ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.
Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Monday, August 10, 2009

വിലാപം

നോക്കുക,
സൂക്ഷിച്ചു നോക്കേണ്ടതില്ല നീ കൂട്ടുകാരാ,
മിഴികളൊന്നു തുറക്കാന്‍ കഴിഞ്ഞാല്‍
നിന്നെക്കാണാന്‍ നീ പ്രതിഷ്ഠിച്ച
കണ്ണാടിയൊന്നു തകര്‍ക്കാന്‍ കഴിഞ്ഞാല്‍
കാണാമീ ലോകത്തിന്റെ വിലാപങ്ങള്‍

ചെവി വട്ടം പിടിക്കെണ്ടതില്ല, നീയാ
ശബ്ദയന്ത്രത്തിന്‍ നാരുകള്‍ നിന്‍
കര്‍ണ്ണപുടങ്ങളില്‍ നിന്നുമാദ്യം എടുത്തെറിയുക

കേള്‍ക്കുന്നുവൊ നീ,
രോദനങ്ങള്‍, വിലാപങ്ങളും
സഹിക്കാന്‍ കഴിയാതെ നീ വീണ്ടുമാ സംഗീത
ശബ്ദ വീചികളില്‍ ഒളിക്കുവാന്‍ കൊതിക്കുന്നുവോ?

അറിയുക,
വിലാപങ്ങളുതിര്‍ക്കുവാന്‍ തുടങ്ങിയിട്ടു
ശദാബ്ദങ്ങളേറെയായ്‌
ബധിര കര്‍ണ്ണപുടങ്ങളിലാണെല്ലാം പതിച്ചത്‌
ഇന്നു ശബ്ദങ്ങള്‍ പോലുമസ്തമിച്ചുപോയി
കാറ്റുപോലും,
പാറ്റിക്കളഞ്ഞതല്ലാതെ തഴുകിയില്ലൊരുനാളും.

അറിയുക സുഹൃത്തേ, ചരിത്രങ്ങള്‍
ഇവരീ കാടിന്റെ, നാടിന്റെയും മക്കള്‍

സുഖിക്കാന്‍ വോട്ടുകള്‍ തേടി,
രമിക്കാന്‍ യൗവനം തേടി,
ഒളിക്കാനിടം തേടി
വികസനങ്ങള്‍ക്കു മണ്ണുതേടി
അധികാരം എത്താറുണ്ടിവിടെ ഇടക്കിടെ
അധികാരമുള്ളവന്‍ കാടുകള്‍ കയറിയതെപ്പൊഴും
വിലാപങ്ങള്‍ ദാനമായി നല്‍കുവാന്‍
സര്‍വ്വവും നല്‍കിയവര്‍ പോറ്റുന്നു നമ്മളെ,
എന്ന നേരു ഇന്നാരറിയുന്നു.

കേള്‍ക്കുന്നുവോ നീ,
പട്ടിണിയാലും, രോഗങ്ങളാലും
കൂടൊഴിഞ്ഞ പൈതങ്ങള്‍തന്‍
മാതാക്കളുടെവിലാപങ്ങള്‍,
ശാപവാക്കുകളും

കേള്‍ക്കുന്നീലയൊ നീ,
തല ചായ്ക്കാന്‍ സ്വന്തം മണ്ണിലിടം തേടി പോയവര്‍ തന്‍
നെഞ്ചിലേക്കുതിര്‍ക്കുന്ന വെടിയൊച്ചകള്‍,
അവര്‍ തന്‍ വിലാപവും

വരിക സോദരാ,
കടല്‍ കയറിയും അണക്കെട്ടു പൊട്ടിയും
കൊടുങ്കാറ്റടിച്ചും പേമാരിയാലും
പിന്നെ, നാം പരിഷ്കൃതന്‍
വികസനങ്ങള്‍ക്കായി കൂടൊഴിപ്പിച്ചും
തെരിവു തെണ്ടിയാക്കിയ
തകര്‍ന്ന ജനകോടികള്‍ തന്‍
വിലാപങ്ങള്‍ കേള്‍ക്കാം, കാണാം
കഴിയുന്ന മാതിരി കൈത്താങ്ങുമാകാം.

