ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.
Showing posts with label പാര. Show all posts
Showing posts with label പാര. Show all posts

Tuesday, December 24, 2013

കോട്ടയും കാവല്‍ഭൂതവും


വല്ലപ്പോഴും ഈ റൂട്ടില്‍ വരുമ്പോഴാ നന്നായൊന്നു വണ്ടിയോടിക്കുന്നതു....
ആക്സിലറേറ്ററില്‍ കാലൊന്നുകൂടി അമര്‍ത്തിച്ചവിട്ടി കുമാറേട്ടന്റെ കമന്റ്.

തമിഴ് നാട്ടിലെ, തരിശു ഭൂമികള്‍ക്കിടയിലൂടെയുള്ള എക്സ്പ്രെസ്സ് ഹൈവേയിലൂടെ, വണ്ടി പറക്കുമ്പോള്‍, സ്പീഡോമീറ്ററിന്റെ നീഡില്‍ അതിന്റെ അതിരുകള്‍ തേടി പാഞ്ഞു... ഓരോ വലിയ പാലങ്ങളിലൂടെ വണ്ടി കയറുമ്പോഴും ഞാന്‍ താഴേക്കെത്തിനോക്കും, വെള്ളമില്ലാത്ത പുഴകള്‍... അടിയിലൂടെയൊരു നദി പോയിരുന്നു എന്ന ഓര്‍മ്മപ്പെടുത്തലാകുന്നു ഓരോ പാലങ്ങളും. നാട്ടിലപ്പോള്‍, അടുത്ത ദിവസങ്ങളിലൊന്നില്‍ പൊട്ടാന്‍ മുട്ടിനില്‍ക്കുന്ന മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള കോലാഹലങ്ങളായിരുന്നു..

കേരളത്തിനു കിഴക്കുള്ള സ്ഥലമായതിനാലാകും, തമിഴ്നാട്ടില്‍ നേരുത്തേ നേരം പുലരും. ഞങ്ങള്‍ തൂത്തുക്കുടിയിലെത്തുന്നതിനു മുന്‍പേ സൂര്യന്‍ അവിടെത്തിയിരുന്നു. അതിനാല്‍ രാവിലേ തന്നെ മുടിഞ്ഞ ചൂട് തുടങ്ങി....

മഴ പെയ്യാന്‍ സാദ്ധ്യതയുണ്ട്....
ഒരു മേഘക്കീറു പോലുമില്ലാത്ത ആകാശം നോക്കി പ്രതീഷ്  പ്രെഡിക്ഷന്‍ തുടങ്ങി.

ഓ... പിന്നേ
എല്ലാവരുടെയും മറുപടി ഒന്നിച്ചായിരുന്നു.

പ്രതീഷിന്റെ നേതൃത്വത്തില്‍ ഡവലപ്പ് ചെയ്ത, ഒരു പ്രെഡിക്ഷന്‍ അല്‍ഗോരിതമൊക്കെയുള്ള സിസ്റ്റത്തിന്റെ ഇമ്പ്ലിമെന്റേഷനാണ് തൂത്തുക്കുടി തെര്‍മല്‍ പവര്‍ പ്ലാന്റില്‍ ചെയ്യാന്‍ പോകുന്നതു.

അളിയാ നമ്മളവിടെ ആരെയാ കാണേണ്ടതു? ഞാന്‍ തിരക്കി.
ജോനത്താന്‍’.... ജോസഫിന്റെ മറുപടി.
അല്ല, ജൊനാതന്‍.... പ്രതീഷ് തിരുത്തി.

ജൊനാതന്‍ എന്ന പേരു കേട്ടപ്പോള്‍ മനസ്സില്‍ വന്ന ആദ്യ രൂപം ഡ്രാക്കുളയെ കീഴടക്കിയ ജൊനാതന്റേതായിരുന്നു. എന്നാല്‍ ‘ജോനത്താന്‍‘ എന്നു ജോസഫ് പറയുന്നതു കേട്ടാല്‍ തോന്നും, പുള്ളി ഒരു ‘ഭൂതത്താന്‍‘ ആണെന്ന്. അപ്പോള്‍ മനസ്സില്‍ വരിക ഡ്രാക്കുളയുടെ രൂപമാണ്‌.

ഇതുവരെക്കണ്ട പ്ലാന്റുകളെല്ലാം ഓരോരോ ഭൂതത്താന്‍ കോട്ടകളായിരുന്നു... നാലഞ്ചു നിലപ്പൊക്കമുള്ള, ഉരുക്കിലും കരിങ്കല്‍ ഭിത്തികളാലും തീര്‍ക്കുന്ന ഇരുണ്ട കോട്ടകള്‍, ഒപ്പം യന്ത്രങ്ങള്‍ ഞരങ്ങുന്നതും അലറുന്നതുമായ ശബ്ദങ്ങളുടെ ഭയപ്പെടുത്തുന്ന പശ്ചാത്തലം. പാമ്പിന്റെ ശീല്‍ക്കാരം പോലെ ചീറ്റുന്ന സ്റ്റീമോ, മൂക്കു തുളച്ചുകയറുന്ന രാസവസ്തുക്കളുടെ മണമോ ഒക്കെയും കൂട്ടിനുണ്ടാവും....  ഇതും അങ്ങനെ തന്നെയാകും എന്നുറപ്പ്. ഈ കോട്ട കാക്കുന്ന ഭൂതമായിരിക്കും ഈ ജോനത്താന്‍....എന്റെ മനസ്സില്‍ ചില ഭാവനകള്‍  വിടര്‍ന്നു...

