്” എന്ന പേരുമായി തിരിച്ചെത്തിയിരുന്നു. (ഇതു വായിക്കുന്ന ആര്‍ക്കെങ്കിലും തിരൂരങ്ങാടി പോളിക്കാരനായ, കായംകുളംകാരനായ ആ കമ്മത്തിനെക്കുറിച്ചറിവുണ്ടെങ്കില്‍ അറിയിക്കുക. ആള്‍ കുറച്ചുകാലമായി നമ്മുടെ വരുതിയിലില്ല.)

ചായ കുടിച്ചിറങ്ങി.
വെറുതെ വായ ചീത്തയാക്കി. മുജീബിന്റെ ആത്മഗതം.

പാലും വെള്ളവും പഞ്ചസാരയും ചായപ്പൊടിയും ആവശ്യത്തിനില്ലാത്ത ചായക്കൊന്നിനു ആകെയുണ്ടായിരുന്നതൊന്നു മാത്രം. ‘വില - അഞ്ചു രൂപ‘. കുതിച്ചു കയറുന്ന ജീവിതച്ചിലവിന്റെ സാക്ഷ്യപത്രം.

എന്നും ഗ്യാസു വണ്ടികള്‍ മറിയുമായിരുന്ന പടിക്കല്‍ വളവെത്തി. പഴയ ഓര്‍മ്മയുടെ വളവുകളില്‍ ഒരു ഗ്യാസു വണ്ടി സ്ലോ ചെയ്തപ്പോള്‍ മൂന്നുനാലു സഹപാഠികള്‍ വണ്ടിയുടെ പിന്നില്‍ നിന്നും ചാടിയിറങ്ങി താഴെവീണു. ഇറച്ചിയില്‍ പറ്റിയ അല്‍പ്പം മണ്ണൊക്കെ തട്ടിമാറ്റി ചോരയൊലിപ്പിച്ചവര്‍ ഓര്‍മകളില്‍ ചിരിച്ചു നിന്നു. അംജിത്തും സാബുവും ബിമലും സന്ദീപും.

പാണമ്പ്ര ഷീബയില്‍ നിന്നും പടംകണ്ടു വരവെ, ഒച്ചിഴയും വേഗത്തില്‍ കുത്തനെയുള്ള കയറ്റം കയറുന്ന ഗ്യാസ് വണ്ടികള്‍ക്കു പിന്നില്‍ ചാടിക്കയറുന്നതും ചേളാരിയിലിറങ്ങുന്നതും പോളിയിലെ കുട്ടികളുടെ സ്ഥിരം ശീലം. എന്‍.എച്ച് 17 വഴി പോകുന്ന ഗ്യാസ് വണ്ടികളെല്ലാം സാധാരണ ചേളാരിയിലെ ഐ.ഓ.സീയുടെ ഗ്യാസ് പ്ലാന്റിലേക്കുള്ളതാവും. പക്ഷെ ആ പ്രാവശ്യം പതിവു തെറ്റി. ഒച്ചിന്റെ വേഗത്തില്‍ കയറ്റം കയറിയ വണ്ടി ഉടന്തന്നെ പുള്ളിപ്പുലിയേക്കാള്‍ വേഗത്തില്‍ താഴേചേളാരിയിലേക്കുള്ള ഇറക്കമിറങ്ങി. പിന്നില്‍ കയറിയവര്‍ക്കു ഇറങ്ങബ്ണമെങ്കില്‍ വണ്ടിയൊന്നു വേഗതകുറച്ചാലല്ലേ പറ്റു. കിലോമീറ്റര്‍ അടയാളപ്പെടുത്തിയ കുറ്റികള്‍ ഒരുപാട് കടന്നു പോയി. ഒടുവിലീ വളവിലാ അവരിറങ്ങിയതു. തിരിച്ചുപോകാന്‍ കയ്യില്‍ പണമുണ്ടായിരുന്ന ജിത്താണ് ആദ്യം ചാടിയതു. കയ്യില്‍ കാശില്ലാത്ത മറ്റുള്ളവര്‍ക്കു പിന്നാലെ ചാടുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. രണ്ട് മിനുട്ട് നടത്തക്കു പകരംഅവര്‍ക്കുമുന്നില്‍ കിലോമീറ്ററുകള്‍ നീണ്ടുനിവര്‍ന്നു കിടന്നു.

ആദ്യം ചാടി അടുത്ത ബസ് സ്റ്റോപ്പിലെത്തിയ ജിത്തിനോടൊരു വഴിയാത്രക്കാരന്‍ പറഞ്ഞത്രേ?

കുറെ ഹറാമ്പറന്നോവന്‍മാര്‍ പഠിക്കാനെന്നും പറഞ്ഞിട്ടു എങ്ങാണ്ടൂന്നൊക്കെ ഇറങ്ങിയിട്ടുണ്ട്. കുറെ കൊരങ്ങന്മാരേ. തന്റെപോലത്തെ യോണീഫോമു തന്നാ. രണ്ടവന്മാര്‍ ഒരു ഗ്യാസു വണ്ടീടെ പൊറേ നിന്നു ഇപ്പോഴങ്ങോട്ട് പോന്ന്തു കണ്ടു. എവിടേക്കാണോ ഈ പാതിരാത്രീല് . താന്‍ കണ്ടായിരുന്നോ?

ഇല്ല. ആരാണോയെന്തോ? ചോരയൊലിക്കുന്ന മുറിവുകളുടെ വേദന കടിച്ചമര്‍ത്തി ജിത്തിന്റെ മറുപടി.

അളിയാ മൈമൂനയെ ഓര്‍മയുണ്ടോ? ഇവിടെയായിരുന്നു അവളുടെ താമസം.
സൈനു വീണ്ടും ഓര്‍മകളെയുണര്‍ത്തി.

ക്ലാസ്സിലെ ചില സഹപാഠികള്‍, തങ്ങളുടെ തൊട്ടടുത്ത ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മൈമൂനയെ രോമാഞ്ചത്തോടെ വര്‍ണ്ണിച്ചു പറയാറുണ്ടായിരുന്ന കഥകള്‍ ഓര്‍മ വന്നു. ചപല മോഹങ്ങളെ കൊതിപ്പിച്ച വാക്കുകള്‍. ആ വാക്കുകളാല്‍, അവളെ കണ്ടിട്ടില്ലാത്തവര്‍ക്കൊക്കെ അവളൊരു സ്വര്‍ഗ്ഗസുന്ദരിയായി. അവളെ ഒരു നോക്കു കാണാന്മാത്രമായി ആ കൂട്ടുകാരുടെ ക്വാര്‍ട്ടേഴ്സിലേക്കു ഒരു ദിവസത്തേക്കു തങ്ങാന്‍ വന്നെത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. വന്നെത്തുന്നവരുടെ കയ്യില്‍ നിന്നും രാവിലെയവള്‍ മുറ്റമടിക്കുന്നതു കാട്ടി കാശും ഭക്ഷണവും അവന്മാര്‍ വാങ്ങിത്തിന്നു.

നമ്മുടെ പരസ്യ സമ്പ്രദായത്തിന്റെ ആദ്യ രൂപങ്ങളിലൊന്നു. തിരക്കു കൂടിയപ്പോള്‍ ആ കൂട്ടുകാരെ നാട്ടുകാര്‍ പുറത്താക്കിയതു ചരിത്രം.

ചേളാരിയാകെ മാറിപ്പോയി. പടുകൂറ്റന്‍ കെട്ടിടങ്ങള്‍ ഒരുപാട്. ഓര്‍മകളിലെ പഴയ സുരഭി ഹോട്ടലും, മാസ്സ് ഹോട്ടലുമൊന്നും ഇന്നില്ല. മാറാത്തതു കാളച്ചന്തയും പോളിയും മാത്രം. പിന്നെ താഴെച്ചേളാരിയും മേലേചേളാരിയും താഴെയും മേലെയുമായി മാറാതെ നിലകൊള്ളുന്നു.

പോളിയുടെ ഗേറ്റ് കടന്നു.
അളിയാ, പോളിക്കൊരു മാറ്റവുമില്ലെന്നു ആരാ പറഞ്ഞതു? പോളിക്കുമുന്നില്‍ പഴയതുപോലത്തെ ഒരു കെട്ടിടം കൂടി വന്നു. ഇപ്പോള്‍ നമ്മള്‍ നേരെ ഗേറ്റിറങ്ങി കാര്‍പ്പോര്‍ച്ചിലേക്ക് കേറുന്നു. മുന്‍പായിരുന്നേല്‍ ഗേറ്റ് കടന്നിട്ടു കുറച്ചു നടക്കണമായിരുന്നില്ലെ? ജോണ്‍സിന് ആശ്ചര്യം!!!

എടാ മണ്ടന്‍കണേപ്പാ, ഗേറ്റും കെട്ടിടവും തമ്മിലെ അകലം കുറഞ്ഞതു പുതിയ കെട്ടിടം വന്നതു കൊണ്ടല്ല, പകരം ഗേറ്റ് കുറച്ചൂടെ അടുത്തേക്കു മാറ്റി ഫിറ്റ് ചെയ്തതാ. മുജീബ് തിരുത്തി.

കൂടി നിന്നവര്‍ക്കിടയില്‍ ജിനീഷിന്റെ ശബ്ദം, ആ പഴയ കലോത്സവദിനത്തിലെ തരികിട മാപ്പിളപ്പാട്ടുമായി.

കണ്ണുകളാം ദൈവം നല്‍കിയ,
കനക വിളക്കുള്ളവരേ നിങ്ങള്‍....
കണ്ണില്ലാ പാവത്തെ,
കണ്ടില്ലെന്നു നടിക്കരുതേ....
നിങ്ങള്‍ നല്‍കും ചില്ലറകളല്ലോ
പാവമാമെന്നുടെ ജീവിത മാര്‍ഗ്ഗം...
നിങ്ങള്‍ക്കോ നഷ്ടം ചില ചില്ലറകള്‍ മാത്രം.....

അളിയന്‍സ് തകര്‍ത്തു പാടുകയാണ്. ജൂനിയേഴ്സാണ് കൂടുതല്‍. വന്നവരോട് സൌഹൃദം പങ്കുവെച്ചും വരാത്തവരെ ഫോണ്‍വിളിച്ചും, അസാന്നിദ്ധ്യത്തില്‍ വേദനിച്ചും ഓര്‍മകളുണര്‍ത്തി കുറെ നേരം.

പിന്നെ....,

ഒരു വാക്കും പറയാതെ നമ്മെ എന്നെന്നേക്കുമായ് വിട്ടുപോയ നമ്മുടെ കൂട്ടുകാര്‍ക്കായ് അല്പനേരം മൌനം.

ഞങ്ങളെ കാണാനെത്തിയ പഴയ അദ്ധ്യാപകരായ ഷരീഫ് സാറും, കിഷോര്‍സാറും ഇപ്പോഴവിടുള്ള വിജയകുമാര്‍ സാറും പ്രിന്‍സിപ്പളും മനോജ് സാറും ഉള്‍പ്പെടെയുള്ളവരുടെ ഓര്‍മയുണര്‍ത്തലുകള്‍. എല്ലാവരും പരസ്പരം പരിചയം പുതുക്കി, പാട്ടുകള്‍ പാടി, പോളിയിലെ വെള്ളക്ഷാമത്തിനു പരിഹാരം കാണാനുള്ള പദ്ധതിക്കായുള്ള ഫണ്ട് സ്വരൂപിക്കലിന്നു തുടക്കം കുറിച്ചു, മുഴുവന്‍ പോളിക്കാരെയും ഒത്തുകൂട്ടാനൊരു കമ്മറ്റി രൂപീകരിച്ചു, എല്ലാവരെയും ഉള്‍പ്പെടുത്തി ഒരു കൂട്ടായ്മ രൂപീകരിക്കാന്‍ തീരുമാനമെടുത്തു പോളിക്കു വെളിയിലേക്കു. ആരോ ഒരു പാട്ടു മൂളി....

കഴിഞ്ഞു പോയ കാലം, കാറ്റിനക്കരെ...
കൊഴിഞ്ഞു പോയ രാഗം, കടലിനക്കരെ...
ഓര്‍മ്മകളെ, നിന്നെ ഓര്‍ത്തു കരയുന്നു ഞാന്‍ ...
നിന്‍റെ ഓര്‍മ്മകളില്‍ വീണുടഞ്ഞു പിടയുന്നു ഞാന്‍ ...


ഇനി വിട പറയും നേരം. സൂര്യനസ്തമിച്ചു തുടങ്ങി. മുഖങ്ങള്‍ മങ്ങി. വേഗം നാട്ടിലെത്തേണ്ടവര്‍ തിരിഞ്ഞു നോക്കി നോക്കി നിശബ്ദരായി വിടപറഞ്ഞു. വിട്ടു പോകാന്‍ കഴിയാത്ത ഹൃദയങ്ങള്‍ ഒരു ദിനം തങ്ങാന്‍ ലോഡ്ജുകള്‍ തേടി.

ഇനി ലോഡ്ജിലേക്കു.....
നഷ്ടബോധത്തിന്റെ ദു:ഖഭാരത്താല്‍ ഓഫായിപ്പോയ ചെങ്ങാതിമാരെ നടുക്കു കിടത്തി സരിഗമ. പഴയ സമരങ്ങളുടെ ഓര്‍മകളുണര്‍ന്നപ്പോള്‍ താഴെച്ചേളാരിമുതല്‍ മേലെച്ചേളാരിവരെ പണ്ടു കടിച്ചുകീറിത്തിന്നവര്‍ ഒറ്റപ്പാര്‍ട്ടിയായി വിദ്യാര്‍ത്ഥി ഐക്യം സിന്ദാബാദ്. സില്‍ക്കിന്റെ മരണദിനത്തില്‍ കുത്തിയിരുന്നതിന്റെ ഓര്‍മക്കായി എന്‍.എച് 17-ല്‍ അല്പനേരം. പഴയ കാല്പാദങ്ങള്‍ തേടി സമീപ പ്രദേശങ്ങളായ ചെനക്കെലങ്ങാടിയിലും പാണമ്പ്രയിലും രമ്യതിയേറ്ററിലുമൊക്കെ ഹൃസ്വസന്ദര്‍ശനം.

മനസ്സില്‍ ഓര്‍മകള്‍ നിറച്ചു വീണ്ടും ലോഡ്ജിലേക്ക്. ഇനി തിരികെ യാത്ര. ജോസളിയനും കെ.വി.ആറുമൊന്നിച്ചു യാത്രക്കു ഞാന്‍ തയ്യാറായി. പോകും മുന്‍പു ചുള്ളിക്കാടിന്റെ യാത്രാമൊഴിയൊന്നിച്ചു പാടി.

“ഏഴരക്കമ്പുള്ള വടിയെടുത്തു
ഏഴരക്കമ്പുള്ള കുടയെടുത്തു
വ്യഥവെച്ചുന്നാറ്റിക്കുരുളിയൊന്നെടുത്ത്
ഇടങ്കാലു വെച്ചു പടികടന്നേ
ഇടനെഞ്ചു പൊട്ടിത്തിരിഞ്ഞു നിന്നേ...“

വീണ്ടുമൊരു ഡിസംബര്‍ 26 ഓര്‍മകളില് കയറിയിരുന്നു‍. 2004 ഡിസംബര്‍-26 ലെ സുനാമിയില്‍ പെട്ടിട്ടു അത്ഭുതകരമായി രക്ഷപെട്ട എന്റെ നാട്ടുകാരനായ ജോസിനോടൊത്താണ് തിരികെയാത്ര. അവന്റെ ഓര്‍മകളിലെന്താവും?

അന്നു, ഒരു വശത്തു ജോസിനെ തിരക്കിയുള്ള ഫോണ്‍‌വിളികള്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയിലും പിന്നെ അഭയാര്‍ത്ഥി ക്യാമ്പുകളിലും ഞാന്‍ തിരക്കിയതവനെയായിരുന്നു. സമീപത്തെ സ്കൂളിലൊടുവിലവനെ കണ്ടെത്തിയപ്പോള്‍ കെട്ടിപ്പിടിച്ചവനെന്നോട് മരണത്തിന്റെ വായില്‍ നിന്നും പുറത്തുവന്ന കഥ പറഞ്ഞു.

അച്ഛനെയും പെങ്ങളെയും ഒരു തെങ്ങിനെയും കെട്ടിപ്പിടിച്ചു നിന്നു രക്ഷപെട്ട കഥ. പൊങ്ങിപ്പൊങ്ങിവന്ന കടല്‍‌വെള്ളം കാല്‍മുട്ടും അരയും മാറും കഴുത്തും കടന്നു മുകളിലേക്കു പോയ നേരം. മരണത്തിന്റെ വാഹനം അടുത്തുകൂടി അയല്‍‌വാസികളെ കൊണ്ടു പോകുന്നതു കണ്ട നേരം. പിന്നെ ഉയര്‍ന്നുവന്ന വെള്ളം നാവിലിത്തിരി ഉപ്പു നനച്ച് മൂക്കില്‍ തൊട്ടിട്ടു പിന്‍‌വാങ്ങിയ നേരം. കൂടെ ജീവിച്ച മനുഷ്യരൊരു നിമിഷം കൊണ്ട് മരിച്ചതു കണ്ട് മരവിച്ച നേരം.

ജോസളിയന്റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മകളില്‍ ഈ സന്തോഷത്തിന്റെ ദിവസം പുതിയ ദീപമായ് തെളിഞ്ഞു പഴയ ദു‍:ഖങ്ങളെ മായ്ക്കട്ടെ. പ്രിയപ്പെട്ട കൂട്ടുകാരാ ഇതു നിനക്കായ്. ഒപ്പം ഓര്‍മകള്‍ മരിക്കാത്ത എല്ലാ തിരൂരങ്ങാടിയന്‍സിനുമായും.

Tuesday, December 1, 2009

മൊയ്ദീന്റെ ലോകം

പൊന്നുരുക്കി കൊണ്ടിരുന്ന തട്ടാന്‍ മുത്തു, ഒരു കയ്യില്‍ കുഴലും മറുകയ്യില്‍ ചെറിയ കൊടിലുമായി കനലു നീറുന്ന ചട്ടിക്കുമുന്നില്‍ നിവര്‍ന്നിരുന്നു.

പിന്നെ അല്‍പ്പം വെള്ളമെടുത്തു തീയിലൊഴിച്ചു ചട്ടിയില്‍ നിന്നും പൊന്നെടുത്തു പുറത്തു വെച്ചിട്ട്, സാധുബീഡി ഒരെണ്ണമെടുത്തു കത്തിച്ചു. ബീഡിയുടെ തീ കത്തിയ ഭാഗം വായിക്കകത്താക്കി ഒന്നു വലിച്ചിട്ട് തിരിച്ചു ചുണ്ടത്തു വെച്ച്, തന്റെ കടയ്ക്കു മുന്നിലെ അരമതിലില്‍ വന്നു ചടഞ്ഞിരിക്കുന്ന മൊയ്തീനെ നോക്കി. എന്നിട്ടു ചോദിച്ചു.

