ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

Monday, September 8, 2014

പൂക്കളങ്ങള്‍ 2014

ഓഫീസിലെ (സി-ഡാക്ക് തിരുവനന്തപുരം) ഈ വര്‍ഷത്തെ പൂക്കളങ്ങള്‍......








Tuesday, August 12, 2014

അടിയും തടവും

പുതിയ സ്കൂളില്‍, ഹൈസ്കൂള്‍ പഠനത്തിലെ ആദ്യ ദിനം.....

 'ഡാ, നെഗറ്റീവ്‌ വരുന്നുണ്ട്‌' - വരാന്തയില്‍ നിന്നൊരുവന്‍ വിളിച്ചു പറഞ്ഞു.
അതുവരെ അവിടെ കലപില കൂട്ടിയിരുന്ന കുട്ടികളെല്ലാവരും പെട്ടെന്നു നിശബ്ദരായി.

ആരാണാവോ ആ ഭീകരന്‍?
ഞാന്‍ വാതില്‍ പാളികള്‍ക്കു ഇടയിലൂടെയൊന്നു പാളിനോക്കി. 
ദൂരെ നിന്നു നടന്നടുക്കുന്ന, വെട്ടിത്തിളങ്ങുന്ന വെള്ളത്തലമുടിയും വെള്ളക്കുപ്പായവും കണ്ട്‌ ഞാന്‍ സീറ്റില്‍ വന്നിരുന്നു. സൂചി വീണാല്‍ കേള്‍ക്കാന്‍ കഴിയുന്ന നിശബ്ദത. സാര്‍ ക്ലാസ്സിലെത്തി, ചുറ്റുമൊന്നു കണ്ണോടിച്ചു. ഒടുവില്‍, എന്നെ ഒന്നിരുത്തി നോക്കിയിട്ടു ഒന്നും മിണ്ടാതെ നടന്നു പോയി.

ഇതാണ് ‘ജലീല്‍ സാര്‍’....,
നിന്നെ ഒരു വശപ്പിശക് നോട്ടം നോക്കിയിട്ടുണ്ടിഷ്ടാ.... മുന്നിലെങ്ങും ചെന്നു ചാടാതെ സൂക്ഷിച്ചോളൂ... ലൈസിയത്തില്‍ നിന്നും കിട്ടിയ അടികളൊന്നും ഒന്നുമല്ല.“.
അടുത്തിരുന്നവന്‍ എന്റെ ചെവിയില്‍ മന്ത്രിച്ചു.


രവിസാറിന്റെ ‘ലൈസിയ‘മെന്ന പരിശീലനക്കളരിയായിരുന്നു ടെക്നിക്കല്‍ ഹൈസ്കൂളിലേക്കുള്ള എന്‍‌ട്രന്‍സ് കടക്കാനുള്ള വഴി. ശിക്ഷണം എന്നാല്‍ "ശിക്ഷ ക്ഷണത്തില്‍ നടപ്പാക്കുക“ എന്നതായിരുന്നു അവിടുത്തെ രീതി. അതറിയാമായിരുന്നെങ്കിലും, അഡ്മിഷന്‍ കിട്ടിയാല്‍ സൈക്കിള്‍ വാങ്ങിത്തരാമെന്ന വീട്ടുകാരുടെ പ്രലോഭനമായിരുന്നു എന്തും സഹിക്കാനുള്ള പ്രചോദനം.

ജലീല്‍ സാര്‍....
വെറും അഞ്ചരയടിയില്‍ താഴെ പൊക്കമുള്ള, തലമുഴുവന്‍ നരച്ച, പാന്റും വെളുത്ത ഷര്‍ട്ടും അണിഞ്ഞ, എന്നെപ്പോലെ സുമുഖനും സുന്ദരനും ശാന്തശീലനുമായ ഒരാള്‍. പക്ഷെ തല്ലു കിട്ടിയാല്‍, അതാരും മറക്കില്ലത്രേ.