ദൂരെ, ആകാശം മുട്ടി നിന്നു പുക തുപ്പുന്ന ചിമ്മിനികള്‍ കണ്ടു തുടങ്ങി....
ഹൊ!!! ആകാശം എത്രപെട്ടെന്നാണ് ഉരുണ്ടു കൂടുന്നതു. മഴയും പെയ്തു തുടങ്ങി....
ചോരകുടിക്കുന്ന ഡ്രാക്കുളയ്ക്കു മുന്നിലേക്കു സാധുക്കളെ ആകര്‍ഷിച്ചു കൊണ്ടു പോകുന്ന ഒരു കുട്ടിഭൂതത്തെപ്പോലെ പ്രതീഷ് മന്ദഹസിച്ചു. വലിയ ഇരുമ്പു ഗേറ്റുകളും, കമാനങ്ങളുമുള്ള പ്ലാന്റിനു മുന്നില്‍ വണ്ടി ഞെരങ്ങി നിന്നു.

‘അന്ത കേരളാ വണ്ടി നല്ലാ പാത്തുങ്കോ...‘
ഏതോ കേരളാ വിരുദ്ധന്‍ സെക്യൂരിറ്റി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.... കോരിച്ചൊരിയുന്ന മഴയത്തും പോലീസ് ചുറ്റും നിരന്നു.

ചുവന്ന ബോര്‍ഡും, ഇന്ത്യാ ഗവണ്മെന്റെന്ന എഴുത്തും കണ്ടാല്‍ സാധാരണ ഒരു പ്രശ്നവുമില്ലാത്ത ആള്‍ക്കാരാണല്ലോ? ഇതു മുല്ലപ്പെരിയാര്‍ എഫക്റ്റായിരിക്കണം.  പ്രതീഷിന്റെ പരിഭവം...


ഒടുവില്‍ സെക്യൂരിറ്റി ചെക്കിംഗ് കഴിഞ്ഞു അകത്തേക്കു...
എവിടുന്നൊക്കെയോ അലറി വിളിക്കുന്ന ശബ്ദങ്ങള്‍.... നമ്മളൊന്നു അലറി വിളിച്ചാല്‍ കേള്‍ക്കാന്‍ ഒരാളും ഇല്ലാത്ത യന്ത്രങ്ങളുടെ ശവപ്പറമ്പുകള്‍ പോലെ.... ഭീമാകാരമായ ഇരുമ്പു കൂനകള്‍ക്കിടയില്‍ നിന്നും, കല്‍ക്കരിക്കുന്നുകള്‍ക്കിടയില്‍ നിന്നും പുറത്തെത്തുന്ന പേടിപ്പിക്കുന്ന രൂപങ്ങള്‍....

ഡേയ്.... ആദ്യം എടുത്തു വെച്ച കാലേതാ?
പ്രതീഷിന്റെ ചോദ്യം. ഭാവി ഗണിക്കാനാവണം...


ഓര്‍ത്തില്ല മച്ചൂ....., എന്തായാലും അടുത്ത ഒന്നു രണ്ട് വര്‍ഷം ഇവിടെയായിരിക്കും. അല്ലെങ്കില്‍ തന്നെ കാലന്റെ കോട്ടയിലേക്കു കാലെടുത്തു വെയ്ക്കുമ്പോള്‍ കാലുകള്‍ക്കെന്തു പ്രസക്തി? വെറുതേ ആശ്വസിച്ചു.

ഏറെ നടന്നു മടുത്താണ് മുകളിലത്തെ കണ്ട്രോള്‍ റൂമില്‍ എത്തിയതു.
ഡേയ്, ഇവിടെങ്ങും മരുന്നിനു പോലും ഒരു കിളിയെ കാണുന്നില്ലല്ലോ?
ഒന്നു വട്ടം കറങ്ങി വന്ന ജോസഫിന്റെ പരിഭവം.

സെക്യൂരിറ്റി പോസ്റ്റില്‍, പോലീസ് യൂണീഫോമില്‍ ഒരു കിളിയിരിക്കുന്നുണ്ടായിരുന്നു....
അതുവരെ മിണ്ടാതിരുന്ന അരുണ്‍ വാ തുറന്നു.