എന്തൂട്രാ മൊയ്ദീനെ,

പുറത്തിരുന്ന മൊയ്തീനെന്ന മെലിഞ്ഞരൂപം കഴുത്തൊന്നു നീട്ടി മുത്തുവിനെ നോക്കി. പിന്നെ തൊണ്ടയൊന്നനക്കി.

മുത്തുവിന്റെ ചോദ്യം, അതു മൊയ്ദീനു കഥയുടെ പൊന്നെടുത്തു പാകമാക്കി പറഞ്ഞു തുടങ്ങാന്‍ ഒരു സ്റ്റാര്‍ട്ടര്‍ മാത്രം.

മുത്തു നീട്ടിയ ബീഡി കത്തിച്ചു, കണ്ണുകള്‍ അനന്തതയിലേക്കു പായിച്ചു, ഏതൊക്കെയോ സംഭവങ്ങള്‍ തന്റെ കണ്മുന്നില്‍ കണ്ട്, കണ്ണു തള്ളിച്ചു, ഇടക്കിടക്കു തോളൊന്നു വെട്ടിച്ച്, അരമതിലില്‍ കയറിയിരുന്നു, പിന്നെ മറു ഭിത്തിയില്‍ ചാരിയിരുന്നു മൊയ്തീന്‍ ഉടന്‍ പറഞ്ഞു തുടങ്ങി.

കോയ്ക്കോട്ടങ്ങാടീന്നു കാളവണ്ടീല് ഞങ്ങള് പാഞ്ഞ് പോയിട്ട്....., ഹോ എന്തൊരു രസമായിരുന്നു!!!!

മൊയ്തീന്റെ മുഖത്ത് സന്തോഷത്തിന്റെ തിരയിളക്കം. തള്ളിവന്ന കണ്ണുകള്‍ രണ്ട് കാളവണ്ടിച്ചക്രങ്ങള്‍ പോലെ കറങ്ങുന്നു.

അങ്ങനെ പാഞ്ഞു പാഞ്ഞ് കാപ്പാട് കടപ്പുറത്ത് കപ്പലീന്ന് ഇറങ്ങിയപ്പോ........, ഹോ!!! ആ കാണണതു ഞമ്മളെ ബേജാറാക്കണ് മുത്തുവേ.

ഇയ്യെന്താ കണ്ടേ ചെങായീ? മുത്തുവിന്റെ പ്രോത്സാഹനം.

മഹ്ഷറമൈതാനിയിലെപ്പോലെ......., എല്ലാരേം നിരത്തി നിര്‍ത്തീട്ട് ഹിറ്റ്ലര്‍.......,
ഒരു വലിയ അറക്കവാള്‍ കഴുത്തിന്റെ പൊക്കത്തിനു പാകത്തിലു വെച്ചിട്ടു ഒരു നീക്കാ...........
തലമണ്ട അരിഞ്ഞരിഞ്ഞു ............

ഞമ്മടെ കാപ്പാട് കടപ്പുറത്തോ?
അതേന്നെ, ഇയ്യിങോട്ട് നോക്കിയേ,
ഹൊ!!! ചോരയൊക്കെ പാറി വീണെന്റെ കുപ്പായോക്കെ എടങ്ങേറായി.
മുത്തുവേ, ഇതൊന്നു കഴുകിത്തരുമൊ?

ഭയന്ന കണ്ണുകളുമായി വിറച്ചു കൊണ്ട്, അത്ര അഴുക്കൊന്നുമില്ലാത്ത ഉടുപ്പു കാട്ടി മൊയ്തീന്റെ ദയനീയമായ ചോദ്യം.

നീ കത മൊത്തം പറ മൊയ്തീനെ...., അതു കഴിഞ്ഞിട്ടാകാം ബാക്കി. വീണ്ടും മുത്തുവിന്റെ പ്രോത്സാഹനം.

അങ്ങനെ ഞമ്മള് തിരോന്തരത്തൂന്നോടിയോടി..., ബോംബെയില് ബിമാനത്തില് വന്നിറങ്ങുമ്പം..........
ദേ നിക്കണ് കയ്യിലൊരു വടിയുമായി ബാപ്പാജി.

ആരു? ഗാന്ധിജിയൊ?
അല്ല ചെങ്ങായീ, ഞമ്മടെ ബാപ്പ. കയ്യിലൊരു വടിയുമുണ്ട്. എന്നെ തല്ലിക്കൊല്ല്ലാന്‍.

അതെന്തിനാ മൊയ്തീനെ അന്നെ തല്ലണേ?

അതേ, ഞമ്മളെ അങ്ങാടീല് മീം മേടിക്കാന്‍ വിട്ടതല്ലാരുന്നോ?
കാണാഞ്ഞക്കൊണ്ട് തിരക്കി ബന്നെതാ പഹയന്‍.

മൊയ്തീന്‍ ഇങ്ങനെയാണ്. സ്വയംഭൂവായ ചെറിയ ഊശാന്‍ താടി (ഇപ്പോഴത്തെ ബുള്‍ഗാന്‍) ഇടക്കിടക്കു തടവി ആ മെലിഞ്ഞ രൂപം പറഞ്ഞു തുടങ്ങിയാല്‍ നിര്‍ത്തില്ല. പക്ഷെ, എല്ലാവരോടും പറയില്ല. ഇരുട്ടു വീഴുമ്പോള്‍ ചെനക്കലങ്ങാടിയിലെ മുത്തുവിന്റെ കടത്തിണ്ണെയിലെത്തി കോലായിലെ അരമതിലിലോ ബെഞ്ചിലോ മിണ്ടാതിരിക്കും. മുത്തുവിന്റെ ചോദ്യത്തിനായി.

യാത്രാ വിവരണത്തിന്റെയും കഥയുടെയും സ്റ്റാര്‍ട്ടിങ് മുത്തുവില്‍ നിന്നാണ്. മുത്തുവിന്റെ ചോദ്യങ്ങള്‍ക്കു ഉത്തരം തേടി, കാളവണ്ടിയില്‍ തുടങ്ങുന്ന യാത്ര ബസ്സും കാറും കപ്പലും വിമാനവുമൊക്കെയായി ജപ്പാനും ജര്‍മ്മനിയും ബോംബയുമൊക്കെ വഴിയേ ചെനക്കലങ്ങാടിയിലെത്തൂ‍. ഇടയില്‍ ഹിറ്റ്ലറും മുസ്സോളിനിയും ലോകമഹാ യുദ്ധങ്ങളും സ്വാതന്ത്ര്യ സമര ചരിത്രങ്ങളും വന്നു പോകും. ഒരു കഥകളി നടനേക്കാള്‍ വ്യക്തമായി ഭാവങ്ങള്‍ മുഖത്തും ശരീരത്തിലും വന്നു പോകും. പൊട്ടിച്ചിരിച്ചും, പൊട്ടിക്കരഞ്ഞും, ഭയത്താല്‍ ഞെട്ടി വിറച്ചും കൊണ്ട് തന്റെ കണ്മുന്നില്‍ കാണുന്ന കഥ പറയും. കണ്ണു തുറന്നു വെച്ചു കഥകള്‍ പറയുന്ന മൊയ്തീന്‍, ഒടുവില്‍ ക്ഷീണിച്ചു, കണ്ണുകളടച്ചു, കഥകള്‍ക്കു വിരാമമിട്ടു, കാറ്റുപോയ ബലൂണ്‍ പോലെ കോലായില്‍ അനങ്ങാതിരിക്കും.

മൊയ്തീന്റെ ലോകം പൊകയുടേതാണത്രേ. കഞ്ചാവാണത്രേ ഊര്‍ജ്ജം. മുത്തു കൊടുക്കുന്ന ബീഡിയല്ലാതെ വേറൊന്നും വലിക്കുന്നതു ഞാന്‍ കണ്ടിട്ടില്ല. എന്നാലും കഥ പറയാനുള്ള മൂഡില്‍ മൊയ്തീനെ കണ്ടാല്‍ മുത്തുവിനറിയാം. അപ്പോള്‍ ‍.....

“പഹയനിത്തിരി പൊകഞ്ഞിട്ടുണ്ടെന്നു തോന്നുന്നു” എന്ന് പറഞ്ഞ് നടുവൊന്നു നിവര്‍ത്തി, സാധൂ ബീഡിയൊന്നു കത്തിച്ചു, മുത്തു തന്റെ ആദ്യ ചോദ്യമെറിയും.

“എന്തൂട്രാ മൊയ്ദീനെ?“

************************

ചെനെക്കലങ്ങാടിയിലെ ഞങ്ങളുടെ വാസത്തിന്റെ രണ്ടാം വര്‍ഷമാണ് സജു കൂടെയെത്തിയത്. അന്നുമുതലാണ് സജു മൊയ്തീന്റെ മായാലോകത്തെത്തുന്നതും. സജുവില്‍ എപ്പൊഴോ ഒരു മുജ്ജന്മ ശത്രുവിനെ മൊയ്തീന്‍ കണ്ടെത്തി.

സജുവിന്റെ കോളേജിലെ ആദ്യദിനം. ഞങ്ങളെല്ലാമൊന്നിച്ചാണ് കോളേജിലേക്കു പോകാനിറങ്ങിയത്. മരക്കാര്‍കാക്കയുടെ കടക്കുമുന്നില്‍, ബസ്സുവരും വരെ കൂട്ടത്തോടെ പത്രം വായിച്ചിരിപ്പാണ് പതിവു. വിവിധ കോളേജുകളിലേക്കും സ്കൂളുകളിലേക്കും പോകാനുള്ള ഒരു പട തന്നെ ഉണ്ടാവും ജംഗ്ഷനില്‍.
പത്രം നോട്ടവും വായില്‍നോട്ടവും ഒന്നിച്ചു.

ഡപ്പേ....

ഒരു അടിയുടെ ശബ്ദം കേട്ട് പത്രത്തില്‍ നിന്നും മുഖമുയര്‍ത്തി നൊക്കിയപ്പോള്‍ കണ്ടത് കലങ്ങിയ കണ്ണുമായി അന്തിച്ചു നില്‍ക്കുന്ന സജുവിനെയാണ്. ഒപ്പം ഒരു ഭാവ വ്യത്യാസവുമില്ലാതെ പരിചയക്കാരായ ഞങ്ങളെ ചിരിച്ചു കാട്ടുന്ന മൊയ്തീനും.

പ്രതികരിക്കാന്‍ തയ്യാറായെണീറ്റപ്പോള്‍ നാട്ടുകാര്‍ പറഞ്ഞു,
കഞ്ചാവാ ചെങ്ങായിമാരെ, വിട്ടുകള.

എല്ലാമൊരു പൊകപോലെ എന്നു പറഞ്ഞു സജുവിരുന്നു.
അങ്ങനെ പൊക മറ്റൊരാളിലേക്ക് ട്രാന്‍‌സ്ഫെര്‍ ചെയ്യുന്നത് അന്നാദ്യമായി കണ്ടു.

വൈകുന്നേരം മുത്തുവിന്റെ കടയില്‍ മൊയ്തീനെ വിചാരണ ചെയ്തു.

എന്തൂട്ടാ മൊയ്തീനേ, ഇജ്ജെന്തിനാ ആ ചെങ്ങായിയെ തച്ചെ? മുത്തുവിന്റെ ചോദ്യം.

ചെങ്ങായി, ഞമ്മളെത്ര കൂട്ടീട്ടാ ഞമ്മന്റെ തലേല്‍ പടച്ചോനെ ഇരുത്തണെ? ഓന്‍ ബന്നിട്ട് പടച്ചോനെ ഇറക്കീട്ട് അബിടെക്കേറി കുത്തീരിക്ക്ണ്. സഹിക്കാന്‍ പറ്റണ കാര്യാ?

സംഭ്രമമേതുമില്ലാതെയുള്ള മൊയ്തീന്റെ മറുപടി കേട്ടു മുത്തു, ദൈന്യനായി നില്‍ക്കുന്ന സജുവിനെ ദൈന്യതയോടെ നോക്കി.

ഞങ്ങളാദ്യം ഞെട്ടി. പിന്നെ പൊട്ടിച്ചിരിച്ചു.

സരസനും, ക്ഷമാശീലനും, പരോപകാരിയുമായ സജുവിനങ്ങനെ ഒരു ശത്രുവിനെ കിട്ടി.
ഹോട്ടലുകളില്‍ ചെറിയ പണി ചെയ്തു കൊടുത്തു ഭക്ഷണം കഴിക്കുന്ന നിര്‍ദ്ദോഷിയായ മൊയ്തീനും അന്നാദ്യമായി ഒരു ശത്രുവിനെക്കിട്ടി.

പിന്നീട് മൊയ്തീനെ കാണുമ്പോള്‍ സജുവിനെ ഞങ്ങളുടെ കൂട്ടത്തിന്നു നടുവിലാക്കി ഞങള്‍ സംരക്ഷിച്ചു പോന്നു.

പക്ഷേ, ചെനക്കലങ്ങാടി സ്കൂളിന്റെ പാറപ്പുറത്ത്, വെടി പറഞ്ഞിരിക്കുന്ന ഒരു വൈകുന്നേരത്ത് വീണ്ടും കേട്ടു, ആ പഴയ അടി ശബ്ദത്തിന്റെ മാറ്റൊലി. ഒരു സൈക്കിളും സജുവും റോഡില്‍ വീണു കിടക്കുന്നു. അല്‍പ്പം മാറി മൊയ്തീന്‍ ഒരു തേങ്ങയും കയ്യില്‍ പിടിച്ച് നിലയുറപ്പിച്ചിരിക്കുന്നു.

ഹോട്ടലിലേക്കു തേങ്ങ പൊതിച്ചുകൊണ്ടിരുന്ന മൊയ്തീന്‍, അല്‍പ്പം മാറി ഒരു സൈക്കിളിലിരുന്നു ആരോടോ കാര്യം പറഞ്ഞു കൊണ്ടിരുന്ന സജുവിനെ തേങ്ങപൊതിക്കുന്ന പാര എടുത്ത് എറിഞ്ഞതാണത്രേ?

വീണ്ടും വൈകുന്നേരത്തെ മുത്തുവിന്റെ കോടതി.
ചോദ്യം പഴയതു തന്നെ. എന്തൂട്ടാ മൊയ്തീനേ, ഇജ്ജെന്തിനാ ആ ചെങ്ങായിയെ തച്ചെ?

സജുവിന്റെയും മൊയ്തീന്റെയും ഭാവവും പഴയതിനു സമാനം.

മുത്തൂന്റെ ചോദ്യത്തിനു മൊയ്തീന്‍ മറുപടി പറഞ്ഞു.
അതേ...., ഓന്‍ ഞമ്മന്റെ മണ്ടേല്‍ ചവിട്ടീക്ക്ണ്.

(സൈക്കിളില്‍ ഇരുന്ന സജുവിന്റെ കാല്പാദവും, അപ്പുറത്തെ പറമ്പില്‍ തേങ്ങ പൊതിക്കാന്‍ കുനിഞ്ഞു നിന്ന മൊയ്ദീന്റെ തലയും, ഭൂമിക്കു സമാന്തരമായ ഒരു രേഖയില്‍ വരുമായിരുന്നെന്നു പിന്നീട് കണ്ടു പിടിക്കപ്പെട്ടു)

ഓന്‍ അന്റെ തലേലെങ്ങനാ ചവിട്ടെണ മൊയ്തീനെ? ഓന്‍ അപ്പുറെത്തെ തൊടീലല്ലേ ഇരുന്നിരിക്കണ.
അല്ല ചെങ്ങായീ, ഓന്‍ ചവിട്ടീരിക്ക്ണ്..... പെരുത്ത ബേദനാരുന്ന്.

അല്ല ചെങായി, ഇയ്യെന്താ ഈ പറയണ. മുത്തു വിശദീകരണം ആവശ്യപ്പെട്ടു.

മൊയ്തീന്‍ കുനിഞ്ഞിരുന്നു തല മുത്തുവിനെ കാണിച്ചു പറഞ്ഞു.

“ഇയ്യ് കണ്ടോ എന്റെ കയുത്തിനു മേലേ ഒരു മൊയ“

മൊയ്തീന്‍ തല തടവിക്കാണിച്ചു.

അതു കേട്ടു ഞങ്ങളുടെ കണ്ണുകള്‍ തള്ളി.

മൊയ്തീന്‍ അപ്പോഴും തന്റെ കഴുത്തിനു മേലെയുള്ള മുഴ (തല) തടവി കണ്ണും തള്ളിച്ച് വിഷാദനായി നില്‍ക്കുന്നുണ്ടായിരുന്നു.


കടപ്പാട്: ചിത്രം- ഗൂഗിള്‍

Monday, November 23, 2009

ബിമലിന്റെ കാലിബര്‍

കോളേജിലെത്തിയിട്ടു ഏറെ ദിവസങ്ങളായിട്ടില്ല. ആദ്യ സീരീസിന്റെ തലേന്നാണ് അഡ്മിഷന്‍ കിട്ടിയത്. എങ്കില്‍ അതു കഴിഞ്ഞിട്ടു ക്ലാസ്സില്‍ കയറാമെന്നങ്ങ് കരുതി. അങനെ ഐശ്വര്യമായി ആദ്യ പരീക്ഷ തന്നെ ഒഴിവാക്കികൊണ്ട് പുതിയ അദ്ധ്യയനം ആരംഭിച്ചു.

ഇനി ക്ലാസ്സില്‍ കയറിയേക്കാമെന്നു കരുതിയപ്പോഴാണ് കുട്ടികള്‍ ടൂറിനു പോയിക്കഴിഞ്ഞെന്ന വിവരം അറിയുന്നതു. ക്ലാസ്സിലൊന്നു കയറാന്‍ കൊതിയായങ്ങനെ അസ്വസ്ഥമായി തെണ്ടിത്തിരിഞ്ഞു നടക്കുമ്പോഴാണ് ‘കാലിബര്‍ ബൈക്കി‘ലൊരു തടിമാടന്‍ മുന്നില്‍ വന്നു നിന്നത്. അറിയാതെ ഞാനൊന്നു വണങ്ങി മാറി നിന്നു.

(എന്റെ വാപ്പ ഒരു അദ്ധ്യാപകനായിരുന്നതിനാല്‍ അദ്ധ്യാപകരെ കാണുമ്പോള്‍ അറിയാതെ നമിച്ചു പോകും.)