എന്‍‌ട്രന്‍സ് റിസള്‍ട്ടു വന്നപ്പോള്‍ ആദ്യസ്ഥാനത്തൊക്കെയുണ്ട്. അതിനാല്‍, ക്ലാസ്സില്‍ വന്ന അദ്ധ്യാപകര്‍ക്കൊക്കെ എന്നോട് പ്രത്യേക സ്നേഹവും വാത്സല്യവുമായിരുന്നു.അതിന്റെ ഭാരം ഓരോ ക്ലാസ്സിലും കൂടി വന്നു...

പിന്നെ, അതിനെ മറികടക്കാനെന്നോണം എന്റെ യാത്ര പിന്നിലേക്കായി. 'രണ്ടക്ഷരങ്ങളെ ഒരുമിച്ചു കണ്ടാല്‍ കണ്ണടയുന്ന സ്വഭാവം' വണ്ടി വളരെ വേഗം കരക്കടുപ്പിക്കുന്നതിന്നു സഹായിച്ചു. പിന്നോട്ടുള്ള യാത്രയില്‍ എന്നെ മുന്നില്‍ നിന്നു നയിച്ച വിഷയം ഇംഗ്ലീഷായിരുന്നു. അങ്ങനെ വര്‍ഷമൊന്നു തികയും മുന്‍പെ എല്ലാവരെയും അത്ഭുതപ്പെടുത്താന്‍ കഴിഞ്ഞതിനാല്‍, എല്ലാ സ്നേഹഭാരങ്ങളും പതിയേ ഒഴിഞ്ഞു. :)
അദ്ധ്യാപകര്‍ ക്ലാസ്സിലെത്തിയാലും ബഹളത്തിനു വലിയ കുറവൊന്നും ഉണ്ടാകാത്ത സ്കൂളില്‍, ജലീല്‍ സാറിന്റെ വെള്ള തലയും, വെളുത്ത ഷര്‍ട്ടും എവിടെങ്കിലും കണ്ടാല്‍ തന്നെ എല്ലാ ക്ലാസ്സുകളും ശാന്തമാകും. പഠിക്കാന്‍ ശ്രമിക്കാത്തതിനും, പറഞ്ഞാല്‍ കേള്‍ക്കാത്തതിനുമായിരുന്നു മര്‍ദ്ദനങ്ങള്‍. ഈ രണ്ട്‌ ശീലങ്ങളും നമുക്കു ജന്മനാ ഉള്ളതിനാല്‍ എല്ലാ ദിവസവും ജീവിതം ഹാപ്പി.

എഞ്ചിനീയറിംഗ്‌ ഡ്രായിംഗ്‌ ആയിരുന്നു ജലീല്‍ സാറിന്റെ വിഷയം. ഡ്രായിംഗ്‌ ഒരു കീറാമുട്ടിയായ കുട്ടികള്‍ ക്ലാസ്സില്‍ എപ്പോഴും ഒരുപാട്‌ ഉണ്ടാകും. അവരില്‍ ചിലരുടെ വരകള്‍ക്കു, ഒറിജിനലിനോടു വിദൂരസാമ്യം പോലും ഉണ്ടാകില്ല. അങ്ങനെയുള്ള അവസരങ്ങളില്‍, 'ഇതെന്താടാ, ബക്കിള്‍ ജോയിന്റോ അതോ പൊക്കിള്‍ ജോയിന്റോ?' തുടങ്ങിയ സാറിന്റെ ചോദ്യങ്ങള്‍ ഉള്ളില്‍ ചിരിയുണര്‍ത്തുമെങ്കിലും അനങ്ങാതെയിരിക്കും... കാരണം, അടുത്ത ഊഴം കാത്തു നമ്മളും ക്യൂവിലായിരുന്നല്ലോ?