‘ടൂള്‍സും സാധനങ്ങളും ആ റൂമിലുണ്ട്...‘
മീറ്റിംഗിനു ശേഷം, താഴത്തെ നിലയില്‍ ഒരു മൂലയിലുള്ള പൂട്ടിയിട്ട ഒരു റൂമിനെ ചൂണ്ടിക്കാട്ടി ജൊനാതന്‍ താക്കോല്‍ ഞങ്ങള്‍ക്കു കൈമാറിക്കൊണ്ട് പറഞ്ഞു.

ലിഫ്റ്റില്‍ കയറിയിട്ടിറങ്ങുമ്പോള്‍ താക്കോല്‍ കറക്കിക്കൊണ്ട് ജോസഫ് എന്തോ മൂളിപ്പാട്ടു പാടുന്നുണ്ടായിരുന്നു. പൂട്ടു തുറക്കാന്‍ ശ്രമിച്ച ജോസഫ് എന്തോ കണ്ട് പേടിച്ചു പെട്ടെന്നു പിന്നോട്ട് മാറി. അകത്തെന്തോ ഒരു രൂപം മിന്നിമായുന്നതു ഡോറിന്റെ ഗ്ലാസ്സില്‍ കൂടി ഞാനും കണ്ടു...

താഴിട്ടു പൂട്ടിയ മുറിയില്‍ ഒരു സ്ത്രീരൂപം....
അഴിച്ചിട്ട കേശങ്ങള്‍... ഇടിവെട്ടു കളര്‍ സാരി.... മുല്ലപ്പൂ കമഴ്ത്തിയ തല....

തമിഴ് പ്രേതങ്ങളല്ലേ, ഇങ്ങനൊക്കെയായിരിക്കും.... ഞാന്‍ എന്നോട് തന്നെ പറഞ്ഞു.

അതു അടുത്തേക്കു നടന്നടുത്തപ്പോള്‍ പിന്നിലേക്ക് മാറിയ ജോസഫ് എന്റെ നെഞ്ചില്‍ തട്ടി നിന്നു. അഥവാ, ഞാന്‍ ജോസഫിന്റെ പിന്നില്‍ മറഞ്ഞു നിന്നു.:)

‘തമിഴിലെങ്ങനായിരിക്കും വെറ്റിലയും ചുണ്ണാമ്പും ചോദിക്കുക?‘ എന്നു ആലോചിച്ചു ഞാന്‍ തല കുനിച്ചു നിന്നു....
പിന്നെ, കലപില ശബ്ദം കേട്ടു മുഖമുയര്‍ത്തിയപ്പോള്‍, മുന്നില്‍ ഒന്നല്ല, രണ്ടല്ല, മൂന്നു സ്ത്രീ രൂപങ്ങള്‍.....
പ്രതീഷിനോട് അവര്‍ ചിരിച്ചു കൊണ്ട് എന്തൊക്കെയോ സംസാരിക്കുന്നു.

എനിക്കൊട്ടും അത്ഭുതം തോന്നിയില്ല. അവന്റെ പല പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലും ചില അലൌകിക ശക്തികളുടെ സാന്നിദ്ധ്യമുണ്ടോയെന്ന സംശയം എനിക്കു ഏറെ നാളായുണ്ട്. അവരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞു കൊണ്ട് തന്നെ അവന്‍ സാധനങ്ങള്‍ റൂമിനു പുറത്തിറക്കി വെച്ചു.

ഞങ്ങള്‍ ഭയത്തോടെ, നിശ്ശബ്ദരായി നാലും പാടും വീക്ഷിച്ചു കൊണ്ട് പണി സാധനങ്ങളെടുത്തു പുറത്തിറങ്ങി.

പിന്നെ ലിഫ്റ്റിനുള്ളില്‍ കയറിയപ്പോഴാണ് ആശ്വാസമായതു. ആശ്വാസ നിശ്വാസത്തോടൊപ്പം തന്റെ ആ പഴയ മൂളിപ്പാട്ടില്‍ പുതിയ വാക്കുകള്‍ കോര്‍ത്ത് ജോസഫ് പുറത്തേക്കൊഴുക്കി....
സുന്ദരിമാരെക്കെട്ടിപ്പൂട്ടിയ ജോനത്താനെ....
നിന്റെ കോട്ടകളൊക്കെ ഇടിച്ചു തകര്‍ക്കും സൂക്ഷിച്ചോളൂ....