ബൈക്കില്‍ തന്നെയിരുന്നദ്ദേഹമെന്നെ അരികത്തു വിളിച്ചു.
ഭവ്യതയോടെ ഞാന്‍ അരികത്തു ചെന്നു.

“താന്‍ എസ്ത്രീ ഈസിയല്ലെ?” ഘന ഗംഭീരമായ ശബ്ദം.
ചോദിച്ചതെന്തെന്നു മനസ്സിലായില്ല. ഇവിടുത്തെ ഭാഷ എന്താണോയെന്തോ?

ഇനി വല്ല മറുഭാഷക്കാരനുമാണോ? കണ്ടിട്ടൊരു കാപ്പിരി ലുക്ക് ഇല്ലാതില്ല.

വാട്ട്? ഞാന്‍ ചോദിച്ചു.

ഇയ്യ് ഇലക്ട്രോണിക്സില്‍ മൂന്നാം സെമ്മില്‍ പഠിക്കാന്‍ വന്നതല്ലെ? അന്റെ പേരെന്താ? പറച്ചിലില്‍ ഒരു മലപ്പുറം ടച്ച്.

ഇര്‍ഷാദ്. ഞാന്‍ പേരു പറഞ്ഞു.

ഞാന്‍ ബിമല്‍. വീട് പാല. മുമ്പ് മലപ്പുറം മഞ്ചേരിയിലായിരുന്നു.
തന്റെ ക്ലാസ്സില്‍ തന്നെയാ, ലാറ്ററലെണ്‍‌ട്രി തന്നെ.....

ഞാന്‍ ആഹ്ലാദംകൊണ്ട് നിശ്ശബ്ദനായി.
ഞാനായിരിക്കും ഇവിടെ മൂത്താപ്പ എന്നു കരുതിയിരിക്കുകയായിരുന്നു.
ഇപ്പോള്‍ എനിക്കു സമാധാനമായി. ഒപ്പം ഭയവും.
ഇവന്റെയൊക്കെ കൂടെ വേണോ ഈശ്വരാ പഠിക്കാന്‍?

റൂമുണ്ടോ? ബാസ്സ് ഒട്ടും കുറക്കാതെ അടുത്ത ചോദ്യം.
ഇവനാള് പെശകാന്നാ തോന്നുന്നെ. മലപ്പുറത്തൊക്കെയായിരുന്നെന്നു പറയുന്നുമുണ്ട്.
പിന്നെ, ഒരു വിദ്യാര്‍ത്ഥിയുടെ ശബ്ദത്തിനു ഇത്രക്ക് ബാസ്സ് വേണോ? ഒരു സംശയം.

എന്തിനാ?
താമസിക്കാന്‍ തന്നെ. മറുപടി

ഓഹോ !! വണ്ടിയുമായി റൂം തെണ്ടിയിറങ്ങിയതാണല്ലേ?

ങാ, വണ്ടി പോട്ടെ........., ഞാന്‍ അവന്റെ വണ്ടിക്കു പിന്നില്‍ കയറി.

ഒന്നെര കിലോമീറ്റര്‍ മലകയറ്റം കഴിഞ്ഞാലാണ് ഇലക്ട്രോണിക്സ് ബ്ലോക്കിലെത്തുക. അങ്ങനെ വിയര്‍ത്തു കുളിച്ചു വന്നു വിശ്രമിക്കുമ്പോഴാണ് വണ്ടിയുമായൊരുത്തന്റെ വരവു. സമാധാനമായി. ഇവനെ ഞാന്‍ എന്റെ റൂമ്മേറ്റാക്കിയിരിക്കുന്നു.

അതുകൊണ്ട് രണ്ടുണ്ടു ഉപകാരം. യാത്രക്കൊരു വണ്ടിയും. നമുക്കു കയ്യിലിരിപ്പു കാരണം വഴിയില്‍ നിന്നും കിട്ടുന്നതു വാങ്ങാന്‍ വിശാലമായ ഒരു പുറവും.

അങ്ങനെ ബിമല്‍ റൂമില്‍ അന്തേവാസിയായി വന്നെത്തി.

ബിമലിന്റെ ബൈക്കിന്റെ പിന്നിലിരുന്നു ഞാന്‍ കോളേജില്‍ പോക്കും വരവും നടത്തിവരവെ, കോളേജിന്റെ സ്വന്തം ഉത്സവം ‘വെര്‍ച്യൂസോ’ വന്നെത്തി. കോട്ടയം മാമ്മന്‍ മാപ്പിള ഹാളിലാണ് അങ്കം.

അന്നേ ദിവസം വായില്‍നോട്ടമല്ലാതെ നമുക്ക് പ്രത്യേകിച്ചു പണിയൊന്നുമില്ല. നമുക്കു ആരെയും പരിചയമില്ലാത്തതിനാലും, നമ്മളെ ആര്‍ക്കും പരിചയമില്ലാത്തതിനാലും നാട്-ക്ലാസ്സ്-ടീച്ചര്‍-കുട്ടി-രക്ഷകര്‍ത്താവ് വ്യത്യാസമില്ലാതെ നോക്കി സംരക്ഷിച്ചു നിന്നു. പോളി കഴിഞ്ഞു വന്ന മുപ്പത്താറ് പൊളികള്‍ എന്ന കാഴ്ചപ്പാടില്‍ ചില ടീച്ചേഴ്സും കുട്ടികളും ബഹുമാനിച്ചു. മറ്റു ചിലര്‍ കുട്ടികളുടെ രക്ഷകര്‍ത്താക്കന്മാര്‍ എന്ന വിചാരത്തില്‍ സ്നേഹാദരങ്ങളര്‍പ്പിച്ചു കടന്നു പോയി.

പരിപാടികളൊക്കെ കെങ്കേമം. സിനിമാറ്റിക് ഡാന്‍സും ഫാഷന്‍ഷോയുമൊക്കെ മുറ്റു ഷോ തന്നെ. പരിപാടി കഴിഞ്ഞപ്പോള്‍ രാത്രി വളരെ വൈകി. മഴക്കു സാദ്ധ്യതയുണ്ട്. തുച്ഛമായ ബസ്സുകള്‍, മോശമല്ലാത്ത എണ്ണം കുട്ടികളോടൊപ്പം യാത്രക്കു തയ്യാറായി നില്‍ക്കുന്നു. ആദ്യം പെണ്‍കുട്ടികളെ ഹോസ്റ്റലിലാക്കി ബസ്സുകള്‍ ആണ്‍കുട്ടികള്‍ക്കായി തിരിച്ചെത്തും. ബിമലിന്റെ വണ്ടിയുള്ളതിനാല്‍ മഴ കൊണ്ടാലും തള്ളുകൊള്ളാതെ എനിക്കു പോകാം എന്നതിനാല്‍ ഞാന്‍ കാത്തു നിന്നു.

ഡ്രൈവര്‍മാര്‍ വണ്ടി സ്റ്റാര്‍ട്ടാക്കി. ബിമലും.....

പിന്നെ ബിമി ബസ്സുകളെ വലം വെച്ചു, വണ്ടിയൊന്നു ഇരപ്പിച്ചു, സര്‍വ്വരുടെയും ശ്രദ്ധയെ തന്നിലേക്കാകര്‍ഷിച്ചു, പുഷ്പം പോലെ വണ്ടി ഒറ്റവീലില്‍ നിര്‍ത്തി അഭ്യാസം. പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന വണ്ടിക്കുമുന്നില്‍ ഇവനിപ്പോള്‍ തേങ്ങയുടക്കും എന്നു കരുതി ഞാന്‍ ശ്വാസം പിടിച്ചു നിന്നു.

എന്തായാലും അന്നു ഭാഗ്യത്തിനു ഇറച്ചിയില്‍ മണ്ണു പറ്റിയില്ല.

ഇവനാളുകൊള്ളാമല്ലോ? ഇന്നു ഇവന്റെ കൂടെത്തന്നെ പോകണം. നല്ല എക്സ്പെര്‍ട്ട് ഡ്രൈവറായതിനാല്‍ ഒന്നും പേടിക്കാനില്ല. പാതിരാത്രിയാണെങ്കിലും കൂരിരുട്ടാണെങ്കിലും മഴയിത്തിരികൊണ്ടാലും സാരമില്ല. ബിമലിന്റെ കൂട്ടാളിയാണെന്നു നാലുപേരറിയുമല്ലോ?

അങ്ങനെ ഡ്രൈവര്‍മാര്‍ വണ്ടി വിട്ടു.

ലേഡീസ് പോയിക്കഴിഞ്ഞിട്ട് അഭ്യാസം കാട്ടിയിട്ടെന്തു കാര്യം? ബിമലും വണ്ടി വിട്ടു.
പിന്നില്‍ ഞാന്‍ പറന്നു പോകാതെ മുറുകെ പിടിച്ചിരുന്നു.

അകത്തു പെണ്‍കുട്ടികളായതിനാലാകണം ബസ്സ് അതിന്റെ ഫുള്‍ സ്പീഡില്‍ പാഞ്ഞു. സാധാരണ 10 കിലോമീറ്റര്‍ സ്പീഡില്‍ പോകുന്ന ബസ്സ് ഒഴിഞ്ഞ വീഥിയില്‍ കൂടി ഇപ്പോള്‍ 20-25 കി.മീ സ്പീഡില്‍ നീങ്ങുന്നു. ബിമലാണെങ്കില്‍ തന്റെ ജീവിതത്തിലെ ഏറ്റവും കുറഞ്ഞ സ്പീഡില്‍ (ബസ്സിന്റെ അതേ സ്പീഡില്‍) ആ ഫുള്‍ ലോഡ് ബസ്സുകളെ സംരക്ഷിച്ചു മുന്നിലും പിന്നിലുമൊക്കെയായി നീങ്ങി.

അതായിരുന്നു കെ. കെ റോഡിനെ അത്ഭുതപ്പെടുത്തിയ രാത്രി. അര്‍. ഐ. റ്റി. ബസ്സുകളുടെ കൂടിയ സ്പീഡും ബിമലിന്റെ കുറഞ്ഞ സ്പീഡും ഒരുമിച്ചു കണ്ട പുളകത്താല്‍ പ്രകൃതി അനുഗ്രഹം ചൊരിഞ്ഞു. കോരിച്ചൊരിയുന്ന മഴ....., വീശിയടിച്ച കാറ്റത്തു ഒടിഞ്ഞു വീഴാന്‍ തയ്യാറായി റോഡ്സൈഡിലെ റബ്ബര്‍ മരങ്ങള്‍ ഞങ്ങളെ നമിച്ചു.

ബിമള്‍ തന്റെ കൂടിയ സ്പീഡിലേക്കും, ബസ്സുകള്‍ കുറഞ്ഞ സ്പീഡിലേക്കും ഗിയറുകള്‍ മാറ്റി.
ബസ്സുകള്‍ വളരെ പിന്നിലായി. ഞാന്‍ മഴ നനയാതെ ബിമലിനു പിന്നില്‍ മറഞ്ഞിരുന്നു.

സ്ഥലം മണര്‍ക്കാട്. ഇനിയും നാലഞ്ചു കിലോമീറ്റര്‍ പോകണം. പെട്ടെന്നു വണ്ടി നിന്നു പോയി. ബസ്സുവരാന്‍ കാത്തു നില്‍ക്കാനുള്ള തന്ത്രമാണതെന്നു ഞാനാദ്യം കരുതി. മഴ കണ്ടാല്‍ വണ്ടിക്കുള്ള സ്ഥിരം അസുഖമാണതെന്നു കേട്ടപ്പോള്‍ ഞാനാകെ തകര്‍ന്നു പോയി.

അങ്ങനെ വണ്ടി തള്ളിത്തുടങ്ങി. നല്ല മഴയായതിനാല്‍ ഒട്ടും വിയര്‍ത്തില്ല. അപ്പോള്‍ ദൂരെ കോളേജ് ബസ്സുകള്‍ പ്രത്യക്ഷപ്പെട്ടു. ഞങ്ങള്‍ മൂന്നു ബസ്സും പോകുന്നതു വരെ റോഡ് സൈഡിലെ കുറ്റിക്കാട്ടില്‍ മൂത്രമൊഴിച്ചിരുന്നു.

പിന്നെ വണ്ടി തള്ളല്‍ തുടര്‍ന്നു.

“എഡാ, ഇവിടെവിടെങ്കിലും നിന്നു നമുക്കു കുറച്ചു മഴ കൊള്ളാം. അങ്ങനാണെങ്കില്‍ ഇവിടുത്തെ മഴ മാത്രം കൊണ്ടാല്‍ മതിയല്ലോ? വെറുതെയെന്തിനാ മണര്‍ക്കാട് മുതല്‍ ഏഴാമ്മൈല്‍ വരെയുള്ള മഴ കൊള്ളുന്നതു?” വണ്ടി തള്ളുന്നതിന്നിടയില്‍ ബിമലിന്റെ തമാശ.

ആ കരടി പോലുള്ള ദേഹത്തിനുള്ളിലുമൊരു ലോല ഹൃദയമുണ്ടെന്നു അന്നെനിക്കു മനസ്സിലായി.
അതുകൊണ്ട് അവനെ ഞാനൊന്നും ചെയ്തില്ല. ലോല ഹൃദയം കണ്ടിട്ടല്ല, ദേഹം കണ്ടിട്ടു.

ആണ്‍കുട്ടികളെ വിളിക്കാന്‍ ബസ്സുകള്‍ വീണ്ടും കോട്ടയത്തേക്കു പോകുന്നു. ഞങള്‍ വീണ്ടും മുള്ളാനായി വഴിവക്കിലിരുന്നു.

പകലല്ലാത്തതായിരുന്നു ആകെ സമാധാനം. പക്ഷെ ദൈവം ഫോട്ടോയെടുത്തുകൊണ്ടേയിരുന്നു. ആണ്‍ കുട്ടികളെ കയറ്റി ഇപ്പോള്‍ വണ്ടി ഇങ്ങെത്തും. അവന്മാര്‍ കണ്ടാല്‍ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ല. എന്തൊക്കെ അഭ്യാസങ്ങള്‍ കാണിച്ചിട്ടാ വന്നതു?

ബസ്സില്‍ കയറിയിരുന്നെങ്കില്‍, ഇത്തിരി തള്ളുകൊണ്ടാലും, മഴ നനയാതെ, വണ്ടി തള്ളാതെ വീട്ടിലെത്താമായിരുന്നു. ബെന്‍സീര്‍ ബിമലിന്നു പിന്നില്‍ കയറാന്‍ പരമാവധി ശ്രമിച്ചതായിരുന്നു. പക്ഷെ എന്തു ചെയ്യാം. ഇതു എന്റെ യോഗം.

കയറ്റത്തിനു ശേഷം ഒരിറക്കമുണ്ടാകും എന്നതാണ് കെ. കെ റോഡില്‍ വണ്ടി തള്ളുമ്പോഴുള്ള ഏക ആശ്വാസം. ഇറക്കത്തില്‍ ഞങള്‍ വണ്ടിയില്‍ കയറിയിരിക്കും. പഴയ കഴുതക്കഥ പോലെ. കുറച്ചു സമയം ഞങള്‍ വണ്ടി വഹിക്കും. പിന്നെ അതു ഞങ്ങളെയും.

മഴ കുറഞ്ഞു. ദൂരെ വണ്ടിയുടെ വെളിച്ചം. വീണ്ടും മുള്ളാന്‍ സമയമായി. ഞങ്ങള്‍ കുറ്റിക്കാട് തേടി നീങ്ങി. പക്ഷെ അപ്പോഴേക്കും വണ്ടി അടുത്തെത്തി. ബസ്സില്‍ നിന്നും നിര്‍ത്താത്ത കൂവലുകള്‍........

പിന്നെ ബസ്സില്‍ നിന്നും ബെന്‍സീര്‍ ഇറങ്ങി അടുത്തു വന്നു ചോദിച്ചു.
തള്ളണോ അളിയാ.....

അന്നു ഞാനൊരു കാര്യം ഉറപ്പിച്ചു.

പഠിക്കാന്‍ പോകുവല്ലേ, വണ്ടി വീട്ടിലിരിക്കട്ടെ എന്നു കരുതി വീട്ടില്‍ കയറ്റി വെച്ച എന്റെ വണ്ടി കാമ്പസ്സിലേക്കു കൊണ്ടു വരിക തന്നെ.

അതിനു ശേഷം ഞാന്‍ മറ്റൊരാളുടെയും വണ്ടി തള്ളിയിട്ടില്ല.
കാരണം, തള്ളാനെനിക്കിപ്പോള്‍ സ്വന്തം വണ്ടിയുണ്ട്.

Tuesday, November 3, 2009

പാമ്പാടി ബ്ലോഗേഴ്സ് മീറ്റും നായരുടെ വിവാഹവും

അപരിചിത വായനക്കാര്‍ക്കു വേണ്ടി: ഞങളുടെ നായര്‍ തനി 916പ്യൂരിറ്റി നസ്രാണിയാണ്. ജോബിന്‍ എന്നതാണ് അവന്‍ സ്വയം വിളിക്കുന്ന പേര്. ഒരിക്കല്‍ അവന്‍ എയര്‍ടെല്‍ ഫോണ്‍ കണക്ഷന്‍ എടുത്തപ്പോള്‍, ബിമലിന്റെ ഫോണില്‍ പുതിയ നമ്പര്‍ വേര്‍തിരിച്ചറിയാനിട്ട പേരാണ് jobinAir. പിന്നീട് അതു Jobi Nair ആകുകയും, ഒടുവില്‍ ചുരുങ്ങി nair ആകുകയും ചെയ്തു.

ഈ ബ്ലോഗേഴ്സ് മീറ്റിന്റെ പ്രത്യേകത : ഇതിലെ ബ്ലോഗേഴ്സ് ആദ്യം കൂട്ടുകാരും പിന്നീട് ബ്ലോഗേഴ്സും ആയവരാണ്.

നായരുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പുത്രകളത്രാദികളുമായി ഞാന്‍ വീട്ടില്‍ നിന്നും യാത്ര തുടങ്ങി. വാ തുറന്നാല്‍ തമാശമാത്രം പറയുന്ന എന്റെ പ്രിയതമ (ഇപ്പോള്‍ ഇങ്ങനെ എഴുതിയാല്‍ എനിക്കു സ്വസ്ഥമായി ഉറങ്ങാന്‍ പറ്റിയേക്കും) ഒരാഴ്ചമുമ്പ് ആരോണിന്റെ വിവാഹത്തിന്ന് പോയപ്പോള്‍ ചോദിച്ചതാണ് ആദ്യം ഓര്‍മ്മ വന്നത്. വിവാഹം പ്രിയതമയുടെ വീടിന്നടുത്തായിരുന്നതിനാല്‍ ഉച്ചയായപ്പോള്‍ അവിടെനിന്നും ഒന്നിച്ചിറങ്ങി. വഴിക്കു വെച്ചു പൊടുന്നനെ ഒരു ചോദ്യം.