എന്നാല്‍, ഞമ്മന്റെ ബാപ്പ ഡ്രായിംഗ്‌ മാഷായതുകൊണ്ടും, ജന്മനാ ചിത്രം വരയില്‍ ഇത്തിരി കമ്പമുണ്ടായിരുന്നതുകൊണ്ടും ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ഡ്രായിങ്ങും എനിക്കു ഇഷ്ടമായി. എങ്കിലും ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ കിട്ടാനുള്ളതെല്ലാം വാങ്ങിക്കൊണ്ടെ ഞാന്‍ സ്കൂളില്‍ നിന്നും പോരാറുണ്ടായിരുന്നുള്ളൂ.
ക്ലാസ്സിലെ ഓരോ ചലനങ്ങളും അദ്ധ്യാപകര്‍ വാപ്പയെ അറിയിക്കുമായിരുന്നു. സ്കൂളിലെ സംഭവങ്ങളുടെ അലയൊലികള്‍ ഒടുവില്‍ വീട്ടില്‍ ചെന്നാണനവസാനിക്കുക. ട്യൂഷനും കളിയുമൊക്കെ കഴിഞ്ഞു ഞാന്‍ വീട്ടിലെത്തുമ്പോള്‍ വാപ്പ വീട്ടിലുണ്ടാകും. കൂടുതല്‍ സ്നേഹത്തോടെ ഭക്ഷണത്തിന്നു മുന്നില്‍ ഒന്നിച്ചിരിക്കാന്‍ നിര്‍ബന്ധിച്ചാല്‍, "ഇന്നു ഞാന്‍ ഏതോ കുറ്റം ചെയ്തുവെന്നു" എനിക്കു മനസ്സിലാകും.

വളരെ ശാന്തനായി, അരികത്തു പിടിച്ചിരുത്തി, എന്റെ ഇഷ്ട വിഭവമായ പൊരിച്ചമീനൊന്നു അധികം തന്നാണു വാപ്പ എപ്പോഴും ഗുണദോഷിക്കല്‍ ആരംഭിക്കുക. പലപ്പോഴും വിഷയം വ്യക്തമായി പറയാതെ ചില സാരോപദേശ കഥകള്‍ പറഞ്ഞു പോകും. ചെയ്ത കുറ്റം തേടി അന്നത്തെ ക്ലാസ്സുകളിലൂടെല്ലാം ഞാന്‍ ഓര്‍മകളിലൂടെ കടന്നു പോകും. അങ്ങനെ എനിക്കു പറഞ്ഞുതന്ന കഥകളുടെ നാലിലൊന്നു പോലും, എന്റെ മുതിര്‍ന്ന മൂന്നെണ്ണത്തിനു വാപ്പ പറഞ്ഞു കൊടുത്തിട്ടുണ്ടാവില്ല. അതാണെനിക്കു കിട്ടിയ ഭാഗ്യം :)

ഒന്നും മനസ്സിലായില്ലെങ്കിലും, എല്ലാം മനസ്സിലായെന്ന ഭാവത്തില്‍ ഞാന്‍ തലയാട്ടിയിരിക്കും. 'മകന്‍ നന്നായി' എന്ന സമാധാനത്തില്‍ വാപ്പ അന്നു സ്വസ്ഥമായി ഉറങ്ങും.

എന്നാല്‍, എല്ലാം പാഴായി എന്നു ഞാന്‍ അടുത്ത ദിവസം തന്നെ സ്കൂളില്‍ചെന്നു തെളിയിക്കുകയും, ജലീല്‍ സാര്‍ അവിടെ വെച്ചു മാതൃകാ പരമായി ശിക്ഷ തരികയും ചെയ്യും. വൈകുന്നേരം പതിവു തെറ്റാതെ വാപ്പ ഉപദേശ ഗുളിക തരികയും (അ)സ്വസ്ഥമായി ഉറങ്ങുകയും ചെയ്തുപോന്നു.