-തുടരും-

Tuesday, October 15, 2013

അടുക്കള ചരിതം - മൂന്നാം ഖണ്ഡം


(വൈകി വായനക്കാര്‍ക്കു വേണ്ടി, കഥ ഇതുവരെ : എന്റെ മാതാപിതാക്കള്‍ ഹജ്ജിനു പോയൊരു കാലഘട്ടം. ബലിപ്പെരുന്നാളിന്റെ അവധി ദിനങ്ങള്‍... ആദ്യമായാണ് വീട്ടില്‍ ഞങ്ങള്‍ രണ്ടു പേരും മാത്രമാകുന്നതു. പുതിയാപ്ല-പുതിയപെണ്ണ്‌ തുടങ്ങിയ സ്ഥാനങ്ങള്‍ ഉപേക്ഷിയ്ക്കാനുള്ള സമയമായിട്ടുണ്ടായിരുന്നില്ല ഞങ്ങള്‍ക്ക്. ജോലിയുമൊക്കെയായി നടക്കുന്നതിന്നിടയില്‍, വീട്ടില്‍ ഏറെനാള്‍ തങ്ങാനിടവരാത്തതിനാല്‍,വീട്ടിലെ സാധനങ്ങളുടെ ഇരിപ്പിടങ്ങളെക്കുറിച്ചും, അയല്‍‌വാസികളെക്കുറിച്ചും, ഞങ്ങളുടെ ബന്ധുക്കളെക്കുറിച്ചും നല്ലപാതിക്കൊട്ടും പരിചയമായിത്തുടങ്ങിയിരുന്നുമില്ല... അങ്ങനെയുണ്ടാക്കിയ ബ്രേക്ഫാസ്റ്റും ലഞ്ചും,
അടുക്കള ചരിതം - ഒന്നാം ഖണ്ഡ മായും അടുക്കള ചരിതം - രണ്ടാം ഖണ്ഡം ആയും കിടപ്പുണ്ട്. ഇതു അതിന്റെ ബാക്കി (അവസാന ഭാഗം) )



ഇക്കാ,
ഈ ഫ്രിഡ്ജില്‍ ഇനി സ്ഥലം ഒട്ടുമില്ലല്ലോ? ഈ ഇറച്ചികള്‍ ഇനി എന്തു ചെയ്യും?

എന്തു ചെയ്യാനാ? വാങ്ങിയപ്പോള്‍ ഒരു വലിയ ഫ്രിഡ്ജ് വാങ്ങേണ്ടതായിരുന്നു.

ഓ, പിന്നേ...
ഒരു കൊല്ലത്തില്‍, ആകെ ഈ ബലിപ്പെരുന്നാളിന്റെ ദിവസങ്ങളിലാ ഈ ചെറിയ ഫ്രിഡ്ജ് തന്നെ ഇവിടൊന്നു നിറയുന്നതു.

അവിടെന്താ പണി, വന്നു ഇതൊന്നു തള്ളിക്കയറ്റാമോന്നു നോക്കിയെ?
ഇറച്ചി ഫ്രിഡ്ജിനു മുകളില്‍  വെച്ചിട്ട് അവള്‍ സ്കൂട്ടായി.


ഒന്നുകില്‍ നമ്മള്‍ രണ്ടും നാളെ ലീവെടുത്തു ഇറച്ചിക്കിറ്റുകളുമായി എവിടെങ്കിലുമൊക്കെ വിരുന്നിനു പോകണം.
ഇറച്ചി ഫ്രിഡ്ജിലേക്കു തള്ളിയിറക്കുന്നതിനിടയില്‍ ഞാന്‍ പുതിയ ഐഡിയകള്‍ ഇറക്കിക്കൊണ്ടിരുന്നു.

അല്ലെങ്കില്‍ ഇറച്ചി കട്‌ലൈറ്റ്, ഇറച്ചി സമൂസ, ഇറച്ചി മോദകം, പിന്നേം ബാക്കിയുണ്ടേല്‍ ഇറച്ചിപ്പായസം പോലെയുള്ള പുതിയ പേരുകളിട്ട് ഐറ്റംസ് ഉണ്ടാക്കി ഞങ്ങടെ ഫാത്തിമ ചേച്ചി ചെയ്യുമ്പോലെ അടുത്ത ദിവസം ഓഫീസില്‍ വിതരണം ചെയ്യണം.


അതുകൊള്ളാം...
അവള്‍ക്കു പൂര്‍ണ്ണസമ്മതം...

പക്ഷേ...,
ഉം.. എന്താ നിര്‍ത്തിക്കളഞ്ഞതു?
അതേ, പുതിയ ഐറ്റംസൊക്കെ ഉണ്ടാക്കുന്നതിനല്ലല്ലോ പാട്. അല്ലെങ്കില്‍ തന്നെ നമ്മള്‍ ഉണ്ടാക്കുന്നതെല്ലാം പുതിയ ഐറ്റംസ് ആണല്ലോ?... ചിരിച്ചു കൊണ്ടവള്‍ പറഞ്ഞു.


പിന്നെ?
ഒരു ദിവസം കൂടി ഇവിടെ നിന്നാല്‍, രാവിലെയും ഉച്ചയ്ക്കും കഴിക്കാനുള്ള പഴയ ഐറ്റംസ് വേറെ ഉണ്ടാക്കണ്ടേ...? അതൊന്നും പുതിയ ഐറ്റംസ് ആയിപ്പോയാല്‍ പറ്റില്ലല്ലോ? അവള്‍ നെടുവീര്‍പ്പിട്ടു കൊണ്ട് കൂട്ടിച്ചേര്‍ത്തു...