അവരു നിക്കാഹ് കഴിഞ്ഞു പയ്യക്കോട് പള്ളിയില്‍ നിന്നും ഇറങ്ങിയിട്ടുണ്ടാവുമോ?

ഓ....., എന്തൊരു ഓര്‍മശക്തി. എനിക്കത്ഭുതം തോന്നി. പള്ളിയുടെ പേരു ഇവള്‍ക്കിത്ര നിശ്ചയമോ?
ഒപ്പം ഒരു സംശയവും. നിക്കാഹോ?

വാ പൊളിച്ചിരിക്കുന്ന എന്നെ നോക്കി അടുത്ത ചോദ്യം,
എന്താ ആ പള്ളി അറിയില്ലെ?

എവിടെയോ കേട്ടിട്ടുണ്ട്. അതെവിടാ?
അതു നമ്മുടെ നിക്കാഹ് നടന്ന പള്ളിയാ.

ഞാന്‍ വീണ്ടും വാ പൊളിച്ചിരുന്നു.
ആരോണ്‍ പള്ളിയില്‍ നിന്നും കെട്ടും കഴിഞ്ഞു വരുമ്പോഴേക്കും ഒരു സമയമായേക്കുമെന്നു പറഞ്ഞതു ഞാന്‍ ഓര്‍ത്തു.....

എന്താ ഇക്കാ, ഹാറൂണ്‍ മുസ്ലിമല്ലെ? ഉമ്മാജിയുടെയടുക്കല്‍ ഒരു നിക്കാഹ് കൂടിയിട്ട് ബിരിയാണീം തട്ടി വരാമെന്നു പറഞ്ഞാ ഇറങ്ങിയതു......

ഇതുകൂടിപ്പറഞ്ഞപ്പോള്‍ എനിക്കു ചിരിയടക്കാന്‍ പറ്റാതായി. ആരോണ്‍ എന്ന സത്യക്രിസ്ത്യാനിയെ മതം മാറ്റി ഇവള്‍ ഹാറൂണ്‍ എന്ന മുസ്ലിമാക്കിയിരിക്കുന്നു.

ഓര്‍മകള്‍ അയവിറക്കി ചിരിച്ചുകൊണ്ട്, വണ്ടിയില്‍ കിലോമീറ്ററിനെ പൂജ്യത്തില്‍ സെറ്റ് ചെയ്യുന്ന എന്നോട് ആലുക്കാസിന്റെ പരസ്യത്തിലെ കുട്ടിയെപ്പോലെ വാ തുറന്നവളുടെ ഇന്നത്തെ ആദ്യത്തെ ചോദ്യം....
ഇതെന്തിനാ?
ഇതു..., ഇവിടുന്നു കോട്ടയത്തിനു എന്ത് ദൂരമുണ്ടെന്നു അറിയാനാ.................

ഓഹോ, അപ്പോള്‍ ഇവിടുന്നു കോട്ടയത്തിനെന്തു ദൂരമുണ്ട്? അല്ലെങ്കില്‍ വേണ്ട, എറണാകുളത്തിന്നു എന്തു ദൂരമുണ്ടെന്നു നോക്കിയേ? നിഷ്കളങ്കമായ ചോദ്യം.

കോട്ടയത്തെത്തിയിട്ടു അവിടെക്കുള്ള ദൂരം പറഞ്ഞു തരാം.
അപ്പോള്‍ എറണാകുളത്തേക്കുള്ളതോ?
ചിരിക്കണോ കരയണമോയെന്നറിയാതെ ഞാനവളെ നോക്കി. പിന്നെ പൊട്ടിച്ചിരിച്ചു.

ഒന്നും മനസ്സിലാവാതെ അവള്‍ അടുത്ത ചോദ്യമെറിഞ്ഞു.
അതെന്താ? ഇതില്‍ ദൂരം അറിയാമെന്നു പറഞ്ഞിട്ടു?
അതെ, ഇതില്‍ ഇപ്പോള്‍ പൂജ്യമാക്കി വെച്ചാല്‍ തിരിച്ചു വരുമ്പോള്‍ മൊത്തം ഈ ട്രിപ്പില്‍ എത്ര ഓടി എന്നറിയാം.

അപ്പോളവളുടെ പെണ്‍ബുദ്ധി ഉണര്‍ന്നു അടുത്ത ചോദ്യം ചോദിച്ചു.
എന്നാല്‍ പിന്നെ നമുക്കു തേക്കടിക്കുള്ള ദൂരമൊന്ന് ചെക്ക് ചെയ്താലോ?
ഹമ്പടി കള്ളീ........,

ഞെട്ടിയിരിക്കെ എനിക്കോര്‍മ്മ വന്നതു രജനികാന്തിന്റെ ഒരു പടത്തിലെ ഡയലോഗാണ്.
“ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേന്‍.....”

മകന്‍ -ഇര്‍ഫാന്‍- ഗിയര്‍ മാറിത്തുടങ്ങി. ഇടക്കിടക്കു ഫ്‌ര്‍‌ര്‍‌ര്‍‌ര്‍‌ര്‍‌ര്‍.......എന്നു വായ കൊണ്ടാക്കി അടുത്തിരിക്കുന്നവരെ ചവിട്ടലാണവന്റെ പരിപാടി. കഴിഞ്ഞ കല്യാണത്തിന്നു പെണ്ണും ചെക്കനുമൊപ്പം ഫോട്ടോയിക്കു പോസ് ചെയ്തപ്പോള്‍ ചെവിയിലെന്തോ ഇഴഞ്ഞതു അവന്റെ കയ്യായിരുന്നു എന്നറിഞ്ഞത് ഫോട്ടോ എടുത്തുകഴിഞ്ഞപ്പോഴാണ്, ‘ചെവിക്കു പിടിക്കുന്ന മകന്‍” എന്ന ആ പടം ഓഫീസില്‍ ഒരുപാടോടി.....
ഇത്തവണ അവന്റെ ‘വികൃതി‘യെന്താവുമോ എന്തോ?

ആരൊക്കെ കാണും? പ്രിയതമയുടെ അടുത്ത ചോദ്യം

എന്തായാലും ചില്ലുജാലകം ജോബിന്‍ കാണുമെന്നുറപ്പ്. അവനാണല്ലോ നായര്‍ എന്ന നായകന്‍. അവന്റെയാണല്ലോ കല്ല്യാണം.

പലപല വിചാരങ്ങളുമാ‍യി പലവിചാരം ദീപ ഇന്നലെ നാട്ടില്‍ എത്തിയിട്ടുണ്ടാവും. ഫ്ലൈറ്റിലാണ് അവള്‍ വരുന്നതെന്നും, നാലാളു കൂടി നില്‍ക്കെ നീയതൊന്നു പറഞ്ഞേക്കണമെന്നും ഇന്നലെ ഫ്ലൈറ്റ് കയറും മുന്‍പ് വിളിച്ചു പറഞ്ഞിരുന്നു.

ഹും... അവളുടെ ഒരു പത്രാസ്. ഒരു ട്രെയിന്‍ പിടിച്ചു പോലും എന്റെ വിവാഹത്തിനു വരാത്തവളാ.
ഉം........ നമ്മളാരാ മോന്‍, ഞാന്‍ പറഞ്ഞതു തന്നെ?.

വക്രദൃഷ്ടി ധനേഷ് സ്വതസിദ്ധമായ മെയ്‌വഴക്കത്തോടെ ഇപ്പോഴേ പൂഞ്ഞാറില്‍ നിന്നും ഏതെങ്കിലും വള്ളിയില്‍ (അതാ ശീലം) ലാന്റ് ചെയ്തിട്ടുണ്ടാവും.

പക്ഷെ വിഷ്ണുലോകം വിഷ്ണുവിന്റെ സാന്നിദ്ധ്യമുണ്ടാവില്ലയെന്നതാണ് ഏറ്റവും വലിയ നഷ്ടം. എങ്കിലും ബിമിക്കഥകളിലെ ബിമലെത്തി എന്തെങ്കിലുംമൊക്കെ ഒപ്പിക്കാതിരിക്കില്ല.

പള്ളിയില്‍ വന്നിറങ്ങിയപ്പോഴേ അകലെ ഒരു ആള്‍ക്കൂട്ടം കണ്ടു. ആള്‍ക്കൂട്ടത്തിനു നല്ല തിളക്കം. നടുവില്‍ ഒരു ഒട്ടകത്തിന്റെ തലയെടുപ്പോടെ ദീപ. ഒരാനയുടെ തലയെടുപ്പോടെ ബിമല്‍. ഒരു ജിറാഫിന്റെ തലയെടുപ്പോടെ രഞ്ചി. ഒരു സിംഹത്തിന്റെ നെഞ്ചെടുപ്പോടെ ശ്രീജിത്ത്. ഇവര്‍ക്കാര്‍ക്കും പിന്നിലല്ല എന്ന ഭാവത്തില്‍ നോയല്‍. ഞാനൊരു പാവം, എന്നെ വിട്ടേക്കു എന്ന ഭാവത്തില്‍ ഈയെല്‍. ബിമലൊരടി മാറിയപ്പോള്‍ കൂരോപ്പട ബിബിനെയും പ്രവീണിനെയും കൂട്ടത്തില്‍ കണ്ടു. കൂട്ടത്തിനടുത്തെത്തിയപ്പോള്‍ ദീപക്കു ചുറ്റും കണ്ട തിളക്കം, ഉച്ചസൂര്യന്റെ പ്രകാശത്തില്‍ നിന്നല്‍പ്പത്തെ ചില തലകള്‍ വഴി തിരിച്ചു വിടുന്നതാണെന്നും മനസ്സിലായി.

പൊള്ളുന്ന ചൂടാണെന്നു രാജസ്ഥാനില്‍ നിന്നും, വെള്ളപ്പൊക്ക ദുരിതത്തിലാണെന്നു ഹൈദ്രാബാദില്‍ നിന്നുമൊക്കെ ദീപ എഴുതിവിട്ടതും വിളിച്ചുപറഞ്ഞതുമൊക്കെ കളവായിരുന്നെന്നു അടുത്തെത്തിയപ്പോള്‍ മനസ്സിലായി. കറുത്തിട്ടുമില്ല. മെലിഞ്ഞിട്ടുമില്ല. കയ്യിലിരുപ്പു ഇത്തിരി കൂടീട്ടുമുണ്ട്. വെള്ളപ്പൊക്കത്തില്‍ പെട്ടിരിക്കാന്‍ സാദ്ധ്യത കാണുന്നുണ്ട്. വെള്ളം കുടിച്ചു വീര്‍ത്തപോലെ പത്തിരുപതു കിലോയെങ്കിലും കൂടി. അരികില്‍ അവളുടെ അച്ഛന്‍, ഇവളെ എനിക്കറിയുകയേയില്ല എന്ന ഭാവത്തില്‍ നില്‍ക്കുന്നു. അവള്‍മൂലം കുടുംബം ഇത്തിരി വെളുത്തിട്ടുണ്ടെന്നു പാവത്തിനെ കണ്ടാലറിയാം.

ദേ, ഒരരുകില്‍ മൂന്നു കൊച്ചുവിഷ്ണുക്കള്‍ നിന്നു ചിരിക്കുന്നു. വിഷ്ണുവിന്റെ ചിരിയുടെ മൂന്ന് ഫോട്ടോസ്റ്റാറ്റുകള്‍. വിഷ്ണുവിന്റെ അച്ഛനും അമ്മയും പെങ്ങളും. പണ്ട് ആശുപത്രിയില്‍ നിന്നും കൊച്ചുവിഷ്ണുവിനെ എടുത്തോണ്ട് പോയപ്പോഴും മായാത്ത ആ ചിരികള്‍ ഉച്ച സൂര്യന്റെ പ്രകാശത്തിനെ നാണിപ്പിച്ചു.
അവരോട് കുശലാന്വേഷണവുമായി നില്‍ക്കെ.......

ഇക്കാ, ദേ ഒരാള്‍ വിളിക്കുന്നു.
ഹായ്, തങ്കച്ചന്‍ സാര്‍. സൂസിയുടെ കാര്യം എടുത്തിടാതിരുന്നാല്‍ മതിയായിരുന്നു......
പറഞ്ഞതു അല്‍പ്പം ഉറക്കെയായിപ്പോയി. പ്രിയതമയുടെ ഏങ്ങലിന്റെ ശബ്ദവും അതിനേക്കാള്‍ ഉച്ചത്തില്‍ പൊങ്ങി.

പടച്ചോനേ, അവളതു കേട്ടു, ഇന്നത്തെ ദിവസം എടങ്ങേറായതു തന്നെ..........

സൂസി എന്നാല്‍ എസ്.യു.സി.ഐ എന്നതാണെന്നു ഇവളെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും ഈശ്വരാ.....
അതിനും വേണ്ടിവരും രണ്ട് ദിവസം. ആ പേരിലൊരു രാഷ്ട്രീയപ്പാര്‍ട്ടിയെ അവള്‍ കേട്ടിട്ടുണ്ടാവുമോ എന്തോ?

പതിവുപോലെ സാമൂഹിക-കലാ-സാംസ്കാരിക-വൈജ്ഞാനിക രംഗങ്ങളില്‍ സ്പര്‍ശിച്ചു തങ്കച്ചന്‍സാറിന്റെ കുശലാന്വേഷണം. ഒപ്പം ദീപക് സാറും കൂടി.

ദേണ്ട വരുന്നു രണ്ട് കുഞ്ഞുമനുഷ്യര്‍(?), ആവോലിക്കാരന്‍ പട്ടാളവും മിസ്സിസ്സും മാര്‍ച്ചുചെയ്തു കടന്നുവന്നു. ക്രേസി ഈയല്‍ ഉടന്‍ ഒരു മരത്തിന്‍ ചില്ലയില്‍ ഇരിപ്പുറപ്പിച്ചു. എണീറ്റ് നിന്നാലും ഇരുന്നാലും പട്ടാളത്തിന്റെ മുഖം കാണാന്‍ മുകളിലേക്കു തന്നെ നോക്കണം. എന്നാല്‍ പിന്നെ ഇവിടെ ഇരിക്കുന്നതല്ലേ ബുദ്ധി.

“വിവാഹം സ്വര്‍ഗത്തില്‍ വെച്ചു നടക്കുന്നു, ജീവിതം .....“ എന്നാണല്ലോ ചൊല്ലു.
സാത്താന്‍മാര്‍ക്കു സ്വര്‍ഗത്തില്‍ പ്രവേശനമില്ലാത്തതിനാല്‍, വിവാഹം നടക്കുന്ന പള്ളിയിലേക്ക് കയറാതെ ബിമല്‍ പുറത്ത് തന്നെ നിന്നു. കൂടെ ഞങളും, അവനൊരു കൂട്ടിനായി മാത്രം....

എനിക്കൊരു കാര്യം പറയാനുണ്ട്, എല്ലാവരും ശ്രദ്ധിക്കുക..... ധനേഷിന്റെ അലര്‍ച്ച.
ആരു ശ്രദ്ധിക്കാന്‍? പണ്ട്, അവന്, ഞങ്ങലുടെ ക്ലാസ്സ് റപ്പായിരുന്നപ്പോള്‍ പോലും ഞങള്‍ അവനെ ശ്രദ്ധിച്ചിട്ടില്ല. പിന്നാ ഇപ്പോള്‍....

ഒരു പ്രധാനപ്പെട്ട വിവരമുണ്ട്..... ധനേഷിന്റെ ഓര്‍മ്മപ്പെടുത്തല്‍.
എന്നാല്‍ ഒന്നു ശ്രദ്ധിച്ചേക്കാം, ഇനി ഭക്ഷണം കഴിക്കുന്നതിനെപ്പറ്റി വല്ലതുമാണെങ്കില്‍ മിസ്സ് ചെയ്യണ്ട, ബിമലിന്റെ ഓര്‍മപ്പെടുത്തല്‍.

ഇവിടെ എത്തപ്പെട്ടിരിക്കുന്ന ഒരാള്‍ നമ്മളെ കാണാന്‍ (കാണിക്കാന്‍) മാത്രമായി ഫ്ലൈറ്റ് പിടിച്ച് ഇവിടെ വന്നിരിക്കുകയാണ്. ആരാണ് ഹൈദ്രാബാദില്‍ നിന്നും വന്നെത്തിയതെന്നു ഞാന്‍ പറയേണ്ടതില്ലല്ലോ?

എന്തിനു പറയണം? അവളിതു എല്ലാവരോടും എപ്പോഴേ പറഞ്ഞിട്ടുണ്ടാവും. ഞാന്‍ ഊഹിച്ചു.

എന്നെ വിളിച്ചു ഇതു വിളമ്പാന്‍ പറഞ്ഞതു പോലെ അവനോടും പറഞ്ഞത്രെ? എല്ലാവര്‍ക്കും ആളെ മനസ്സിലായി. എല്ലാവരോടും അവള്‍ തന്നെ പറഞ്ഞിരുന്നുവെന്നു സാരം.

പാവം വക്രദൃഷ്ടി ധനേഷ്. ബ്ലോഗില്‍ പുലിയാണെന്നു പറഞ്ഞിട്ടെന്താ? ഒട്ടും വക്രദൃഷ്ടിയില്ലാതെ പോയി.

സരിഗമപതനിസ...... പാടി നടന്നിരുന്ന കോര (വിപിന്‍ കോര എന്നു പൂര്‍ണ്ണ രൂപം, കോര എന്നതു അവന്റെ അപ്പൂപ്പന്റെ പേരായതു കൊണ്ട് അതാ നമുക്കു പ്രിയം. ഇടക്കിടക്കു ‘എഡാ കോരേ’ എന്നു വിളിച്ചാല്‍ അവന്‍ മാന്യനാവും), ഒടുവില്‍ നിസയുമൊത്തു പുതു-മാന്യന്റെ ഭാവത്തോടെ (വിവാഹം കഴിച്ചിട്ടു ആഴ്ച ഒന്നേ ആയുള്ളേ) സൂര്യനെക്കാള്‍ ഇരട്ടി തിളങ്ങി നില്‍ക്കുന്നു (ഒരു തിളക്കം ഷര്‍ട്ടില്‍ നിന്നും, മറ്റൊന്നു തലയില്‍ നിന്നും). ബിമലിന്റെ കണ്ടതും ഉള്ളിലടക്കിയിരുന്ന തനിസ്വഭാവം, മാന്യഭാവത്തെ കീഴ്‌പ്പെടുത്തി പുറത്തു ചാടി.