മാളികമുകളില്‍ നിന്നൊന്നിറങ്ങുക താഴേക്കു നീ,
ബിംബങ്ങളെ കാണും കണ്ണാടികള്‍ എറിഞ്ഞുടച്ചു,
നേരുകള്‍ കാണാന്‍, കണ്ണടകളെടുത്തു വെച്ചു
കാറുകളിലേറാതെ കാല്‍നടയായ്‌,
കൈകോര്‍ത്തൊന്നിച്ച്‌ നമുക്ക്‌ നീങ്ങാം.

Monday, July 9, 2007

മഴത്തുള്ളികള്‍

കാമ്പസ്സുകളിലെ അനുഭവങ്ങളുടെ ഓര്‍മ്മകളിലെന്നുമുണ്ടാകും ക്ലാസ്സുകള്‍ കട്ടുചെയ്തു കാട്ടിക്കൂട്ടുന്ന ഒരു പിടി വികൃതികള്‍. ക്ലാസ്സുകള്‍ കട്ടു ചെയ്യാന്‍ കിട്ടുന്ന അപൂര്‍വ്വ അവസരങ്ങളിലൊന്നാണ്‌ കലോത്സവവുമായി ബന്ധപ്പെട്ടുവരുന്ന രചനാ മത്സരങ്ങള്‍. ഈ മത്സരങ്ങള്‍, അദ്ധ്യാപകന്‍ ക്ലസ്സിലുള്ള സമയങ്ങളിലാണെങ്കില്‍, ആ ക്ലാസ്സിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും കലാകാരന്മാരായി തീരും. കൂട്ടത്തോടെ പോയി, തിരിച്ചാദ്യമിറങ്ങാന്‍ പരസ്പരം മത്സരിക്കുന്ന സമയങ്ങള്‍. അങ്ങനെ ഞാന്‍ കലാകാരനായ്‌ ചമഞ്ഞ ഒരു ദിവസം അടുത്തിരുന്നെഴുതിയ ഒരു കൂട്ടുകാരി (ദീപാ എബ്രഹാം) ഉപേക്ഷിച്ചുപോയ റഫ്‌ കോപ്പിയാണിത്‌. എഡിറ്റു ചെയ്യാനറിയുന്നവര്‍ എഡിറ്റ്‌ ചെയ്താല്‍ ഇത്തിരി കൂടി നന്നാവും. എന്തായാലും ഞാനായിട്ടിതു നശിപ്പിക്കുന്നില്ല.



ചിലപ്പോള്‍ നവോഡയയുടെ കണ്ണുനീര്‍ പോലെ
മറ്റുചിലപ്പോള്‍ നിലക്കാത്ത പ്രചണ്ഡമാം നടനം പോലെ
മഴ പെയ്യുകയാണ്‌,
അങ്ങകലെ ആകാശത്തെവിടെയോ
തണ്ണീര്‍ക്കുടങ്ങള്‍ തുളുമ്പുന്നു

മഴ,
പാറയാതെവന്നെത്തിയീ പുല്‍നാമ്പുകളെ-
യറിയാതെ, കോള്‍മയിര്‍ കൊള്ളിക്കുന്നു.
ഉഗ്രമാം താപത്താലെരിയുമീ
ഭൂമിതന്നടങ്ങാത്ത ദാഹമണക്കുന്നു

മഴ,
ചിലപ്പോള്‍ ഗൃഹാതുരത്വമുണര്‍ത്തും-
ഹൃദ്യമാം ഓര്‍മ്മപ്പെടുത്തലുകളാണ്‌
ഓര്‍മ്മകളുടെ ആഴങ്ങളില്‍ ഞാനൊ-
രായിരം കളിവഞ്ചികള്‍ തുഴയുന്നു
മുറ്റത്ത്‌, വെള്ളക്കെട്ടുകളില്‍ മഴ നനഞ്ഞു
തുള്ളിക്കളിക്കയാണെന്‍ നഷ്ടബാല്യം

എന്‍ ചായപ്പെട്ടിയിലെ മഷിക്കൂട്ടുകള്‍
തട്ടിയെടുത്താകാശത്തു ചിതറിയ കുസൃതിയാണീ മഴ
പൊഴിയുന്നയാലിപ്പഴങ്ങള്‍ പെറുക്കുവാനോടുമ്പോള്‍,
മാനത്താരാണൊരു മരം നട്ടുവളര്‍ത്തിയത്
എന്നതായിരുന്നെന്റെ കൗതുകം

ചേമ്പിന്‍ തണ്ടില്‍, ഇലത്താറുകളില്‍
തുള്ളികളൊരു ചെറിയ മഴവില്ലു തീര്‍ക്കുന്നു.
ഈ മഴക്കുഞ്ഞുങ്ങളെ കളയാതെയെന്‍
കളിച്ചിരട്ടകളില്‍ സൂക്ഷിക്കാറുണ്ടായിരുന്നു ഞാന്‍.