അതു ശരിയാ... ഞാന്‍ ഓര്‍മകള്‍ അയവിറക്കി...

ഹോ,  ഇനി ആരെങ്കിലും ഇറച്ചിയുമായി വന്നാല്‍, ഇവിടെ വെയ്ക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ വേണ്ടാ എന്നു പറയേണ്ടി വരും... അല്ലെങ്കില്‍ ഇനിയും താമസിക്കാതെ നമ്മള്‍ ഇവിടുന്നു യാത്ര തുടങ്ങണം... 
ഫ്രിഡ്ജ് അടച്ചുകൊണ്ടുള്ള എന്റെ ആത്മഗതം ഇത്തിരി ഉച്ചത്തിലായി എന്നു തോന്നുന്നു.


അങ്ങനൊക്കെ പറയേണ്ടി വരുന്നതിനു മുമ്പ് നമുക്കു ഇവിടം വിടാം. വേഗം റെഡിയാകു...
ഉടനെ അവളുടെ പ്രോത്സാഹനം.

ബാങ്കു വിളിക്കുന്നു.... നമസ്കാരം കഴിഞ്ഞിട്ടു ഒരുങ്ങിയിറങ്ങാം.
പെട്ടെന്നു ശുദ്ധിയായി വന്നു കൈകള്‍ കെട്ടി ഞാന്‍ നമസ്കാരം തുടങ്ങി. അവള്‍ സാധനങ്ങള്‍ ഒതുക്കിയും തുടങ്ങി.

പുറത്തു ആരോ ബെല്ലടിച്ചു... അവള്‍ ചെന്നു വാതില്‍ തുറന്നു.... ഞാന്‍ നമസ്കാരത്തില്‍ നിന്നുകൊണ്ട് തന്നെ ചെവി കൂര്‍പ്പിച്ചു....

ഉളുഹിയ പങ്കാണ്. ഇക്കയില്ലേ?
ഉണ്ട്. നിസ്കരിക്കുന്നു...

പിന്നേ ഇവിടെ ഉമ്മയും വാപ്പയും ഹജ്ജിനു പോയേക്കുവാ.
അറിയാം, ഹജ്ജിനു പോയവര്‍ വിളിക്കുന്നൊക്കെയില്ലേ? അതിഥിയുടെ മറുപടി.
നല്ല പരിചയമുള്ള ശബ്ദം. ആരാണോയെന്തോ?

ഉവ്വു. പക്ഷേ... അതുകൊണ്ട് ഇവിടാരുമില്ല... അവളുടെ മറുപടി.

നിങ്ങളൊക്കെയില്ലേ?
ഫ്രിഡ്ജ് നിറഞ്ഞിരിക്കുന്നു. ഞങ്ങളിപ്പോള്‍ പോകും.... ഇറച്ചി വേണ്ടായിരുന്നു...
പതിഞ്ഞ ശബ്ദത്തില്‍ നിഷ്കളങ്കമായ അവളുടെ മറുപടി.

ആ മറുപടികേട്ട് നിസ്കാരത്തില്‍ നിന്ന എന്റെ തല കറങ്ങി.... ഇറച്ചിയുമായി വന്ന ആളിന്റെയും തല എന്തായാലും കറങ്ങിയിട്ടുണ്ടാവും. അദ്ദേഹത്തിനും ഇതാദ്യത്തെ അനുഭവമായിരിക്കുമെന്നു ഉറപ്പ്...

തിരിച്ചു മറുപടി ഒന്നും കേട്ടില്ല. അല്‍പ്പം കഴിഞ്ഞു വാതിലടയുന്ന ശബ്ദം...

ഞാന്‍ നമസ്കാരം പെട്ടെന്നു പൂര്‍ത്തിയാക്കി അവളോട് ചോദിച്ചു...
ആരായിരുന്നു?
അറിയില്ലിക്കാ... അവളുടെ നിഷ്കളങ്കമായ മറുപടി.

വാങ്ങി വെയ്ക്കെണ്ടായിരുന്നോ? എന്താ നീ അങ്ങനെ പറഞ്ഞതു?
അതു ഇക്കയല്ലേ പറഞ്ഞതു, ‘ഇനി കൊണ്ടുവരുന്നവരുടെയടുക്കല്‍ വേണ്ടായെന്നു പറയേണ്ടി വരുമെന്നു‘.

ഞാന്‍ അങ്ങനെ പറഞ്ഞെങ്കിലും നീ അങ്ങനെ പറയാന്‍ പാടുണ്ടോ?
ഞാന്‍ നടുവിനു കൈകൊടുത്തു നിന്നു...

അതെന്താ ഇക്ക പറയുന്നതും ഞാന്‍ പറയുന്നതും തമ്മിലെ വ്യത്യാസം?
ഞാനെന്റെ താടിയിലേക്കു ഒരു കൈ താങ്ങി നിന്നു.