അതിനിടയിലൊരു പരീക്ഷാക്കാലമെത്തി. എത്ര നന്നായി കാണാതെ പഠിച്ചാലും ഇംഗ്ലീഷ് വിഷയത്തിലെ ഉത്തരങ്ങളുടെ ആദ്യഭാഗം മറന്നുപോകുന്നു. ആദ്യഭാഗം ഓര്‍മവന്നില്ലെങ്കില്‍, അതിന്റെ തുടര്‍ച്ചയും തഥൈവ. ഒരിക്കലും മെരുങ്ങാത്ത ഇംഗ്ലീഷില്‍ ഇത്തവണയെങ്കിലും മാന്യമായ മാര്‍ക്ക്‌ കണ്ടെത്തണമെന്നുള്ള ആഗ്രഹം മനസ്സില്‍ മുളപൊട്ടി. അതിനാല്‍ ക്ലാസ്സിലെ ചില കോപ്പിയടി വിദഗ്ദ്ധന്മാരുടെ സഹായം തേടി. ‘ഇത്ര സിമ്പിളായ വേറൊരു പരിപാടിയുമില്ല‘ എന്ന മുഖവുരയോടെ ആ മാജിക്കിന്റെ ചില പൊടിക്കൈകള്‍ അവര്‍ പറഞ്ഞു തരികയും ചെയ്തു.

അങ്ങനെ ജീവിതത്തിലാദ്യമായി, ചില ഉത്തരങ്ങളുടെയും ആദ്യ വരികള്‍ ചെറുതാക്കി എഴുതി, സുന്ദര സ്വപ്നങ്ങളുമായി പരീക്ഷക്കു കയറി. ഇടക്കു വരാന്തയിലൊരു വെളിച്ചം. ഞാന്‍ പരീക്ഷാ പേപ്പറില്‍ നിന്നും തലപൊക്കി നോക്കി. വെള്ളത്തലമുടിയും വെളുത്തഷര്‍ട്ടുമണിഞ്ഞൊരു ഇടിമിന്നല്‍ വരാന്തയിലൂടെ പോയി. അതു കണ്ട് ഞാന്‍ വിയര്‍ത്തും പോയി. മുഖം തുടക്കാന്‍ പോക്കറ്റില്‍ നിന്നും തുണിയെടുത്തപ്പോള്‍ തുണ്ടു പേപ്പര്‍ പിടഞ്ഞു താഴെ വീണും പോയി. പരിഭ്രമിച്ചു താഴെവീണ പേപ്പറില്‍ നോക്കിയപ്പോള്‍, ക്ലാസ്സില്‍ നിന്ന ടീച്ചറും കൂടെ നോക്കി.

ശുഭം. പരീക്ഷ കഴിഞ്ഞു

അത്രയും നാള്‍ അടി സ്കൂളിലും ഉപദേശം വീട്ടിലുമായിരുന്നു. ഇക്കാര്യത്തില്‍ സ്കൂളിലും വീട്ടിലും ആദ്യം അടി തന്നെയായിരുന്നു. പിന്നെ, അത്താഴത്തോടൊപ്പവും അതുകഴിഞ്ഞു പാതിരാവു വരെയും വാപ്പ ഉപദേശിച്ചു കൊണ്ടും, ഞാന്‍ പതിവുപോലെ തലയാട്ടിക്കൊണ്ടുമിരുന്നു. എങ്കിലും അന്നത്തെ ഉപദേശത്തിനെന്തായാലും ഫലമുണ്ടായി.

അന്നു ഞാനൊരു തീരുമാനമെടുത്തു.

“ഇനി പരിശീലനം നടത്താതെ ഒരു മാജിക്കും നടത്തില്ല “

പിന്നെയും വിവിധ കാരണങ്ങളാല്‍ സ്കൂളില്‍ വെച്ചു തല്ലു കിട്ടുകയും, അത്താഴത്തിനു ഉപദേശങ്ങള്‍ക്കൊപ്പം വറുത്തമീനൊന്നു അധികം കിട്ടുകയും ചെയ്തു പോന്നു.
                                          
ഒരു കാര്യം പറയാന്‍ മറന്നു പോയി....
സ്കൂളിലെ തെറ്റുകള്‍ക്കു എന്നെ അവിടെവെച്ചു അടിക്കുകയും, വീട്ടില്‍ വെച്ചു ഉപദേശിക്കുകയും ചെയ്തിരുന്നത്‌ ഒരാള്‍ തന്നെയായിരുന്നു.  :)

Tuesday, April 8, 2014

പിറന്നാള്‍ സമ്മാനം


ഒരു മാര്‍ച്ച് 31... ഓര്‍മകളിലെ ആദ്യ പിറന്നാള്‍ ദിനം....