ഈയിടയായി ക്രിസ്ത്യന്‍ വിവാഹങ്ങളില്‍ ശുഷ്കാന്തിയോടെ പങ്കെടുക്കുന്ന ജേക്കബ് , അപൂര്‍വ്വ സാന്നിദ്ധ്യങളായ പ്രവീണും ബിബിനും‍, പരല്‍മീനും കരിമീനും കുട്ടയില്‍ നിന്നും ചാടിപ്പോയെങ്കിലും വലവീശിക്കൊണ്ടിരിക്കുന്ന നോയല്‍, പഠനകാലത്തെ സ്വഭാവത്തില്‍ ഒരു മാറ്റവും വരുത്താതെ ഇത്രനാളും സൂക്ഷിച്ച് കൃത്യമായി വൈകിയെത്തിയ രാഖി, എന്നിവരുടെ സാന്നിദ്ധ്യത്താല്‍ അപൂര്‍വ്വ ജീവികളുടെ സമ്മേളനവേദിയായിമാറിയ പള്ളിയങ്കണത്തില്‍ അവരോടൊപ്പം സ്ഥിരം കല്ല്യാണമുണ്ണികളായ, ഇന്നും പുഞ്ചിരിയില്‍ തോല്‍പ്പിക്കാന്‍ മറ്റാരുമില്ലെന്നു തെളിയിച്ചു ഷാനി, ജെ.കെ എന്ന ജയകൃഷ്ണന്‍, അഭിലാഷ് ഈയെല്‍, വസന്ത്, രഞ്ജി, ശ്രീജിത്ത്, എഡ്‌വിന്‍ എന്നിവരും കൂടിച്ചേര്‍ന്നപ്പോള്‍ ഈ കല്ല്യാണമൊന്നു കഴിഞ്ഞാല്‍ മതിയെന്നായി നാട്ടുകാര്‍ക്ക്.

എല്ലാവരും അര്‍മാദിച്ചു നില്‍ക്കെ, സ്വര്‍ഗത്തില്‍ നിന്നും മാലാഘമാര്‍ ഭൂമിയിലേക്കു ഇറങ്ങിവന്നു. എന്നു വെച്ചാ‍ല്‍ കെട്ടും പൂട്ടി നായര്‍ പള്ളീന്ന് ഇറങ്ങീന്ന്....

ഒന്നു കണ്ടിട്ടു കഴിക്കണം.
കണ്ടു, ആശംസിച്ചു, ഇനി ഭക്ഷണം കഴിച്ചിട്ട് ബാക്കി.........

ചുള്ളന്മാരൊക്കെ നമ്മ ഗഡികളാട്ടോ?
ത്രിശൂര്‍കാരിയെ കെട്ടിയിട്ടു അഞ്ചുമിനിറ്റ് തികയാത്ത കോട്ടയംകാരനായ ജോബിന്‍, കൂട്ടുകാരെ തന്റെ പെണ്ണിനു തനി ത്രിശൂര്‍ ഭാഷയില്‍ പരിചയപ്പെടുത്തി.

കഴിച്ചിട്ടേ പോകാവുള്ളൂട്ടോഷ്ടാ...... ജോബിന്റെ ഓര്‍മപ്പെടുത്തല്‍.
അതും നമ്മളോട്, ഇവനാരെടാ, മണവാളനായിപ്പോയി, അല്ലെങ്കില്‍.......

സ്വകാര്യമായി പട്ടാളത്തിന്റെ മറുചോദ്യം, കഴിക്കാനുള്ള കുപ്പി എവിടാ വെച്ചിരിക്കുന്നതു? ?
-പട്ടാളമല്ലെ? പുള്ളി മിലിട്രീടെയാളാന്നാ തോന്നുന്നെ-

ചിലരുടെ കാര്യത്തില്‍ ഇങ്ങനെയാ.....
അച്ഛാ... ഇന്നു ഞാന്‍ കഴിച്ചിട്ടേ വരൂ, അല്ലെങ്കില്‍ താമസിച്ചേ വരൂ എന്നൊക്കെ വീട്ടിലേക്ക് ഫോണില്‍ വിളിച്ചു പറയുന്നതു കേള്‍ക്കാം. ഇന്നു ഞാന്‍ കഴിച്ചിട്ടേ വരൂ എന്ന് പറഞ്ഞാല്‍ അല്‍പ്പം മദ്യം കഴിച്ചിട്ടേ വരൂ എന്നും, താമസിച്ചേ വരൂ എന്നാല്‍ ഇന്നിവിടെ താമസിച്ചു നാളയേ വരൂ എന്നുമാണെന്ന കാര്യം നമുക്കു മനസ്സിലാകുക പിന്നീടാണ്.

എന്തായാലും താമസിക്കാന്‍ നിന്നില്ല. കഴിച്ചു കഴിഞ്ഞു പോകാനിറങ്ങുമ്പോള്‍ വരുന്നു രണ്ട് പേര്‍. വന്നപാടെ ഉണ്ണാനിരുന്നു. ഇതാണവരുടെ (അവരുടെ കൂടെക്കൂടിയാല്‍ എന്റെയും) സ്ഥിരം പരിപാടി. ഞാനവരെ എന്റെ പെണ്ണിനു പരിചയപ്പെടുത്തി. ഇതു സഞ്ചു. നമ്മുടെ കല്ല്യാണത്തിനും അവസാനം ഉണ്ടവര്‍ ഇവരാ...... വന്നതും അപ്പോഴാ‍യിരുന്നു. ഇതു.....

ഞാന്‍ പരിചയപ്പെടുത്തിത്തരാം. ഇടക്കു കയറി സഞ്ചു കൂട്ടുകാരനെ പരിചയപ്പെടുത്താന്‍ തുടങ്ങി
ഇതു ഷാജി. എന്റെ കൂടെ അന്നും ഉണ്ടായിരുന്നു.......

ചിരികള്‍ക്കിടയില്‍ ഫോട്ടോയിക്കു പോസ് ചെയ്യാനുള്ള വിളി വന്നു. ചെവിക്കു പിടിക്കാതിരിക്കാന്‍ ഇര്‍ഫാന്റെ കൈകള്‍ താഴ്ത്തി പിടിച്ച് ഞാന്‍ പോസ് ചെയ്തു.

യാത്ര പറഞ്ഞ് ആര്‍.ഐ.റ്റി എന്ന ഞങളുടെ കാമ്പസ്സിലേക്കു. അവിടെ പഴയ അര്‍മാദങ്ങളുടെ ചെറിയൊരാവര്‍ത്തനം. പിന്നെ വിടപറച്ചില്‍.

ഡീ, നീ പലപല വിചാരങ്ങളുമായി വന്നിട്ടു എന്തെങ്കിലും നടന്നോ? ദീപയോട് ചോദിച്ചു.
ഉം..... കുറച്ചൊക്കെ, പക്ഷെ മറ്റെ കാര്യം എല്ലാവരോടും പറയാന്‍ ധൈര്യം വന്നില്ല. എങ്ങനാ പറയുക. ആരെങ്കിലും ഒന്നു സ്റ്റാര്‍ട്ട് ചെയ്തിരുന്നെങ്കില്‍......

ഒടുവിലിപ്പോള്‍ ഞാനതു സ്റ്റാര്‍ട്ട് ചെയ്യുന്നു. അല്ലെങ്കില്‍ വേണ്ട....

“ദീപക്കൊരു പ്രണയമുണ്ട്. എന്റെ ക്ലാസ്സിലെ ഒരു മാന്യനാണ് കാമുകന്‍ “ എന്നൊക്കെ ഞാനെന്തിനു നാലാളോട് വിളിച്ചു പറയണം‍..........,
“ഒരു ക്ലൂ കൂടി തരാം. കക്ഷി ഒരു ബ്ലോഗറുമാണ്......” എന്നു കൂടി പറഞ്ഞാല്‍ പിന്നെ എല്ലാമായി.

വെറുതെ നമ്മളെന്തിനാ രണ്ട് ബ്ലോഗേഴ്സ് തമ്മിലുള്ള പ്രണയം ഒരു ബ്ലോഗിലൂടെ ലോകരെ അറിയിച്ചു ചരിത്രം ശൃഷ്ടിക്കുന്നതു?

നമ്മളാലാവുന്ന ഒരു ഉപകാരം എന്നു കരുതി നാലാളെയറിയിക്കാമെന്നു വെച്ചാല്‍, മിക്കവാറും ഇതും ആ ഫ്ലൈറ്റ് യാത്രപോലെ എല്ലാരും അറിഞ്ഞിരിക്കും.

അതുകൊണ്ട്
ഞാനൊന്നും പറഞ്ഞിട്ടുമില്ല. നിങ്ങളൊന്നും കേട്ടിട്ടുമില്ല.

Friday, August 28, 2009

ഓണം -2009

ഇതു സ്ഥിരം ഓണക്കാല വികൃതി.
ഓഫീസിലെ പൂക്കളമത്സരത്തിനു പൂക്കളം തീര്‍ക്കല്‍.

പടം മാറ്റിയും തിരുത്തിയും വരച്ചു കഷ്ടപ്പെട്ടതു അശ്വതിയാണ്.
ടീം ലീഡര്‍ സുദീപിന്റെ നേതൃത്ത്വത്തില്‍ സനിത്ത്, മുരളി, തിരുവരംഗന്‍, വാസു, ജയന്ത് തുടങ്ങിയവരുടെ ആദ്യാവസാന സജീവ രാത്രി സാനിദ്ധ്യം മണ്ണില്‍ ഇത്രയുമൊക്കെ തീര്‍ത്തു. വന്നും പോയും സഹായം നല്‍കിയവര്‍ ഒരുപാട്. രാത്രി വൈകിയുള്ള പൂവ് ഒരുക്കലിനും, അതിരാവിലെയുള്ള പൂവിടലിനും പെണ്‍കുട്ടികളടക്കമുള്ള ഡിപ്പാര്‍ട്ട്മെന്റിലെ മുഴുവന്‍പേരുടേയും സാന്നിദ്ധ്യം ഉണ്ടായിരുന്നു. ഒടുവില്‍ സെക്കന്റ് പ്രൈസും.
പൂവിടാനായി മണ്ണില്‍ തീര്‍ത്തരൂപം

ഒടുവില്‍ പൂവിട്ടപ്പോള്‍


Monday, August 10, 2009

വിലാപം

നോക്കുക,
സൂക്ഷിച്ചു നോക്കേണ്ടതില്ല നീ കൂട്ടുകാരാ,
മിഴികളൊന്നു തുറക്കാന്‍ കഴിഞ്ഞാല്‍
നിന്നെക്കാണാന്‍ നീ പ്രതിഷ്ഠിച്ച
കണ്ണാടിയൊന്നു തകര്‍ക്കാന്‍ കഴിഞ്ഞാല്‍
കാണാമീ ലോകത്തിന്റെ വിലാപങ്ങള്‍

ചെവി വട്ടം പിടിക്കെണ്ടതില്ല, നീയാ
ശബ്ദയന്ത്രത്തിന്‍ നാരുകള്‍ നിന്‍
കര്‍ണ്ണപുടങ്ങളില്‍ നിന്നുമാദ്യം എടുത്തെറിയുക

കേള്‍ക്കുന്നുവൊ നീ,
രോദനങ്ങള്‍, വിലാപങ്ങളും
സഹിക്കാന്‍ കഴിയാതെ നീ വീണ്ടുമാ സംഗീത
ശബ്ദ വീചികളില്‍ ഒളിക്കുവാന്‍ കൊതിക്കുന്നുവോ?

അറിയുക,
വിലാപങ്ങളുതിര്‍ക്കുവാന്‍ തുടങ്ങിയിട്ടു
ശദാബ്ദങ്ങളേറെയായ്‌
ബധിര കര്‍ണ്ണപുടങ്ങളിലാണെല്ലാം പതിച്ചത്‌
ഇന്നു ശബ്ദങ്ങള്‍ പോലുമസ്തമിച്ചുപോയി
കാറ്റുപോലും,
പാറ്റിക്കളഞ്ഞതല്ലാതെ തഴുകിയില്ലൊരുനാളും.

അറിയുക സുഹൃത്തേ, ചരിത്രങ്ങള്‍
ഇവരീ കാടിന്റെ, നാടിന്റെയും മക്കള്‍

സുഖിക്കാന്‍ വോട്ടുകള്‍ തേടി,
രമിക്കാന്‍ യൗവനം തേടി,
ഒളിക്കാനിടം തേടി
വികസനങ്ങള്‍ക്കു മണ്ണുതേടി
അധികാരം എത്താറുണ്ടിവിടെ ഇടക്കിടെ
അധികാരമുള്ളവന്‍ കാടുകള്‍ കയറിയതെപ്പൊഴും
വിലാപങ്ങള്‍ ദാനമായി നല്‍കുവാന്‍
സര്‍വ്വവും നല്‍കിയവര്‍ പോറ്റുന്നു നമ്മളെ,
എന്ന നേരു ഇന്നാരറിയുന്നു.

കേള്‍ക്കുന്നുവോ നീ,
പട്ടിണിയാലും, രോഗങ്ങളാലും
കൂടൊഴിഞ്ഞ പൈതങ്ങള്‍തന്‍
മാതാക്കളുടെവിലാപങ്ങള്‍,
ശാപവാക്കുകളും

കേള്‍ക്കുന്നീലയൊ നീ,
തല ചായ്ക്കാന്‍ സ്വന്തം മണ്ണിലിടം തേടി പോയവര്‍ തന്‍
നെഞ്ചിലേക്കുതിര്‍ക്കുന്ന വെടിയൊച്ചകള്‍,
അവര്‍ തന്‍ വിലാപവും

വരിക സോദരാ,
കടല്‍ കയറിയും അണക്കെട്ടു പൊട്ടിയും
കൊടുങ്കാറ്റടിച്ചും പേമാരിയാലും
പിന്നെ, നാം പരിഷ്കൃതന്‍
വികസനങ്ങള്‍ക്കായി കൂടൊഴിപ്പിച്ചും
തെരിവു തെണ്ടിയാക്കിയ
തകര്‍ന്ന ജനകോടികള്‍ തന്‍
വിലാപങ്ങള്‍ കേള്‍ക്കാം, കാണാം
കഴിയുന്ന മാതിരി കൈത്താങ്ങുമാകാം.

മാളികമുകളില്‍ നിന്നൊന്നിറങ്ങുക താഴേക്കു നീ,
ബിംബങ്ങളെ കാണും കണ്ണാടികള്‍ എറിഞ്ഞുടച്ചു,
നേരുകള്‍ കാണാന്‍, കണ്ണടകളെടുത്തു വെച്ചു
കാറുകളിലേറാതെ കാല്‍നടയായ്‌,
കൈകോര്‍ത്തൊന്നിച്ച്‌ നമുക്ക്‌ നീങ്ങാം.

Thursday, July 30, 2009

ചെറായി മീറ്റ്‌ ദിനത്തിലെ നഷ്ടം

ഹലോ, മിസ്റ്റര്‍. ടിന്റു മോന്‍ ധനേഷെ, എന്തൊക്കെയുണ്ട്‌? എപ്പോള്‍,ആരുടെ കൂടെയാ ചെറായിക്കു?
നാളെ രാവിലെ തിരിക്കണം, ആരെ കുറ്റിവെക്കണമെന്നു തീരുമാനിച്ചില്ല. ഹരീഷേട്ടനെ ഒന്നു വിളിച്ചു നോക്കട്ടെ.

ഡാ, നീ ഏതു ഉത്സവപ്പറമ്പിലാ? നല്ല ചെണ്ട മേളം കേള്‍ക്കാമല്ലോ?. പഞ്ചാരിയാണോ? എന്റെ ചോദ്യം.
ഞാന്‍ ഉത്സവപ്പറമ്പിലൊന്നുമല്ല. റേഞ്ചു കിട്ടാന്‍ വീടിന്റെ മുകളില്‍ കയറിയതാ. അപ്പുറത്തെ വീട്ടിന്റെമുകളില്‍ അവിടുത്തെ പയ്യന്റെ കൊട്ടിപ്പഠിയാ. ഇനി അവന്‍ വരുന്ന ദിവസം നോക്കിയിട്ടു വേണം ഇങ്ങോട്ടു വരാന്‍.

ഓഹോ, ചെണ്ടമേളം നിനക്കത്രക്കു ഇഷ്ടമാണോ?
അതല്ല, അവന്‍ വരുന്ന ദിവസം ഈ വഴിക്കു വരാതിരിക്കാനാ...

നിനക്കു ചെറായിക്കുള്ള വഴിയറിയുമോ? എനിക്കൊരു പിടിയുമില്ല. ആരെ വിളിക്കണം? എന്റെ അന്വേഷണം.
ഈയെലിന്നെ വിളിച്ചു നോക്കു. വൈപ്പിന്‍കാരനായ അവന്‍ പറഞ്ഞു തരും.

പിറ്റേന്ന് മീറ്റ്‌ ദിനമെത്തി, രാവിലെ കുളിച്ചൊരുങ്ങി എത്തേണ്ട സമയം കണക്കാക്കി. ഈ രാവിലെ എറണാകുളത്തെത്താന്‍ രണ്ടര മണിക്കൂര്‍ ധാരാളം. അവിടുന്നു അരമണിക്കൂര്‍ കൊണ്ട്‌ സ്ഥലത്തെത്തുമായിരിക്കും. പക്ഷെ, ഭൂമിശാസ്ത്രം കൃത്യമായി അറിയാവുന്നതു കൊണ്ടും കെ.എസ്‌.ആര്‍.റ്റി.സിയുടെ കഴിവു കൊണ്ടും എന്റെ പദ്ധതികള്‍ എങ്ങും തൊടാതെ പാളി.

സഹായത്തിനായി ബസ്സിലിരുന്ന് ധനേഷിനെ വിളിച്ചു.
ഡാ, നീ ഈയെല്‍ പറഞ്ഞിടത്തു ഇറങ്ങിയിട്ടു വിളി. അപ്പോള്‍ സ്ഥലം പറഞ്ഞു തരാം. ധനേഷിന്റെ മറുപടി.

ഞാനിവിടെ ബസ്സില്‍ വെറുതെയിരിക്കുവല്ലെ? നിനക്കിപ്പോള്‍ പറഞ്ഞാലെന്താ?
എടാ, ഒരു സത്യം പറയട്ടെ, എനിക്കും വഴിയറിയില്ല. ഞാനൊരു കാറിലെങ്ങനെയോ ഇങ്ങെത്തിയെന്നു മാത്രം. വഴിയറിയാവുന്ന ആരെയെങ്കിലുമൊന്നു കണ്ടെത്തി വഴി പഠിച്ചിട്ടു പറയാമെന്നു കരുതിയതാ.