അതേ, ഇറച്ചിയുമായി വരുന്നവരുടെയടുക്കല്‍ പറയാന്‍ വേണ്ടി പറഞ്ഞതല്ലായിരുന്നതു അതു?
പറയുന്ന കാര്യത്തില്‍ ഞാന്‍ ചെയ്യേണ്ടാത്തതും ഉണ്ടോ? അതെങ്ങനാ ഞാന്‍ അറിയുക?
അതു കേട്ട് എന്റെ രണ്ടുകൈയ്യും എന്റെ തലയ്ക്കു മുകളില്‍ കയറി ഇരുപ്പായി.

ഏടീ, അതു ഞാന്‍ ഒരു ആത്മഗതം പറഞ്ഞതല്ലായിരുന്നോ?
ങ്ങേ.... ആത്മഗതമൊക്കെ ഇത്ര ഉറക്കെയാണോ പറയുന്നതു?
തലയില്‍ ഇരുന്ന കൈകള്‍ക്കു ഭാരം കൂടി വന്നു. ഞാന്‍ നിലത്തു കുത്തിയിരുന്നു...

ശ്ശോ, എന്നാലും അതു ശരിയായില്ല.
അതു ശരിയാ..

അല്ല അതു ശരിയായില്ല...
അതെ, അതുശരിയായില്ല എന്നു ഇക്ക പറയുന്നതു ശരിയാ...


പിന്നെ?
പക്ഷെ... ഇക്ക പറഞ്ഞിട്ടും അതു വാങ്ങി വെച്ചാല്‍ അതു ശരിയാവില്ലല്ലോ എന്നു കരുതിയാ അങ്ങനെ പറഞ്ഞതു. ഞാന്‍ പറഞ്ഞതു കേട്ട് ഒരുപാട് വിഷമിച്ചാ അദ്ദേഹം പോയതു. എന്നാലും അതു കഷ്ടമായിപ്പോയി... ഇക്ക അങ്ങനെ പറഞ്ഞതുകൊണ്ടല്ലേ? അങ്ങനെ പറയണ്ടായിരുന്നു....

കറങ്ങിത്തിരിഞ്ഞു കുറ്റമെല്ലാം എന്റേതു മാത്രമായി....

ഞാന്‍ വാതില്‍ തുറന്നു പുറത്തേക്കോടി, അടുത്തവീട്ടില്‍ ചെന്നു ആരാണ് ഇറച്ചിയുമായി വന്നതെന്നു ചോദിച്ചു.
കിഴക്കെ വീട്ടിലെ ഇക്കയായിരുന്നു. എന്താ അവിടെ വാങ്ങാതിരുന്നതു? അദ്ദേഹത്തിനു വിഷമമായി.... അവര്‍ പറഞ്ഞു.

ഞാന്‍ കിഴക്കെ വീട്ടിലേക്കോടി....
എന്നിട്ടു അവിടെച്ചെന്നു കാര്യങ്ങള്‍ തമാശയായി പറഞ്ഞു ഒരു പൊതി ഇറച്ചിയും വാങ്ങി വീട്ടിലെത്തി.

ഇക്കാ, ആ ഇക്ക എന്തു വിചാരിച്ചു കാണും? ഒരു പുതിയപെണ്ണിനിത്ര ധൈര്യമോ എന്നു തോന്നിക്കാണുമല്ലേ? ആ ഇക്ക ഇതാരോടും പറയില്ലായിരിക്കും. ഇക്ക ഇതാരോടും പറയല്ലേ?
(എന്നെക്കാള്‍ വിശ്വാസം അവള്‍ക്ക് ആ ഇക്കയെക്കുറിച്ചുണ്ടായിരുന്നു :))

എന്റെ ഉമ്മയറിഞ്ഞാല്‍ എന്നെക്കൊല്ലും... ആരോടും പറയല്ലേ....
ഞാനൊന്നും മിണ്ടിയില്ല. ഇപ്പോള്‍ നാലഞ്ചു വര്‍ഷം കഴിഞ്ഞു, ഇതുവരെ ആരോടും ഒന്നും പറഞ്ഞില്ല....

നിങ്ങളും ഇതാരോടും പറയല്ലേ? :)