“മോനെന്താണ് അച്ഛനിന്നു വാങ്ങിത്തരേണ്ടതു?“
എന്നെ മടിയിലിരുത്തി, കെട്ടിപ്പിടിച്ചു കവിളത്തു മുഖമമര്‍ത്തി അച്ഛന്‍ ചോദിച്ചു....

അതിനു മുമ്പുള്ള പിറന്നാള്‍ ദിനങ്ങളിലും, ഇതേ പോലെ മടിയിൽ പിടിച്ചിരുത്തി അച്ഛന്‍ ഇതുതന്നെ ചോദിച്ചിട്ടുണ്ടാവണം. പക്ഷേ, ഓര്‍മ്മയില്ല. പഴയ കാലത്തെക്കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍ തുടങ്ങുന്നതു തന്നെ ഈ പിറന്നാള്‍ ദിവസം മുതലാണ്.

എനിക്കൊരു പട്ടം ഉണ്ടാക്കിത്തരുമോ അച്ഛാ?
ആകാശത്തു കൂടി മൂളിപ്പറന്നു പോയ ഒരു വിമാനത്തെ കൌതുകത്തോടെ നോക്കി ഞാന്‍ കൊഞ്ചിച്ചോദിച്ചു. ‘അച്ഛനുണ്ടാക്കിത്തരുന്ന കൊച്ചു പട്ടവുമായി ഈ വേനലവധി മുഴുവന്‍ പറന്നു നടക്കണം‘. വേനലവധി തുടങ്ങുന്നത് എന്റെ പിറന്നാളോടെയായതിനാല്‍ ഞാനതു മനസ്സില്‍ ഉറപ്പിച്ചു.


നൂലില്‍ പിടിച്ചു കൊണ്ട് ഞാന്‍ നടക്കുമ്പോള്‍, ചെവിപോലെ പിടിപ്പിച്ച കൈകള്‍ ആട്ടിയാട്ടി, കുണുങ്ങിക്കുണുങ്ങി, നീളന്‍  വാല്‍ നിലത്തിഴച്ചും, ചാഞ്ഞും ചെരിഞ്ഞും, പൊങ്ങിയും കറങ്ങിയും, കലപില കൂട്ടിയും എനിക്കു പിന്നാലെ ആ സുന്ദരി പട്ടം പാറി നടന്നു.


പട്ടങ്ങള്‍ മനുഷ്യ മനസ്സുകളെപ്പോലെയാണ്. ഒരു ചെറു നൂലില്‍ ബന്ധിക്കപ്പെടു നിയന്ത്രിക്കപ്പെടുമ്പോഴും, സ്വാതന്ത്ര്യം കണ്ടെത്തുന്നവര്‍. അതിനോടൊപ്പം  പാറിപ്പറന്ന് എന്റെ മനസ്സുമൊരു പട്ടമായ് മാറി....

എന്നാല്‍, മൈതാനത്തിന്റെ നടുവിലെത്തും മുന്നെ ഒരു വികൃതിക്കാരനായ ഇളം കാറ്റിനൊപ്പം ചെങ്ങാത്തം കൂടി പെട്ടെന്നു പറന്നു പൊങ്ങി  എന്റെ നിയന്ത്രണം വിട്ടു അതു മുന്നോട്ടു നീങ്ങി.

ഞാൻ ഓടി അടുത്തു ചെല്ലുമ്പോൾ എന്നെ കളിയാക്കിക്കൊണ്ട്, തലയാട്ടിയാട്ടി ചെറുകാറ്റുകളോട് കുശലം ചൊല്ലി അതങ്ങനെ നീങ്ങി. ഇടം കൈയ്യാല്‍ ഊര്‍ന്നിറങ്ങുന്ന നിക്കറിനെയും, മറുകയ്യാല്‍ പട്ടത്തെയും പിടിക്കാനോടിയോടി ഒടുവില്‍  ഒരു കുടിലിന്നു മുന്നിലെത്തി.