ഒടുവില്‍ ഈയെലിനെ വിളിച്ചു. ഈയെല്‍ ഹൈക്കോടതി ജങ്ക്ഷനിലെത്തി. വണ്ടിപിടിച്ചും ഓട്ടൊ പിടിച്ചും ഞങ്ങള്‍ ചെറായിലെത്തി. തകര്‍ന്നു കിടന്ന ഒരു പാലത്തിന്നരികില്‍ ഞങ്ങളെയിറക്കി ബീച്ചിനു നേരെ കൈ ചൂണ്ടിയിട്ടു ഓട്ടോക്കാരന്‍ പോയി. പിന്നെയുമുണ്ടായിരുന്നു ഒരുകിലോമീറ്ററെങ്കിലും നടക്കാന്‍. എങ്കിലും അവസാനത്തെയാളിന്റെ പരിചയപ്പെടുത്തലായപ്പോള്‍ അവിടെത്തി.

ഇനി എന്റെ ഊഴം.

"മൈക്കുവാങ്ങി പറഞ്ഞു തുടങ്ങി.
ഒരു വഴിപോക്കനാ. ഒരു പാവം പഥികന്‍.

പോങ്ങൂസ്‌ കണ്ണുരുട്ടുന്ന കണ്ട്‌ പേടിച്ചു സത്യം പറഞ്ഞു.
ഞാന്‍ പഥികന്‍.

തൊണ്ടയിലെ വെള്ളം പറ്റിപ്പോയപ്പോള്‍ ശബ്ദത്തിനൊരു പതര്‍ച്ച. സാധകം ചെയ്യാത്തതിന്റെയാ. ഒന്നു കൂവി നോക്കി.....

ഇവനാരഡാ എന്നു നോക്കിയിരിക്കുന്ന അവരെ നോക്കി പറഞ്ഞു.
ഇതു വെറുതെ, ഒരു വികൃതി.

ഹും എന്തു വികൃതി?
അല്ല ചേട്ടാ, അതാ എന്റെ ബ്ലോഗിന്റെ പേര്‌.

പിന്നെ വേറെ എന്തെങ്കിലുമുണ്ടോ?
നീരുറവ.

വെള്ളമോ? ദേണ്ടെ അവിടെ കുപ്പിയിലാക്കി വെച്ചിട്ടുണ്ട്‌. പോയി കുടി.
അല്ല ചേട്ടാ, അതു എന്റെ വേറൊരു ബ്ലോഗാ...."

ഇങ്ങനെയൊക്കെ നാലു വാക്കു പറയണമെന്ന ഉദ്ദേശത്തിലാ അങ്ങോട്ടു പോയതു. പക്ഷെ ഓടി വിയര്‍ത്തൊലിച്ച്‌ ചെന്നപ്പോഴേ എന്റെ ഊഴമായി. എന്തൊക്കെയോ പറഞ്ഞു ഞാന്‍ വഴി മാറി.

പിന്നെ പരിചയപ്പെടല്‍.
പരിചയമുള്ള കുറേപ്പേരുണ്ടായിരുന്നു. പരിചയമില്ലാത ഒരാളെ പരിചയപ്പെട്ടു തുടങ്ങുന്നതല്ലേ ശരി. എല്ലാവരുടെ പടവും പിടിച്ച്‌ ഒരു എസ്‌.എല്‍. ആര്‍ ക്യാമറയുമായി ഒരാള്‍ മുന്നില്‍ വന്നു ചിരിച്ചു കാണിച്ചു.

എന്താ പേര്‌? ഞാന്‍ ചോദിച്ചു.
പുള്ളിയുടെ മുഖത്തെ ചിരി മാഞ്ഞു.

ഞാന്‍ ഹരീഷ്‌ തൊടുപുഴ. മുഖത്തു നിഴല്‍ വീണെങ്കിലും നല്ല സൌമ്യമായ മറുപടി.

ഇപ്പോള്‍ എന്റെ മുഖത്തെ ചിരി മാഞ്ഞു. എല്ലാത്തിനും കിടന്നോടിയവനോട്‌ നീയാരാ എന്നു ചോദിച്ചവന്റെ അവസ്ഥയായി. പേരും, ബ്ലോഗും നല്ല പരിചയമുണ്ടായിരുന്നതിനാല്‍ കൂടുതലൊന്നും ചോദിച്ചില്ല. അങ്ങനെ പരിചയപ്പെടല്‍ ഐശ്വര്യമായി തുടങ്ങി.

ഓരോരുത്തരുടേയും മുന്നില്‍ ചെന്നു എന്നെ പരിചയപ്പെടുത്തി. നമുക്കറിയാവുന്നവര്‍ക്കൊന്നും നമ്മെ അറിയില്ലെന്നപ്പോള്‍ മനസ്സിലായി. അപ്പോഴാ നമ്മുടെ ശിഷ്യന്‍ ധനേഷ്‌ അവിടെ കാണുന്നവരോടെല്ലാം ഹായ്ഹൂയ്‌ പറഞ്ഞു പാറി നടക്കുന്നു. എനിക്കു അസൂയയായി. നല്ല ഗുരു ദക്ഷിണ. നിനക്കു ഞാന്‍ വെച്ചിട്ടുണ്ടെടാ റ്റിന്റുമോനെ... ഞാന്‍ മനസ്സില്‍ പറഞ്ഞു.

“എനിക്കുവേണ്ടി കഥയുണ്ടാക്കുന്നയാളാ ഇതു” എന്നു പറഞ്ഞു അഭിലാഷ്‌ .ഈ. എല്‍. എന്ന കൂട്ടുകാരനെ പരിചയപ്പെടുത്താനായി നോക്കി.

ഈയെലിനെ കാണാനില്ല. ഭക്ഷണ സമയമായപ്പോള്‍ തിരഞ്ഞു നടന്നു. ഒടുവില്‍ ഫോണില്‍ വിളിച്ചു.

ഡാ നീ എവിടെ?
നിങ്ങളു കഴിച്ചോളൂ. ഞാന്‍ ഇത്തിരി തിരക്കിലാ.

അവന്റെ സ്വന്തം നാടായതിനാലായിരിക്കുമിത്ര തിരക്കു. എന്താ പരിപാടി?
അളിയാ ഞാനീ ബീച്ചൊക്കെ ഒന്നു ചുറ്റി നടന്നു കാണട്ടെ? എല്ലാത്തിനും നല്ല ഭംഗി.

ഞങ്ങള്‍ വീട്ടിലേക്കു പോകാനിറങ്ങുംവരെ യാതൊരു ശല്യവുമില്ലാതെ ഈയെല്‍ പുറത്തു ചെറായി ബീച്ചിനു കാവല്‍ കിടന്നു. ഇതിലൊന്നും താല്‍പ്പര്യമില്ലാത്ത ഒരുവനെ ബ്ലോഗ്‌ മീറ്റിനു വിളിച്ചു കൊണ്ടുവന്നു പോസ്റ്റാക്കിയതിനു ധനേഷ്‌ ഇടക്കിടക്കു എന്നെ വഴക്കു പറയുന്നുണ്ടായിരുന്നു.

നമ്മളെ ഇടക്കിടക്കു അവനും പോസ്റ്റാക്കുന്നതല്ലെ? സാരമില്ല. ഞാന്‍ പറഞ്ഞു.

ഇനി അവന്റെ വീട്ടിലും കയറാനുള്ളതാ. നമുക്കു ഇറങ്ങാന്‍ നോക്കാം. ഞാന്‍ എല്ലാവരെയും ഒന്നു കണ്ട്‌ തീര്‍ന്നിട്ടുണ്ടായിരുന്നില്ല. പറ്റുന്നതുപോലെയൊന്നു കറങ്ങി. വാഴക്കോടന്‍ പരിപാടി തകര്‍ത്തു കഴിഞ്ഞപ്പോള്‍ പോകാനിറങ്ങി. പിന്നില്‍ നാടന്‍ പാട്ടിന്റെ താളം....

ധനേഷെ വേണാടിലല്ലെ? അതു സൗത്തിലല്ലേ വരുന്നതു? പിന്നില്‍ നിന്നും പോങൂസിന്റെ ചോദ്യം.
അതെ. ഏതു സ്റ്റേഷനിലാണെന്നു എനിക്കറിയില്ല -ധനേഷിന്റെ മറുപടി.
അതെ സൗത്തില്‍ തന്നെ. അപ്പോള്‍ സൗത്തില്‍ കാണാം. പോങ്ങൂസ്‌ വിളിച്ചു പറഞ്ഞു.

ഒരു വിധത്തില്‍ ഈയെലിന്നെ ബീച്ചില്‍ നിന്നും പൊക്കിയെടുത്തു വണ്ടി കയറി അവന്റെ വീട്ടിലെത്തി. ട്രെയിന്റെ സമയമായതിനാല്‍ വീട്ടില്‍ കയറാതെ പോയാലോ എന്ന ചിന്തയുണ്ടായിരുന്നു. അവന്റെ സ്നേഹപൂര്‍ണ്ണമായ നിര്‍ബന്ധത്തിന്നു ഒടുവില്‍ വഴങ്ങി.

വീട്ടില്‍ ചെന്നപ്പോള്‍ തന്നെ ഈയെല്‍ അവന്റെ വീട്ടുകാര്‍ക്കെന്നെ പരിചയപ്പെടുത്തി.
ഇതു ഇര്‍ഷാദ്‌. എന്റെകൂടെ പഠിച്ചതാ. ഇപ്പോള്‍ കൂടെ വര്‍ക്കു ചെയ്യുന്നു.

ഒടുവില്‍, “ഡാ നിന്റെ കൊച്ചിനു ഇപ്പോള്‍ എന്തു പ്രായമായി“. ഈയെലിന്റെ നിഷ്കളങ്കമായ ചോദ്യവും, പിന്നെ അമ്മയെ ഏറു കണ്ണിട്ടുള്ള ഒരു നോട്ടവും.....

നാലു മാസമാകുന്നു....ഞാന്‍ പറഞു

മോന്റെ കല്യാണമൊക്കെ കഴിഞ്ഞതാണല്ലെ? അമ്മയുടെ ചോദ്യം.
അന്തരീക്ഷത്തില്‍ ഈയെലിന്റെ നിശ്വാസത്തിന്റെ അലയൊലി...

അങ്ങനെ ഞങ്ങളെ വീട്ടില്‍ കൊണ്ടുപോയ അവന്റെ ഉദ്ദേശം നടന്നു.


ഒടുവില്‍ റെയില്‍വേ സ്റ്റേഷനിലെത്തി. വേണാട്‌ നോര്‍ത്തുവഴിയാണെന്ന പാഠം പഠിച്ചു, സൌത്ത് വഴിയാണെന്നു ഉറപ്പിച്ചു പറഞ്ഞ പോങൂസിനെ മനസ്സില്‍ ധ്യാനിച്ച് ബസ്റ്റാന്റിലേക്കു.

“ധനേഷിന്റെ ഫോണ്‍ ചത്തു“.
ബ്ലോഗ്‌ ലോകത്തെ പുലികളിലൊന്നിന്റെ ഫോന്‍ വൈകുന്നേരമായപ്പോള്‍ സ്വിഛ്‌ ഓഫ്‌ ആയിപ്പോയതില്‍ അതിശയിക്കാനെന്തിരിക്കുന്നു. അതൊരു പ്രശ്നമേ ആയിരുന്നില്ല. പ്രശ്നം തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ.

ഡാ, എന്റെ ഫോണ്‍ ഓഫായിപ്പോയി. ഈ പാതിരാത്രി ശ്രീകാര്യത്തു പോയി ഇറങ്ങിയാല്‍ ബിമിയെ ഒന്നു വിളിക്കാന്‍ പോലുമാകാതെ ഞാന്‍ പെട്ടു പോകും.

സാരമില്ല ഇത്തിരി നടന്നാല്‍ മതിയല്ലോ? ഞാന്‍ പറഞ്ഞു.
അതു ഭയങ്കര ബുദ്ധിമുട്ടാ, നല്ല ഇരുട്ടാ- അവന്റെ മറുപടി.

പാതിരാത്രിയില്‍ കുത്തനെ കിടക്കുന്ന കൊക്കക്കു സമീപത്തുകൂടി, സ്ഥിരമായി, കൂരിരുട്ടത്തു, റബ്ബര്‍ തോട്ടത്തിനു നടുവിലത്തെ എന്റെ പഠന കാലത്തെ ഒറ്റപ്പെട്ട വീട്ടില്‍ വന്നെത്തി, റൂമിലെ പൊട്ടിയ ജനാല ചില്ലിനിടയിലൂടെ കയ്യിട്ടെന്നെ വിളിക്കുന്ന ധൈര്യവാനാണോ ഈ പറയുന്നതു?
അതും എന്‍.എച്‌ 47ഇല്‍, ശ്രീകാര്യത്തു നിന്നും അരകിലോമീറ്റര്‍ മാത്രം മാറിയുള്ള റോഡ്‌ സൈഡിലെ വീട്ടില്‍ പോകാന്‍ ഇവനു പേടിയോ?

പിന്നെ നീ എന്തു ചെയ്യാന്‍ പോകുന്നു?
ഞാനിന്നു നിന്റെ വീട്ടില്‍ കിടക്കാം. രാവിലെ നമുക്കൊന്നിച്ചു പോകാം.

അപ്പോള്‍ അതായിരുന്നല്ലെ മനസ്സിലിരുപ്പു.
അളിയാ വീട്ടില്‍ ഭയങ്കര കൊതുകാ... നീ കിടക്കുന്നിടത്തു പൂടപോലും രാവിലെ ഉണ്ടാകില്ല. കേരളത്തിലെ ഏതൊരുത്തനും പറയാവുന്ന ഒഴിവു കഴിവു ഞാനും പറഞ്ഞു.

അതു സാരമില്ല. എടുത്തടിച്ച പോലൊരു മറുപടി.
ഫോണില്ലാതെ അവിടെ എത്താന്‍ ഭയങ്കര പാടാ ഡാ...

ഈശ്വരാ, ഇവനെ എന്തു പറഞ്ഞു ഒഴിവാക്കും?

ഒടുവിലൊരു ഐഡിയ കിട്ടി. എന്റെ മൊബെയിലിന്റെ ബാറ്ററി അവനിട്ടു കൊടുത്തു പറഞ്ഞു വിടുക. അങ്ങനെ ബാറ്ററി കൊടുത്തു ഒരു വിധം യാത്രയാക്കി.

പക്ഷേ, ഇപ്പോള്‍ വിളിച്ചിട്ടു അവന്‍ ഫോണ്‍ എടുക്കുന്നില്ല.

ഡാ... അളിയാ...നീയെന്റെ ബാറ്ററി എപ്പോള്‍ തരും??

അതറിയാനാ ഈ പോസ്റ്റ്‌.

Thursday, February 19, 2009

ലൗ അറ്റ്‌ ഫസ്റ്റ്‌ സൈറ്റ്‌

ഇതെന്റെ അവസാന പ്രണയത്തിന്റെ ആദ്യവാര്‍ഷികം. എല്ലാവരും ആദ്യപ്രണയത്തെകുറിച്ചാണല്ലോ പറയാറ്‌. ഇതൊരു ചേയ്ഞ്ചായിക്കോട്ടെ. കൂടാതെ, ‘ ലവള്‍- എന്റെ നായിക‘ ഇതിടക്കിടക്കു എടുത്തു നോക്കുന്ന ഒരു ശീലം തുടങ്ങിയിട്ടുമുണ്ട്‌. അവള്‍ “ഇക്കാ, എന്റെ കഥയെപ്പ വരും? ഒന്നിടുമോ? ഇന്നിടുമോ? ” എന്നു ചോദിച്ചു സ്വൈര്യം കെടുത്താന്‍ തുടങ്ങിയിട്ടു കുറച്ചു കാലവുമായി. പ്രണയം പൂവണിഞ്ഞതിനു ശേഷം വന്ന ആദ്യ വാലെന്റൈന്‍സ്‌ ഡേ, ദേ... പോവുകയും ചെയ്തു. എല്ലാവര്‍ക്കും പ്രണയ കഥകള്‍ ഇഷ്ടമായിരിക്കുമല്ലോ? എന്നാല്‍ പിടിച്ചോ, ഇതെന്റെ ഒടുവിലത്തെ പ്രണയത്തിന്റെ കഥ.

വിവാഹപ്രായമായപ്പോഴാണു ഞാന്‍ എഞ്ചിനീയറിംഗ്‌ പഠിക്കാന്‍ പോയതു. രണ്ടായിരുന്നു ഉദ്ദേശം. ഒരുപാടെണ്ണം വരുന്നതല്ലേ? ഒത്താല്‍ ഒന്നിനെ അവിടെനിന്നും വളച്ചു ജീവിതത്തിലേക്കു കൂട്ടുക. പക്ഷേ, പുതിയ നൂറ്റാണ്ടിലെ കാമ്പസ്‌ ഏറെ മാറിയിരുന്നു. പിള്ളേര്‍ക്കൊക്കെ നല്ല ബോധമുണ്ടായിരുന്നതിനാല്‍ (സൗന്ദര്യ ബോധവും, പഠിക്കണമെന്നുള്ള ബോധവും) ആ ഉദ്ദേശം എങ്ങും തൊടാതെ പാളി. പഠിച്ചിറങ്ങിയാല്‍, നമ്മുടെ പ്രായത്തിലുള്ള അവിവാഹിതരായ എഞ്ചിനീയര്‍സ്‌ നാട്ടില്‍ കുറവായതിനാല്‍ മാര്‍ക്കറ്റിലിത്തിരി ഡിമാന്റ്‌ ഉണ്ടാകും എന്നതായിരുന്നു രണ്ടാമത്തെ വിചാരം.

പഠനം കഴിഞ്ഞു. രണ്ടാമത്തെയുദ്ദേശവുമായി നമ്മള്‍ മാമാമാരുടെയും, മാമാമാര്‍ നമ്മുടെയും, പിന്നെ കെട്ടുപ്രായമായ പെണ്‍കുട്ടികളുടെയും വീടുകള്‍ കയറിയിറങ്ങി. ബാക്കിയായതു തേഞ്ഞ ചെരുപ്പുകള്‍ മാത്രം. മാര്‍ക്കറ്റില്‍ ഡിമാന്റ്‌ ഉയര്‍ന്നുകൊണ്ടേയിരുന്നു... അതും ചെരുപ്പുകള്‍ക്കുമാത്രം....

ഒടുവില്‍ ഒരു ദിവസം,
തീയതിയും സമയവുമൊക്കെ അറിയണമെങ്കില്‍ അവളോട്‌ തന്നെ ചോദിക്കേണ്ടി വരും. അല്ലെങ്കില്‍ തന്നെ അതിലെന്തിരിക്കുന്നു. “എന്റെ ഒരു സമയം... അത്രതന്നെ....”