എല്ലാവര്‍ക്കും ഞങ്ങളുടെ ഈദ് ആശംസകള്‍...
 -ശുഭം-

Tuesday, February 3, 2009

ക്രേസി ഈയെല്‍

കോട്ടയത്തെ പഠനകാലത്ത് എന്റെ സഹ-അന്തേവാസിയായിരുന്ന ബിമലും, വാടക തരാതെ അന്തേവാസികളെപ്പോലെ കഴിഞ്ഞിരുന്ന ജോബിനും ധനേഷും എഡ്വിനും, എന്റെ ആദ്യപോസ്റ്റില്‍ തന്നെ വിശദമായി പരിചയപ്പെടുത്തിയിരുന്ന, “കൂട്ടുകാരന് ഉറക്കം വരുന്നു എന്നു കേട്ടാല്‍ ഉറങ്ങിപ്പോകുന്ന,“ നല്ല നാടന്‍പാട്ടുകാരനും നാട്ടുവൈദ്യനും കൂടിയായ അഭിലാഷ് .E.L ഉം (ക്ലാസ്സില്‍ ഈ പേരുകാര്‍ രണ്ടുണ്ടായതിനാല്‍ ഈയെല്‍ എന്നു ചുരുക്കി വിളിച്ചു പോന്നു) ശ്രീജിത്ത്, ജയകൃഷ്ണന്‍(ജെകെ), രഞ്ചി,കൊച്ചുവിഷ്ണു(അതും രണ്ടുണ്ടായിരുന്നതിനാല്‍ ഇങനെ വിളിക്കും, ഇപ്പോള്‍ നാടുവിട്ടു) എന്നിവരാണ് അനന്തപുരിയില്‍ എന്റെ കൂട്ടുകാരായുള്ള കോട്ടയത്തെ സഹപാഠികള്‍. ഈയെലും ഞാനുമൊഴിച്ചുള്ളവരെല്ലാം ഒന്നിച്ചു കഴിയുന്നു. ഒരു പ്രതികാരമെന്നപോലെ വാടക കൊടുക്കാതെ ഞാനും ഈയെലും ഇടക്ക് അവിടെ കഴിയാറുണ്ട്. ട്രീറ്റുകള്‍ എന്നപേരിലറിയപ്പെടുന്ന കൊലവിളിക്കായുള്ള കൂടിച്ചേരലുകള്‍, സിനിമകാണല്‍ എന്നിവയാണ് ഒന്നിച്ചുള്ള പരിപാടികള്‍. ഇവക്കിടയിലെ ചെറിയ ചെറിയ അബദ്ധങള്‍ കഥകളാക്കി മാലോകരെ അറിയിക്കലാണ് ഒരു വികൃതി. അങനെയൊന്നാണ് താഴെ.....

********************************************************************************


പ്രത്യേകിച്ചു പരിപാടികളൊന്നും തീരുമാനിച്ചിട്ടില്ലാത്ത ഒരു ശനിയാഴ്ച.

പതിവുപോലെ വീട്ടിലിരുന്നു ബോറഡിച്ചപ്പോള്‍ ഈയെല്‍ ഓഫീസിലെത്തി. അവധിയായതിനാല്‍ ഏറെപ്പേരൊന്നും വന്നിട്ടില്ല. എങ്കിലും പതിവു ജോലികള്‍ ചെയ്യാമെന്നു കരുതി, ഗുഡ് മോര്‍ണിംഗ്- ഗുഡ്നൈറ്റ് മെയിലുകളും ഓര്‍ക്കൂട്ടുമൊക്കെ നോക്കികിടിലമളിയാ, സൂപ്പര്‍, എന്തുണ്ട് വിശേഷം, ഹാപ്പി ബെര്‍ത്ത് ഡേ, ചിലവു വേണം - എപ്പോള്‍ തരും?” തുടങിയ പതിവു മറുപടികളും സ്ക്രാപ്പുകളും ചാമ്പി വീണ്ടും ബോറഡിച്ചപ്പോള്‍ പുറത്തേക്കിറങ്ങി, മാനവീയം വീഥിയില്‍ വയലാറിനു കൂട്ടായി നിന്നു ഇങ്ങനെ ചിന്തിച്ചു.


ഇന്നിനി എന്തു ചെയ്യും? മ്യൂസിയത്തിലേക്കു പോകണോ, വീട്ടില്‍ പോകണോ? വീട്ടിലേക്കാണെങ്കില്‍ ദേവരാജന്‍ മാഷിനെ കണ്ടിട്ടു പോണോ, അയ്യങ്കാളിയെ മീറ്റ് ചെയ്തിട്ടു പോണോ?”


ആകെ കണ്‍ഫ്യൂഷന്‍, ഒരിടത്തേക്കു രണ്ട് വഴികളുണ്ടാകുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന ഒരു പ്രശ്നം. സാധാരണ ഓഫീസില്‍ നിന്നിറങ്ങി വയലാറിന്നോട് രണ്ട് കൊച്ചു വര്‍ത്തമാനങ്ങള്‍ പറയുമ്പോഴേക്കും ആരെങ്കിലും വഴികാണിച്ചു തരും. പിന്നെ അതിന്നു പിറകേയങ്ങ് പോയാല്‍ മതി. ഇന്നാണെങ്കില്‍ നിരത്തുകളില്‍ ഒരു ഈച്ചയെപ്പോലും കാണാനില്ല.


ങ്യാ‍...ഹ ഹ - ഈയെലിന്റെ ഫോണ്‍ മണിയടിച്ചു (ക്ഷമിക്കണം -മണിയുടെ ചിരിചിരിച്ചു തുടങി).

ചാലക്കുടി ചന്തക്കു പോയപ്പം...

ചന്ദനച്ചോപ്പുള്ള

മീങ്കാരിപ്പെണ്ണിനെ കണ്ടേ ഞാന്‍....മണി പാടിത്തുടങ്ങി


ഹലോ...