പെയ്തൊഴിഞ്ഞെങ്കിലുമിനിയും മഴ വരും,
പുലരികളിലെനിക്കായ്‌
പുല്ലിന്‍ നാമ്പുകളില്‍ തുഷാരം സൂക്ഷിക്കും

Saturday, June 2, 2007

അല്‍പ്പം വികൃതികളുടെ ഓര്‍മ്മകള്‍.......

ഏഴാം മൈലില്‍ ആയിരുന്നു കോട്ടയത്തെ പഠനകാലത്തെ താമസം. റബ്ബര്‍ മരങ്ങള്‍ക്കു നടുവില്‍ ശാന്തമായ സ്ഥലത്തു ധാരാളം മുറികളുള്ള ഒരു പഴയ തറവാട്‌. എല്ലാ പരീക്ഷകളും(അതു സീരീസൊ, സീരിയസൊ ആകട്ടെ) അവിടെ ആഘോഷങ്ങളായിരുന്നു. അവിടുത്തെ താമസക്കാരില്‍ ഇലക്ട്രോണിക്സുകാരായി ബിമലും ഞാനും. ഇലക്ട്രിക്കല്‍കാരായി ബെന്‍സീര്‍, നൗഷാദ്‌, സുജിത്‌ തുടങ്ങിയവരും. വാടക തരാത്ത സ്ഥിര താമസക്കാരായി ഫൈസി, കിഷോര്‍, രഞ്ജിത്ത്‌, ജോബിന്‍ എന്നിവരും. ഏഴാം മൈലില്‍ മറ്റിടങ്ങളിലെ അന്തേവാസികളായിരുന്ന ധനേഷ്‌, നോയല്‍, റോബി, രാകേഷ്‌, ഡെറിക്‌ എന്നിവരും ഇടക്കാലങ്ങളിലെ ആഘോഷമായി അഭിലാഷ്‌, നിഷാദ്‌, ജുനൈസ്‌, കാംചലബ്ധന്‍,അനീഷ്‌, കെല്‌വിന്‍, ജിനേഷ്‌ തുടങ്ങിയവരും, എല്ലാവരും പഠിച്ചതു ചോര്‍ത്തിക്കൊണ്ടുപോകാന്‍ സ്ഥിരമായി അവസാന ദിവസം മാത്രം എത്തുന്ന ജേക്കബ്‌, ഇനി എന്തെങ്കിലും പഠിക്കാന്‍ ഉണ്ടോ എന്നറിയാന്‍ എത്തുന്ന വിപിന്‍ കോര, പഠിച്ചതു ബാക്കിയുള്ളവരെ പഠിപ്പിക്കാനും എന്നെ ചുരുട്ടിക്കൂട്ടി ഒരുമൂലക്കാക്കി പരീക്ഷയുടെ പിരിമുറുക്കം കുറക്കാനുമായി എത്തുന്ന എഡ്‌വിന്‍, പരീക്ഷ സമയങ്ങളില്‍ പഠിക്കുക എന്ന ഒറ്റ ഉദ്ദേശവുമായി എത്തി നിരാശനായി മടങ്ങുന്ന കൊച്ചു വിഷ്ണു, വലിയവലിയ കാര്യങ്ങളും വലിയ പുസ്തകങ്ങളും വളരെ വേഗത്തിലുള്ള സംസാരവുമായി എത്തുന്ന വലിയ വിഷ്ണു, കയറ്റം കയറാന്‍ പാടുപെടുന്ന ഒരു വണ്ടിയുമായി (വണ്ടിയുടെ കുഴപ്പമാണൊ?) ഇടക്കിടെ വന്നെത്തി കുറെ ചിരിച്ചു തീര്‍ത്തും അവിടുള്ള വെള്ളം മുഴുവന്‍ കുടിച്ചു തീര്‍ത്തും പോകുന്ന എമില്‍ എന്നിവര്‍. ഇവരൊക്കെയാണു അവിടുത്തെ സ്ഥിരം സാന്നിദ്ധ്യങ്ങള്‍.