അതിരാവിലെ കുളിച്ചൊരുങ്ങി ഞാന്‍ വണ്ടിയില്‍ കയറി. ഇന്നു രണ്ടിലൊന്നു അറിഞ്ഞിട്ടു തന്നെ കാര്യം. ഒന്നുകില്‍ ‘അവള്‍ വീഴും’, ‘അല്ലെങ്കില്‍ അവള്‍ വീഴില്ല’. നമ്മളുടെ വീഴ്ചയെക്കുറിച്ചു പറയേണ്ടതില്ലല്ലോ?

'അവള്‍ വീഴല്ലേ' എന്നായിരുന്നു എന്റെ ആദ്യ പ്രാര്‍ത്ഥന. പത്തറുപതു കിലോമീറ്റര്‍ ദൂരം പോകണം. അവിടെ ചെല്ലുമ്പോഴേക്കും ആകെയൊരുപരുവമായിത്തീരുന്ന എന്നെക്കണ്ട്‌, അവളെങ്ങാന്‍ സകലപ്രതീക്ഷയും നശിച്ചു 'ബോധംകെട്ടുവീണാല്‍' അതിന്റെ പഴികൂടി കേള്‍ക്കേണ്ടി വരും. ഇപ്പോള്‍തന്നെ നമ്മുടെ കോലം ‘അസ്തികൂട’ത്തിനു സമാനമാണെന്ന പഴി തട്ടാതെ നടക്കാന്‍ പറ്റുന്നില്ല (ഹും... അതും എന്റെ കുഴപ്പം?).

"പടച്ചോനെ, ഇവളെങ്കിലും വീഴണെ" ഇടക്കിടക്കു ആരും കേള്‍ക്കാതെ ഇങ്ങനെയും പ്രാര്‍ത്ഥിക്കും. 'ഇവനെയെനിക്കെങ്ങും വേണ്ട ' എന്നിവളും പറഞ്ഞാല്‍ പിന്നെ ഈ സംസ്ഥാനം വിടുകയേ രക്ഷയുള്ളൂ...

എന്തു ചെയ്യാം, നാട്ടിലൊന്നും പെണ്ണില്ലാഞ്ഞിട്ടല്ല. ഒന്നും നമ്മുടെ സൈസിനു മാച്ച്‌ ആവുന്നില്ല. മാച്ചാവണമെങ്കില്‍ നമ്മളെപ്പോലെ പെര്‍ഫക്റ്റ്‌ ആയിരിക്കണ്ടെ? നീളവും വണ്ണവുമൊന്നും ഒട്ടും കൂടരുത്‌. അതായതു ഞങ്ങളുടെ ഫാമിലിയിലെ കല്യാണപ്രായമായ കുട്ടികളെ കണ്ടാല്‍, 'പത്തിലാന്നോ മോളു പഠിക്കുന്നേ?' എന്നു മറ്റുള്ളവര്‍ ചോദിക്കും. ചുരുക്കി പറഞ്ഞാല്‍ ഒരു ‘ലില്ലിപ്പുട്ടു‘ സ്റ്റൈല്‍. എന്റെ കൂട്ടുകാരന്‍ ശ്രീജയന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ‘ലില്ലി’ സ്റ്റൈല്‍. കാരണം ലില്ലിപ്പുട്ടെന്ന വാക്കിനിത്തിരി നീളമുണ്ട്‌. എന്റെ കാര്യത്തിലത്രയും ആവശ്യമില്ല, അതിന്റെ പകുതിയായ ലില്ലി മാത്രം മതിയാവുമത്രെ?

ഇതിപ്പോള്‍, നാട്ടിലെ പിള്ളേരൊക്കെ കൊന്നത്തെങ്ങിന്റ മുകളിലെ തേങ്ങ കയ്യെത്തി പറിക്കുന്ന ഇനമല്ലേ? ഇനി സൈസ്‌ മാച്ചാവുന്ന ഐറ്റംസിനെ പറ്റി വിവരമറിഞ്ഞാല്‍, ഒന്നു കാണും മുമ്പെ അവരുടെ കാരണവന്മാര്‍ നമ്മളെകണ്ട്‌ ബോധിച്ച്‌ പേരു വെട്ടിയിട്ടുണ്ടാവും. എന്നാല്‍ പിന്നെ ഡയറക്റ്റ്‌ മുട്ടി, മുട്ടി നില്‍ക്കുന്ന ഏതെങ്കിലുമൊന്നിനെ ചാടിക്കാമെന്നു വിചാരിച്ചാല്‍, ഹാ, കഷ്ടം!!! സ്ഥിരമായി നാട്ടിലില്ലാത്തതിനാല്‍ ഊടുവഴികളൊന്നും പരിചയവുമില്ല.

പത്താം ക്ലാസ്സു കഴിഞ്ഞപ്പോള്‍ പഠനവും ജോലിയുമായി നാടു കടത്തിയതാ. ഇപ്പോള്‍ എല്ലാം കൂടി രാമന്റെ വനവാസത്തിന്ന് സമാനമായ കാലവുമായി. പുള്ളിക്കാണേല്‍ കാട്ടിലും കൂട്ടിനാളുണ്ടായിരുന്നു. ഞമ്മളിവിടെ കൂട്ടുതേടി വനവാസം നടത്തേണ്ടി വരുമോയെന്തോ?

പൊത്തോ....
ഞാന്‍ ഞെട്ടിയെഴുന്നേറ്റു. വണ്ടി റോഡിലെയൊരു കുഴിയില്‍ വീണതാ. വണ്ടി എന്‍.എച്ച്‌ വിട്ടു ബൈറൂട്ടു പിടിച്ചതിന്റെ സിംബല്‍. ഇത്തിക്കരയാറ്റിലെ വെള്ളത്തില്‍ തുഴഞ്ഞുനീങ്ങുന്ന വള്ളങ്ങളും, സമീപത്തെ റോഡില്‍കൂടി ഞങ്ങളും ആടിയാടി നീങ്ങി.

എന്തിനേറെപ്പറയണം, ഒടുവില്‍ വീടെത്തി. വന്ന റോഡു എവിടെയോ തീര്‍ന്നിരുന്നു. മുന്നിലൊന്നും കാണുന്നുണ്ടായിരുന്നില്ല. പൊടിയൊന്നടങ്ങിയപ്പോള്‍ വണ്ടിയില്‍ നിന്നുമിറങ്ങി ഞാന്‍ കൈകാലുകള്‍ വലിച്ചു നിവര്‍ത്തി. ‘നടു‘ ഇനി വീട്ടില്‍ ചെന്നിട്ടു തൈലമിട്ടിട്ടുവേണം നിവര്‍ത്താന്‍. പിന്നെ പറമ്പൊക്കെയൊന്നു നോക്കി. അതാ, വീട്ടുമുറ്റത്തു ഒരു സൂയിസൈഡ്‌ പോയിന്റ്‌. എന്തായാലും രണ്ടിലൊന്നു ഇന്നിവിടെ തീരുമാനിക്കാം, എല്ലാ ഓപ്ഷനുകളും ദാ നീണ്ടു നിവര്‍ന്നു കുത്തനെ കിടക്കുവല്ലേ?

നന്നായി വിയര്‍ക്കുന്നുണ്ടായിരുന്നു. ടെന്‍ഷന്മൂലമായിരിക്കുമെന്നു ഞാനന്നു കരുതി. പിന്നീടൊരിക്കല്‍ അവിടുത്തെ കാലാവസ്ഥയെക്കുറിച്ചവള്‍ അഭിമാനത്തോടെ വിശേഷിപ്പിച്ചതു 'മിതശീതോഷ്ണമേഖല' എന്നായിരുന്നു. ഒടുവില്‍, സ്വസ്ഥമായി അവിടെയിരുന്നു വിയര്‍ത്ത നാളുകളില്‍, മിതശീത-"ഉഷ്ണമേഖല" എന്നാണവള്‍ പറഞ്ഞതെന്നെനിക്കു മനസ്സിലായി.

ഒരു ചെറിയ വീട്‌. ആള്‍ക്കാരും നമ്മളെപ്പോലെ ലില്ലിപ്പുട്ടുകാരാവും. ഞാന്‍ ചിന്തിച്ചു. പെണ്ണിന്റെ ആങ്ങളച്ചെക്കന്‍ ഞങ്ങളെ അകത്തേക്കു ക്ഷണിച്ചു. 'പത്തറുപതു കിലോമീറ്റര്‍ വെറുതെ ഓടിയോ' എന്നായി അപ്പോളെന്റെ സംശയം. ഞങ്ങളെ രണ്ടുപേരെയുംകൂടി കണ്ടാല്‍ ആനയും ആടും പോലെ.

അകത്തിരിക്കുമ്പോള്‍, വകയിലെ മൂന്നാലാങ്ങളമാരും കൂടി നമ്മളെ വാച്ച്‌ ചെയ്തു മുന്നിലൂടെ പോയി. ‘എണീറ്റ്‌ നിന്നിട്ടു അവരുടെ മുഖത്തേക്കു നോക്കിയാല്‍ കഴുത്തു ഉളുക്കും. ഇരുന്നുകൊണ്ട്‌ നോക്കുമ്പോള്‍, നമ്മള്‍ മലര്‍ന്നു കിടക്കുന്ന പ്രതീതി‘. ഒന്നുരണ്ട്‌ പേര്‍ പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ തല കുനിച്ചു. ഇനി പെണ്ണുവന്നു നില്‍ക്കുമ്പോള്‍ ഇങ്ങനെതന്നെ മിക്കവാറും നോക്കേണ്ടി വന്നേക്കും. എന്റെ പ്രതീക്ഷയുടെ വിളക്കില്‍ കരിന്തിരി എരിഞ്ഞു തുടങി.

‘പെണ്ണിനു നീളക്കുറവാ‘ എന്നാണ്‌ പറഞ്ഞിരുന്നതു. അതുമാത്രം നോക്കി എഴുന്നള്ളിയതാ. എന്തായാലും പണി പാളിയെന്നാ തോന്നുന്നേ? ഇതിപ്പോള്‍ 'ഗള്ളിവര്‍‘  വലിയമനുഷ്യരുടെ നാട്ടിലെത്തിയ അവസ്ഥ. ഇവിടുത്തെ അളവുകോലുകളും, ഗള്ളിവര്‍ കണ്ട വലിയമനുഷ്യരുടെ നാട്ടിലേതുപോലെയെങ്ങാനുമാണോ? 'ഒരു മീറ്റര്‍ എന്നു ഇവര്‍ പറയുന്നതിനു എത്ര നീളം ഉണ്ടാവുമോ എന്തോ?‘

എന്താ പരിപാടി? മുന്നിലൂടെ പോയ ഒരു തടിയനോട് വാപ്പയുടെ ചോദ്യം.
പഠിക്കുവാ... മറുപടി.

എന്തിനാ? വിശ്വാസമാകാതെ വാപ്പയുടെ അടുത്ത ചോദ്യം.
പത്തിലാ....

വാപ്പ കുറച്ചുനേരം മിണ്ടാതിരുന്നു. പിന്നെ സമനില തിരിച്ചു കിട്ടിയപ്പോഴാകണം, എന്നെയാകെയൊന്നു നോക്കി, 'എന്നാല്‍ പെണ്‍കുട്ടിയെക്കൂടി കണ്ടേക്കാം?' എന്നു പറഞ്ഞു.

അതിനിടയില്‍ വാതില്‍പാളികള്‍ക്കിടയിലൂടെ എന്നെത്തന്നെ പാളിനോക്കുന്ന ചില കണ്ണുകളുടെ സാന്നിദ്ധ്യം ഞാന്‍ മനസ്സിലാക്കി. നമ്മളുടെ സ്വതസിദ്ധമായ വായില്‍നോട്ടം, സകല പ്രതിബന്ധങ്ങളെയും തട്ടിത്തെറുപ്പിച്ചു എന്റെ തലയെ ഉയര്‍ത്തി അവര്‍ക്കഭിമുഖമായി തിരിച്ചു നിര്‍ത്തി.

കൂടി നില്‍ക്കുന്ന സ്ത്രീജനങ്ങള്‍ക്കിടയിലാരുടെയോ കക്ഷത്തില്‍ നിന്നുത്ഭവിക്കുന്ന ഒരു തല. എന്നെ കൊല്ലല്ലേയെന്നു യാചിക്കുന്ന മുഖഭാവം. ശ്വാസം കിട്ടാതെയാവണം, വിടര്‍ന്നു തള്ളിയ രണ്ട്‌ കണ്ണുകള്‍ (അതു ജന്മനാ അങ്ങനെതന്നാണെന്നു പിന്നെയാണ്‌ മനസ്സിലായതു). തല കക്ഷത്തില്‍ നിന്നും ഉത്ഭവിച്ചതല്ല, പൊക്കം മറ്റുള്ളവരുടെ ആ ഭാഗം വരയേയുള്ളൂ എന്ന് സൂക്ഷിച്ചു നോക്കിയപ്പോള്‍ മനസ്സിലായി. അതെ, എന്നെ കാണിച്ച അതേ മുഖം. എനിക്കു പാതി ആശ്വാസമായി.

കൂടിക്കാഴ്ചക്കു സമയം അനുവദിച്ചു കിട്ടി. സ്ത്രീജനങ്ങള്‍ക്കിടയില്‍ ആകെയൊരു പിടിവലി. എന്തൊക്കെയോ വലിച്ചുകീറുന്ന ശബ്ദം. ഞാന്‍ എന്തുചെയ്യണമെന്നറിയാതെ നിന്നു. തണ്ടും തടിയുമുള്ള അനിയത്തിമാരിലാരോ ഒരുവള്‍, അവളെ തള്ളി എന്റെ മുന്നിലേക്കിട്ടു. ഉമ്മയുടെ സാരിത്തലപ്പിലെ പിടി അപ്പോഴുമവള്‍ വിട്ടിരുന്നില്ല. കീറിപ്പോയ സാരിത്തലപ്പു, ബാക്കികൂടി കീറിയവളെയേല്‍പ്പിച്ചിട്ടു ഉമ്മ നടന്നുനീങ്ങി. ഞങ്ങളെ തനിച്ചാക്കി മറ്റുള്ളവരും പോയി. എങ്കിലും എല്ലാവരുടെയും കണ്ണുകള്‍ നമ്മുടെമേല്‍ തന്നെ കറങ്ങിനടക്കുന്നുണ്ടായിന്നു.

വിറക്കുന്ന ചുണ്ടുകള്‍, മുമ്പ്‌ കണ്ടതിനേക്കാള്‍ കുറച്ചുകൂടി തള്ളിയ കണ്ണുകള്‍. അവള്‍ പിടിച്ചു നിന്ന കസേര ആടിക്കൊണ്ടേയിരുന്നു....

ഇപ്പോള്‍ എനിക്കു പൂര്‍ണ്ണ ആശ്വാസമായി. ഈ ഭൂമിയില്‍, എന്നെ പേടിയുള്ള ഒരു വ്യക്തിയെ ഞാന്‍ കണ്ടുമുട്ടിയിരിക്കുന്നു......

അലസമായി ചുറ്റിത്തിരിഞ്ഞ എന്റെ കണ്ണുകള്‍ ഭിത്തിയിലെ ഘടികാരത്തില്‍ തടഞ്ഞു. അതു, ആട്ടമൊക്കെ നിര്‍ത്തി ഞങ്ങളെ നോക്കി നില്‍ക്കുന്നു. ഛെ, ആഭാസന്‍.....

വീണ്ടും എന്റെ നോട്ടം കുട്ടിയിലെത്തി. ഇനിയിതു ഞാന്‍ തന്നെ ചൊമക്കേണ്ടി വന്നാലോ? നേരേ ചൊവ്വേ നോക്കിയില്ലേല്‍ ഞാന്‍ തന്നെ അനുഭവിക്കും...
ഈ കൊച്ചു ഇപ്പോള്‍ വീഴും... ഞാനുറപ്പിച്ചു.
ഞാനവളെ ദയനീയമായി നോക്കി. പ്ലീസ്‌... ഇപ്പോള്‍ ബോധംകെട്ടുവീണ് എന്നെ നാറ്റിക്കരുത്‌....

അപ്പോഴും പേടിമാറാത്ത അവളുടെ കണ്ണിലെ കൃഷ്ണമണികള്‍ 360 ഡിഗ്രിയില്‍ ഒന്നു കറങ്ങി പഴയ നിലയില്‍ വന്നു നിന്നു. അപ്പോള്‍ അവളെന്റെ മുഖം കണ്ടു.

"പാവം, ഇതിനെ കെട്ടി ഒരു ജീവിതം കൊടുത്തേക്കാം". എന്റെ മുഖത്തെ ദൈന്യതയും, ഭയവും, അപേക്ഷാഭാവവുമൊക്കെകൂടി കണ്ടപ്പോള്‍ അവളുടെയും കരളലിഞ്ഞു.

എന്റെ മുഖത്തെ ദയനീയതയും അപേക്ഷാഭാവവും വിവാഹ അഭ്യര്‍ത്ഥനയാണെന്നും, ഇതു നടന്നില്ലെങ്കില്‍ ഞാന്‍ എന്തെങ്കിലും കടുംകൈ ചെയ്തേക്കുമെന്നും അവള്‍ ധരിച്ചുപോയിരിക്കണം....
‘ആദ്യമായിട്ടാണവളുടെ മുന്നിലൊരാള്‍ ഭയത്തോടെ നില്‍ക്കുന്നതത്രേ... ‘- അങ്ങനെ അവള്‍ക്കും കിട്ടി സമാധാനിക്കാനൊരു വക.

ഇനിയെന്തിനേറെ പറയണം, രണ്ടുപേര്‍ക്കും പൂര്‍ണ്ണസമ്മതം. അങ്ങനെ ഞങളങ്ങ് പ്രണയിച്ചു തുടങ്ങി.
ഇതാണു  'ലൗ അറ്റ്‌ ഫസ്റ്റ്‌ സൈറ്റ്‌'.