കുടിലിന്റെ ഉമ്മറത്തു, എന്റെ പട്ടവും കൊണ്ടിരുന്നു കളിക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടി. അവളുടെ കണ്ണുകളില്‍ അപ്രതീക്ഷിതമായി കിട്ടിയ സമ്മാനം നല്‍കിയ തിളക്കം. എന്നെക്കണ്ടപ്പോള്‍,  പട്ടം മാറോടു ചേര്‍ത്തു പിടിച്ചു ആശങ്കകള്‍ ഉള്ളിലൊളിപ്പിച്ച് അവളൊരു പുഞ്ചിരി സമ്മാനിച്ചു.

താലോലിച്ചു തുടങ്ങും മുന്‍പേ വന്ന നഷ്ടം അപ്പോള്‍ തന്നെ എന്നെ കരച്ചിലിന്റെ വക്കിലെത്തിച്ചിട്ടുണ്ടായിരുന്നു. അതു മറ്റൊരാളിന്റെ സ്വന്തമാകുന്നതു സഹിക്കാനാവാതെ ഞാന്‍ വിങ്ങി....

എന്റെ പട്ടം തരുമോ?
കണ്ണീര്‍ പടര്‍ന്നു തുടങ്ങിയ വാക്കുകള്‍ കൊണ്ട് ഞാന്‍ അവളോടു കെഞ്ചി...

പട്ടത്തെ നെഞ്ചോട് കൂടുതല്‍ ചേര്‍ത്തു പിടിച്ചുകൊണ്ട്  അപ്പോളവള്‍ ദൈന്യതയോടെ എന്നെയൊന്നു നോക്കി....

വീടിനുള്ളിലേക്കു ഞാന്‍ പാളി നോക്കി. അകത്തൊരു തഴപ്പായയില്‍ ഒരു വൃദ്ധ കിടക്കുന്നുണ്ട്.  ചെറു ഞെരക്കങ്ങള്‍ മാത്രമേ കേൾക്കാനുള്ളൂ. മറ്റാരുമില്ലെന്നു തോന്നുന്നു. പട്ടവും തട്ടിപ്പറിച്ചു കൊണ്ട് ഓടുക തന്നെ. മനസ്സില്‍ തന്ത്രങ്ങള്‍ രൂപപ്പെട്ടു.

പട്ടം തട്ടിയെടുക്കാനായി മുന്നിലേക്കാഞ്ഞ എന്നെ വിസ്മയിപ്പിച്ചു കൊണ്ട്, സൌമ്യമായി എന്റെ നേര്‍ക്കവള്‍ പട്ടം  നീക്കി വെച്ചു. പിന്നെ......., ഇരുകൈകളും തറയില്‍ കുത്തി വീടിനകത്തേക്കു പതിയെ നിരങ്ങിക്കയറി. പിന്നാലെ, കളിമണ്ണു മെഴുകിയ തറയില്‍  അവളുടെ തളർന്നു മെലിഞ്ഞ കാലുകൾ ഉരഞ്ഞു നീങ്ങി.......

തലകുനിച്ച് ഞാന്‍ പതിയെ തിരിഞ്ഞു നടന്നു.
വീടിന്റെ ഉമ്മറത്തു, കുഞ്ഞിളം കാറ്റിനൊത്തു വാലാട്ടി തല പൊങ്ങാതെ പട്ടവും കിടന്നു....

പറന്നു നടക്കുന്ന പട്ടങ്ങളും... ഓടി നടക്കുന്ന ഞാനും... നിരങ്ങി നീങ്ങുന്ന അവളും.....
എന്റെ കുഞ്ഞു മനസ്സിന്റെ ഉറക്കം കെടുത്താൻ ആ ചിത്രം ധാരാളമായിരുന്നു.