പരീക്ഷകളുടെ ഇടദിനങ്ങളിലാണു മിക്കവാറും വികൃതികള്‍ക്കു തുടക്കം. അതിനു ഇലക്ട്രിക്കല്‍സെന്നോ ഇലക്ട്രോണിക്സ്‌കാരെന്നൊ വ്യത്യാസമില്ല. ഇതിലെല്ലാം സജീവ സാന്നിദ്ധ്യമായിട്ടുള്ളത്‌ ബിമലിന്റെ 14" ബ്ലാക്‌ ആന്റ്‌ വൈറ്റ്‌ മോണിറ്ററുള്ള കമ്പ്യൂട്ടറാണ്‌. അതിലെ പടങ്ങളെ നോക്കിയാണു ഞങ്ങള്‍ പടങ്ങള്‍ വരച്ചത്‌. അതില്‍ തന്നെയാണു ക്വിസ്‌ ചോദ്യങ്ങളും മറ്റും സൃഷ്ടിക്കപ്പെട്ടതും.

കാമ്പസ്സുകളില്‍ വികൃതികള്‍ക്കു ഒപ്പമുണ്ടായിരുന്നവര്‍ ഏറെയാണ്‌.
ദര്‍പ്പണം മാഗസിനിലെ സജീവ സാന്നിദ്ധ്യമായി കാംചലബ്ദന്‍, നിര്‍മല, ധനേഷ്‌, ദീപ, ഹന്‍സ തുടങ്ങിയവര്‍....

അത്തപ്പൂക്കളങ്ങളുടെ നിര്‍മ്മാണങ്ങളില്‍ അനീഷായിരുന്നു സജീവ സാന്നിദ്ധ്യം. സ്റ്റാര്‍ട്‌ ചെയ്തു നിര്‍ത്തിയ വണ്ടിയുടെ വെളിച്ചത്തില്‍ തുമ്പപ്പൂ പറിക്കുന്നതും പാതിരാത്രിയില്‍ മരങ്ങളില്‍ കയറുന്നതും ഓര്‍ക്കാനിന്നു എന്തു സുഖം.

ഓര്‍മ്മകളില്‍ തങ്ങി നില്‍ക്കുന്ന വലിയ ഒരു കൂട്ടായ്മ നിഖില്‍ രാജിന്റെയും റിന്‍സിയുടെയും നേതൃത്തത്തില്‍ അനീഷ്ം എല്‍ദൊസ്ം റ്റീനയുമൊന്നിച്ച്‌ ചെയ്ത വെര്‍റ്റ്യൊസൊയുടെ ബാക്ക്‌ സ്റ്റേജിന്റെ ജോലിയാണ്‌.

ഇവയിലുള്‍പ്പെടുത്തിയിരിക്കുന്ന ഒട്ടുമിക്ക പടങ്ങള്‍ക്കുവേണ്ടി ഞാനാദ്യം വിളിച്ചതും ശേഖരിച്ചു തന്നതും വിഷ്ണു ആണ്‌. അതിന്റെ നന്ദി കൂടി ഞാന്‍ ഇവിടെ രേഖപ്പെടുത്തുന്നു.

ഇതില്‍ ഉള്‍പ്പെടുത്താന്‍ പട്ടുന്ന പടങ്ങള്‍ ഏതെങ്കിലും നിങ്ങളുടെ കൈകളിലുണ്ടെങ്കില്‍ ദയവായി അയച്ചു തരിക.

ഇവിടെ വികൃതികളുടെ ഓര്‍മ്മകള്‍ ഞാന്‍ നിര്‍ത്തുന്നു, ഇനി ഇതു തുടരേണ്ടതു നിങ്ങളാണ്‌. നിങ്ങളുടെ ഓര്‍മ്മകള്‍, അഭിപ്രായവും എഴുതുക.....

പഴയ ചില വികൃതികള്‍