Tuesday, February 3, 2009

ക്രേസി ഈയെല്‍

കോട്ടയത്തെ പഠനകാലത്ത് എന്റെ സഹ-അന്തേവാസിയായിരുന്ന ബിമലും, വാടക തരാതെ അന്തേവാസികളെപ്പോലെ കഴിഞ്ഞിരുന്ന ജോബിനും ധനേഷും എഡ്വിനും, എന്റെ ആദ്യപോസ്റ്റില്‍ തന്നെ വിശദമായി പരിചയപ്പെടുത്തിയിരുന്ന, “കൂട്ടുകാരന് ഉറക്കം വരുന്നു എന്നു കേട്ടാല്‍ ഉറങ്ങിപ്പോകുന്ന,“ നല്ല നാടന്‍പാട്ടുകാരനും നാട്ടുവൈദ്യനും കൂടിയായ അഭിലാഷ് .E.L ഉം (ക്ലാസ്സില്‍ ഈ പേരുകാര്‍ രണ്ടുണ്ടായതിനാല്‍ ഈയെല്‍ എന്നു ചുരുക്കി വിളിച്ചു പോന്നു) ശ്രീജിത്ത്, ജയകൃഷ്ണന്‍(ജെകെ), രഞ്ചി,കൊച്ചുവിഷ്ണു(അതും രണ്ടുണ്ടായിരുന്നതിനാല്‍ ഇങനെ വിളിക്കും, ഇപ്പോള്‍ നാടുവിട്ടു) എന്നിവരാണ് അനന്തപുരിയില്‍ എന്റെ കൂട്ടുകാരായുള്ള കോട്ടയത്തെ സഹപാഠികള്‍. ഈയെലും ഞാനുമൊഴിച്ചുള്ളവരെല്ലാം ഒന്നിച്ചു കഴിയുന്നു. ഒരു പ്രതികാരമെന്നപോലെ വാടക കൊടുക്കാതെ ഞാനും ഈയെലും ഇടക്ക് അവിടെ കഴിയാറുണ്ട്. ട്രീറ്റുകള്‍ എന്നപേരിലറിയപ്പെടുന്ന കൊലവിളിക്കായുള്ള കൂടിച്ചേരലുകള്‍, സിനിമകാണല്‍ എന്നിവയാണ് ഒന്നിച്ചുള്ള പരിപാടികള്‍. ഇവക്കിടയിലെ ചെറിയ ചെറിയ അബദ്ധങള്‍ കഥകളാക്കി മാലോകരെ അറിയിക്കലാണ് ഒരു വികൃതി. അങനെയൊന്നാണ് താഴെ.....

********************************************************************************


പ്രത്യേകിച്ചു പരിപാടികളൊന്നും തീരുമാനിച്ചിട്ടില്ലാത്ത ഒരു ശനിയാഴ്ച.

പതിവുപോലെ വീട്ടിലിരുന്നു ബോറഡിച്ചപ്പോള്‍ ഈയെല്‍ ഓഫീസിലെത്തി. അവധിയായതിനാല്‍ ഏറെപ്പേരൊന്നും വന്നിട്ടില്ല. എങ്കിലും പതിവു ജോലികള്‍ ചെയ്യാമെന്നു കരുതി, ഗുഡ് മോര്‍ണിംഗ്- ഗുഡ്നൈറ്റ് മെയിലുകളും ഓര്‍ക്കൂട്ടുമൊക്കെ നോക്കികിടിലമളിയാ, സൂപ്പര്‍, എന്തുണ്ട് വിശേഷം, ഹാപ്പി ബെര്‍ത്ത് ഡേ, ചിലവു വേണം - എപ്പോള്‍ തരും?” തുടങിയ പതിവു മറുപടികളും സ്ക്രാപ്പുകളും ചാമ്പി വീണ്ടും ബോറഡിച്ചപ്പോള്‍ പുറത്തേക്കിറങ്ങി, മാനവീയം വീഥിയില്‍ വയലാറിനു കൂട്ടായി നിന്നു ഇങ്ങനെ ചിന്തിച്ചു.


ഇന്നിനി എന്തു ചെയ്യും? മ്യൂസിയത്തിലേക്കു പോകണോ, വീട്ടില്‍ പോകണോ? വീട്ടിലേക്കാണെങ്കില്‍ ദേവരാജന്‍ മാഷിനെ കണ്ടിട്ടു പോണോ, അയ്യങ്കാളിയെ മീറ്റ് ചെയ്തിട്ടു പോണോ?”


ആകെ കണ്‍ഫ്യൂഷന്‍, ഒരിടത്തേക്കു രണ്ട് വഴികളുണ്ടാകുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന ഒരു പ്രശ്നം. സാധാരണ ഓഫീസില്‍ നിന്നിറങ്ങി വയലാറിന്നോട് രണ്ട് കൊച്ചു വര്‍ത്തമാനങ്ങള്‍ പറയുമ്പോഴേക്കും ആരെങ്കിലും വഴികാണിച്ചു തരും. പിന്നെ അതിന്നു പിറകേയങ്ങ് പോയാല്‍ മതി. ഇന്നാണെങ്കില്‍ നിരത്തുകളില്‍ ഒരു ഈച്ചയെപ്പോലും കാണാനില്ല.


ങ്യാ‍...ഹ ഹ - ഈയെലിന്റെ ഫോണ്‍ മണിയടിച്ചു (ക്ഷമിക്കണം -മണിയുടെ ചിരിചിരിച്ചു തുടങി).

ചാലക്കുടി ചന്തക്കു പോയപ്പം...

ചന്ദനച്ചോപ്പുള്ള

മീങ്കാരിപ്പെണ്ണിനെ കണ്ടേ ഞാന്‍....മണി പാടിത്തുടങ്ങി


ഹലോ...

നീപടത്തിനു വരുന്നോ?“ ഫോണിന്റെ മറുതലക്കല്‍നിന്നും ഈയെലിനെ സ്ഥിരം വഴിതെറ്റിക്കുന്ന ശ്രീജിത്തിന്റെ ശബ്ദം.


ഓ... ഞാന്‍ റെഡി, എവിടെ വരണം? ആരൊക്കെയുണ്ട് കൂടെ?

രോഗിയുടെ ഇച്ഛയും വൈദ്യന്റെ കല്‍പ്പനയും ഒന്നായ അവസ്ഥ. സന്തോഷാധിക്ക്യത്തില്‍ ചുമ്മാ ഒരുപിടി ചോദ്യങ്ങള്‍.


നീ ന്യൂതീയേറ്ററിലേക്കു പോരു, ടിക്കറ്റ് എടുത്തിട്ടുണ്ട്. ക്രേസി ഗോപാലനാണ് പടം. പടം തുടങ്ങിയാല്‍ ഞങള്‍ അകത്തു കയറും. വാതിലില്‍ നില്‍ക്കുന്നയാളോട് നിന്റെ പേര് പറഞ്ഞേക്കാം.


“‘ന്യൂ എവിടാ?”

"ഓവര്‍ബ്രിഡ്ജിന്റെ താഴെ, ബസ്റ്റാന്റിന്നടുത്ത്. എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ നീ അവിടെ വന്നിട്ട് വിളിച്ചാല്‍ മതി" ഇപ്രാവശ്യം മറുപടി നായരുടെ വകയായിരുന്നു. അതു എപ്പോഴും അങ്ങനെയേ വരൂ, വഴിതെറ്റിക്കുന്ന വഴി എപ്പോഴും നായരുടെ വകയായിരിക്കും.


(അപരിചിത വായനക്കാര്‍ക്കു വേണ്ടി: ഞങളുടെ നായര്‍ തനി 916പ്യൂരിറ്റി നസ്രാണിയാണ്. ജോബിന്‍ എന്നതാണ് അവന്‍ സ്വയം വിളിക്കുന്ന പേര്. ഒരിക്കല്‍ അവന്‍ എയര്‍ടെല്‍ ഫോണ്‍ കണക്ഷന്‍ എടുത്തപ്പോള്‍, ബിമലിന്റെ ഫോണില്‍ പുതിയ നമ്പര്‍ വേര്‍തിരിച്ചറിയാനിട്ട പേരാണ് jobinAir. പിന്നീട് അതു Jobi Nair ആകുകയും, ഒടുവില്‍ ചുരുങ്ങി nair ആകുകയും ചെയ്തു. )


അതിനിടയില്‍ വഴിയേ പോയ ഓട്ടോകാരനെ തടഞ്ഞു നിര്‍ത്തി ഈയല്‍ അതില്‍ കയറി ഇരിപ്പുറപ്പിക്കുകയും ചെയ്തു.

ഡ്രൈവര്‍: എവിടെ പോണം?

ഈയല്‍: ബസ് സ്റ്റാന്റ് .


ബസ് സ്റ്റാന്റ് കണ്ടതും വണ്ടിയില്‍ നിന്നും ചാടിയിറങി നായരെ ഫോണ്‍ ചെയ്തു. നായര്‍ വഴി പറഞു തുടങ്ങി. ഈയല്‍ നടന്നും തുടങി.


ജോബിന്‍: നീ ബസ് സ്റ്റാന്റിന്റെ മുന്നില്‍ റെയില്‍`വേ സ്റ്റേഷ്നു അഭിമുഖമായി നിന്നിട്ടു ഇടത്തോട്ടു നടന്നോ..

ഈയല്‍ പറഞ്ഞതു അനുസരിച്ചു. നേരേ വലത്തോട്ടു നടന്നു....


ജോബിന്‍: നീ ഇപ്പോള്‍ നേരേ ഓവര്‍ബ്രിഡ്ജ് കാണുന്നില്ലെ? ഇടത്തേവശത്തായി തിയേറ്റര്‍ കാണുന്നില്ലെ? അകത്തേക്കു കയറിപ്പോരു, വാതില്‍ക്കല്‍ പറഞിട്ടുണ്ട്.

ഈയെല്‍ ദൂരെ ഓവര്‍ബ്രിഡ്ജ് കണ്ടു. നേരേ വലത്തു കണ്ട തിയേറ്ററിലേക്കു നോക്കി.


ക്രേസിഗോപാലന്‍..... ന്യൂ തിയേറ്റര്‍, നാലു കളി. തിയേറ്ററിന്നു സമീപത്തെ പോസ്റ്റര്‍ കണ്ടതും തിയേറ്ററിലേക്കു അവന്‍ പാഞ്ഞു കയറി.


എന്റെ പേര്‌ അഭിലാഷ് ഈയെല്‍‍. വാതില്‍ തുറക്കൂ...

ഒരു അശരീരി കേട്ടു ശ്രീകുമാര്‍ തീയേറ്ററിലെ വാതില്‍ സൂക്ഷിപ്പുകാരന്‍ പേടിച്ചു അവിടെയാകെ ടോര്‍ച്ചടിച്ചു നോക്കി. പടം തുടങ്ങിയിട്ടു അരമണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. അകത്തെ വെളിച്ചവും വരാന്തയിലെ വെളിച്ചവും അണഞ്ഞിട്ടും ഏറെ നേരമായി. അതും സാക്ഷാല്‍ ട്വെന്റി 20 എന്ന ചിത്രം. അശരീരി നടത്താന്‍ എക്സ്പെര്‍ട്ടായ സലിം കുമാറും ബിജുക്കുട്ടനുമൊക്കെ അകത്തൊണ്ട് താനും. പിന്നെ ഇതാരാവും....


എനിക്കു ഇപ്പോള്‍തന്നെ 'ക്രേസി ഗോപാലന്‍' എന്ന പടം കാണണം, വാതില്‍ തുറക്കൂ.... എന്റെ കൂട്ടുകാര്‍ അകത്തുണ്ട്. വീണ്ടും അതേ ശബ്ദം, സംസാരത്തിനാകെ ഒരു വൈപ്പിന്‍ ടച്ചും...


ഇതെന്തു കഥ, ‘ക്രേസി ഗോപാലന്‍ ഇപ്പോള്‍ ന്യൂ തീയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുകയാണ്‌. അത്യാവശ്യത്തിനു വടിയായും ഉപയോഗിക്കാവുന്ന ടോര്‍ച്ച്‌ കത്തിച്ച് അയാള്‍ വിശദമായിത്തന്നെ അവിടെയാകെ നോക്കി. അപ്പോള്‍ തൊട്ടു മുന്നിലൊരുവന്‍, അവന്റെ പല്ലുകള്‍ കൊഴിഞ്ഞു താഴെപ്പോകാതിരിക്കാന്‍ വലിച്ചു കെട്ടിയ വേലിയില്‍ തട്ടി പ്രകാശം തിരിച്ചു വന്നു.


അല്ല മോനെ, നീ ആരുടെ കൂടെയാ വന്നെ? അച്ഛനുമമ്മയും എവിടെയിരിക്കുന്നു? വരൂ, ചേട്ടന്‍ കൊണ്ടാക്കാം. അയാള്‍ മാന്യമായി സ്നേഹത്തോടെ കുട്ടിയോടു പറഞ്ഞു.


പരിഹസിക്കരുതു, ഞാന്‍ സി.ഡാക്കിലെ യുവശാസ്ത്രജ്ഞനാണ്‌ എന്നു പറഞ്ഞവന്‍ തന്റെ ഐ. ഡി കാര്‍ഡെടുത്തു വീശി.


ഓഹോ, അപ്പോള്‍ അങ്ങനാണല്ലെ? വലിയ വലിയ കമ്പനികള്‍ക്കു പേരു ദോശം ഉണ്ടാക്കാന്‍ ഓരോരുത്തന്മാര്‍ ഇറങ്ങിക്കോളും, പോയി ടിക്കറ്റ്‌ എടുത്തു കൊണ്ടു വാടാ...കയ്യിലിരുന്ന ടോര്‍ച്ചില്‍ അയാള്‍ പിടി മുറുക്കി.


ചേട്ടാ എന്റെ കൂട്ടുകാര്‍ അകത്തുണ്ട്‌... അവന്‍ ദയനീയമായി വീണ്ടും മൊഴിഞ്ഞു.

അതിന്നു ഞങള്‍ എന്തുവേണം? ഒന്നിനൊന്നു ഫ്രീ കൊടുക്കുന്ന പരിപാടി ഇതുവരെ തീയേറ്ററുകളില്‍ തുടങ്ങിയിട്ടില്ല മോനേ.... വെള്ളമടിച്ചാല്‍ വയറ്റില്‍ കിടക്കണം.... പോയി ടിക്കെറ്റ്‌ എടുത്തോണ്ട്‌ വാ പയലേ.... അയാള്‍ ടോര്‍ച്ച് തിരിച്ചു പിടിച്ചു കഴിഞ്ഞു.


വെറുതേ പല്ലിലെ കമ്പി പാഴാക്കണ്ട, ഇനിയിവിടെ നിന്നാല്‍ കമ്പിയിടാന്‍ ഒരു പല്ലുപോലും ബാക്കിയുണ്ടാവില്ല... അവന്‍ പതിയെ പുറത്തേക്കു നടന്നു, പിന്നെ ഓടി...


പുറത്തെത്തിയ ഉടനേ ആ തിയേറ്ററില്‍ കയറാന്‍ കാരണമായ പോസ്റ്റെറിനെയവന്‍ രൂക്ഷമായി നോക്കി. അപ്പോഴും നടന്‍ ദിലീപും, ‘ന്യൂവില്‍ ദിവസേന നാലു കളി എന്നെഴുതിയ തുണ്ട് പേപ്പറും അവനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. കയറിയ തിയേറ്ററിന്റെ പേര് അവനൊന്നു ശ്രദ്ധിച്ചു വായിച്ചു.


ശ്രീകുമാര്‍


ഹലോ... നായരേ, നിങ്ങളേതു തീയേറ്ററിലാ? “

ന്യൂവില്‍...., പടം തുടങ്ങിയിട്ടു കുറേ നേരമായി. നീയെവിടാ...?“നായരുടെ മറുപടിയും മറു ചോദ്യവും


ദാ.. ഞാനെത്തി..., ചേട്ടാ ന്യൂ എവിടാ? “- വഴിപോക്കരോടു ന്യൂവിലേക്കുള്ള വഴി അവന്‍ തിരക്കുന്നത്‌ നായര്‍ ഫോണില്‍കൂടി വ്യക്തമായി കേട്ടു.

ദോ... ആ കാണുന്ന ഓവര്‍ബ്രിഡ്ജിന്റെ താഴെ - മുമ്പു കണ്ട ഓവര്‍ബ്രിഡ്ജിന്റെ എതിര്‍ ദിശയില്‍ കൈ ചൂണ്ടിക്കൊണ്ട് ഒരു വഴിപോക്കന്റെ സഹായം.


ഇവിടെമുഴുവന്‍ ഓവര്‍ബ്രിഡ്ജാണല്ലെ? ഇതിത്തിരി ഓവറായിപ്പോയി.

ഓട്ടോക്കാരന്റെയടുക്കല്‍ ന്യൂവിലെത്തിക്കാന്‍ പറഞ്ഞാല്‍ മതിയായിരുന്നു. മാനം രക്ഷിക്കാമായിരുന്നു. ഈയെല്‍ ആത്മഗതം ചെയ്തുകൊണ്ട്‌ ന്യൂ തിയേറ്റര്‍ ലക്ഷ്യമാക്കിയോടി.


അവിടെ പേരു പറഞ്ഞപ്പോള്‍ കതക് തുറന്നു കൊടുത്തു. ഈയെല്‍ അകത്തു കയറി. ആകെ ഇരുട്ട്. വീണ്ടും നായരെ വിളിച്ചു. എന്നിട്ടു തന്റെ ഫോണ്‍ ഇടതു കയ്യില്‍ പിടിച്ചു ഇടതു ചെവിയില്‍ വെച്ചു.


നായര്‍ : ഞങ്ങള്‍ നിന്റെ വലതു ഭാഗത്ത് ഉണ്ട്.

ഈയെല്‍ ഇടത്തേക്കു തലവെട്ടിച്ചു നോക്കി. കാണുന്നില്ലല്ലോ?....


നായര്‍ : എടാ ഞങ്ങള്‍ നിന്റെ വലതു വശത്താണ്.

ഈയല്‍ വീണ്ടും ഇടതു വശത്തേക്കു നീങ്ങി.


നായര്‍ : എടാ ഞങ്ങള്‍ നിന്റെ ചോറുണ്ണുന്ന കയ്യുടെ വശത്താണ്.

“ആ കയ്യിലല്ലെ ഞാന്‍ മൊബൈല്‍ പിടിച്ചിരിക്കുന്നതു?“ - ഈയെലിന്റെ മറുചോദ്യം.


ഇത്രയുമായപ്പോഴേക്കും ശ്രീജിത്തിനു വിവരം വെച്ചു. അവന്‍ നായരുടെ കയ്യില്‍നിന്നും ഫോണ്‍ വാങ്ങി ഈയെലിനോട് പറഞ്ഞു....

ഡാ.... നിന്റെ ഇടത്തേക്കു നോക്കെടാ......


ഈയെല്‍ തിരിഞ്ഞു നോക്കി.

അളിയാ‍....... “,


ഈയലിന്റെ, ‘യുറേക്കാ..യ്ക്കു സമമായ വിളി കേട്ട് തിയേറ്ററിലെ സകലജനങ്ങളും തിരിഞ്ഞു നോക്കി.


---ശുഭം‌‌‌---

പഴയ ചില വികൃതികള്‍