പിന്നെയും, എന്റെ ഓരോ പിറന്നാളിനും അച്ചന്‍ എനിക്കായ് പട്ടങ്ങളുണ്ടാക്കി, . ആദ്യ പട്ടം പറത്തലിന്റെ ഓര്‍മ്മ വിട്ടൊഴിയാത്തതുകൊണ്ടാവണം, ഓരോ പിറന്നാളിനും സമ്മാനങ്ങളായി ഞാന്‍ പട്ടങ്ങള്‍ മാത്രം ആവശ്യപ്പെട്ടതു. എന്നാൽ പിന്നീടുള്ള കാലം, ആ പട്ടങ്ങളെ നിയന്ത്രിച്ചതും  ആര്‍ത്തു വിളിച്ചതും ഒരാള്‍ മാത്രമായിരുന്നില്ല, അതിനാല്‍  പിന്നീടൊരിക്കലും  പട്ടങ്ങള്‍  കൈവിട്ടു പോയിട്ടുമില്ല.

സ്വന്തമായി പട്ടങ്ങള്‍ ഉണ്ടാക്കിത്തന്നിരുന്ന അച്ഛനു പിന്നെപ്പോഴോ മടുത്തു തുടങ്ങിയെങ്കിലും എന്നിലെ ആവേശം കൂടി വന്നു. ചോദിക്കാതെ തന്നെ പിറന്നാള്‍ സമ്മാനമായി പട്ടം വാങ്ങി വെയ്ക്കലായി അച്ഛന്റെ പിന്നീടുള്ള പതിവ്. വിവിധങ്ങളായ നിറങ്ങളിലും രൂപങ്ങളിലുമുള്ള പട്ടങ്ങള്‍.... അവ ഞങ്ങളുടെ വേനലവധികളിൽ പുതു നിറങ്ങൾ ചാർത്തി.

പുതിയ യു.പി സ്കൂളിന്റെ പടി കയറിയപ്പോള്‍ അവിടെ അവളുണ്ടായിരുന്നു. ഏതോ സഹായസംഘം നല്‍കിയ ഒരു വീല്‍ ചെയറും ഉരുട്ടി താഴത്തെ ക്ലാസ്സില്‍.  പിന്നെപ്പോഴോ വരവും പോക്കുമൊക്കെ ഞങ്ങള്‍ ഒന്നിച്ചായി.

ഇന്നു മറ്റൊരു മാര്‍ച്ച് 31.
കാലം എത്ര വേഗം നീങ്ങുന്നു. ഇന്നീ റോക്കറ്റ് ഗവേഷണത്തിലെ ഉന്നത സ്ഥാനത്തു നിന്നും  പടിയിറങ്ങുമ്പോഴും, ഉള്ളില്‍ ആ പഴയ പട്ടം പറത്തുകാരന്‍ ആകാശത്തിന്റെ അനന്തത നോക്കി പട്ടം പറത്തുന്നു. ഉയര്‍ന്നു പൊങ്ങിയ പട്ടത്തിനും, അതിനും മേലെ ഉയര്‍ത്തിവിട്ട റോക്കറ്റുകൾക്കും, അവയ്ക്കൊപ്പം ഉയര്‍ന്ന ജീവിതത്തിനും ചുവട്ടില്‍, ഒന്നും കൈവിട്ടു പോകാതെ എല്ലാ നിയന്ത്രണ നൂലുകളുടെയും ഒരറ്റം പിടിച്ചു നിയന്ത്രിച്ചുകൊണ്ട് ഒരു മുച്ചക്ര വണ്ടിയില്‍ അവളെന്റെ അരികത്തിരിപ്പുണ്ട്. മുടികളിലിത്തിരി നര വീണെങ്കിലും അന്നു ഉമ്മറത്തിരുന്ന കുട്ടിയില്‍ കണ്ട കണ്ണിലെ തിളക്കം അല്‍പ്പവും കെടാതെ.....

പഴയ ചില വികൃതികള്‍