നീപടത്തിനു വരുന്നോ?“ ഫോണിന്റെ മറുതലക്കല്‍നിന്നും ഈയെലിനെ സ്ഥിരം വഴിതെറ്റിക്കുന്ന ശ്രീജിത്തിന്റെ ശബ്ദം.


ഓ... ഞാന്‍ റെഡി, എവിടെ വരണം? ആരൊക്കെയുണ്ട് കൂടെ?

രോഗിയുടെ ഇച്ഛയും വൈദ്യന്റെ കല്‍പ്പനയും ഒന്നായ അവസ്ഥ. സന്തോഷാധിക്ക്യത്തില്‍ ചുമ്മാ ഒരുപിടി ചോദ്യങ്ങള്‍.


നീ ന്യൂതീയേറ്ററിലേക്കു പോരു, ടിക്കറ്റ് എടുത്തിട്ടുണ്ട്. ക്രേസി ഗോപാലനാണ് പടം. പടം തുടങ്ങിയാല്‍ ഞങള്‍ അകത്തു കയറും. വാതിലില്‍ നില്‍ക്കുന്നയാളോട് നിന്റെ പേര് പറഞ്ഞേക്കാം.


“‘ന്യൂ എവിടാ?”

"ഓവര്‍ബ്രിഡ്ജിന്റെ താഴെ, ബസ്റ്റാന്റിന്നടുത്ത്. എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ നീ അവിടെ വന്നിട്ട് വിളിച്ചാല്‍ മതി" ഇപ്രാവശ്യം മറുപടി നായരുടെ വകയായിരുന്നു. അതു എപ്പോഴും അങ്ങനെയേ വരൂ, വഴിതെറ്റിക്കുന്ന വഴി എപ്പോഴും നായരുടെ വകയായിരിക്കും.


(അപരിചിത വായനക്കാര്‍ക്കു വേണ്ടി: ഞങളുടെ നായര്‍ തനി 916പ്യൂരിറ്റി നസ്രാണിയാണ്. ജോബിന്‍ എന്നതാണ് അവന്‍ സ്വയം വിളിക്കുന്ന പേര്. ഒരിക്കല്‍ അവന്‍ എയര്‍ടെല്‍ ഫോണ്‍ കണക്ഷന്‍ എടുത്തപ്പോള്‍, ബിമലിന്റെ ഫോണില്‍ പുതിയ നമ്പര്‍ വേര്‍തിരിച്ചറിയാനിട്ട പേരാണ് jobinAir. പിന്നീട് അതു Jobi Nair ആകുകയും, ഒടുവില്‍ ചുരുങ്ങി nair ആകുകയും ചെയ്തു. )


അതിനിടയില്‍ വഴിയേ പോയ ഓട്ടോകാരനെ തടഞ്ഞു നിര്‍ത്തി ഈയല്‍ അതില്‍ കയറി ഇരിപ്പുറപ്പിക്കുകയും ചെയ്തു.

ഡ്രൈവര്‍: എവിടെ പോണം?

ഈയല്‍: ബസ് സ്റ്റാന്റ് .


ബസ് സ്റ്റാന്റ് കണ്ടതും വണ്ടിയില്‍ നിന്നും ചാടിയിറങി നായരെ ഫോണ്‍ ചെയ്തു. നായര്‍ വഴി പറഞു തുടങ്ങി. ഈയല്‍ നടന്നും തുടങി.


ജോബിന്‍: നീ ബസ് സ്റ്റാന്റിന്റെ മുന്നില്‍ റെയില്‍`വേ സ്റ്റേഷ്നു അഭിമുഖമായി നിന്നിട്ടു ഇടത്തോട്ടു നടന്നോ..

ഈയല്‍ പറഞ്ഞതു അനുസരിച്ചു. നേരേ വലത്തോട്ടു നടന്നു....


ജോബിന്‍: നീ ഇപ്പോള്‍ നേരേ ഓവര്‍ബ്രിഡ്ജ് കാണുന്നില്ലെ? ഇടത്തേവശത്തായി തിയേറ്റര്‍ കാണുന്നില്ലെ? അകത്തേക്കു കയറിപ്പോരു, വാതില്‍ക്കല്‍ പറഞിട്ടുണ്ട്.

ഈയെല്‍ ദൂരെ ഓവര്‍ബ്രിഡ്ജ് കണ്ടു. നേരേ വലത്തു കണ്ട തിയേറ്ററിലേക്കു നോക്കി.


ക്രേസിഗോപാലന്‍..... ന്യൂ തിയേറ്റര്‍, നാലു കളി. തിയേറ്ററിന്നു സമീപത്തെ പോസ്റ്റര്‍ കണ്ടതും തിയേറ്ററിലേക്കു അവന്‍ പാഞ്ഞു കയറി.


എന്റെ പേര്‌ അഭിലാഷ് ഈയെല്‍‍. വാതില്‍ തുറക്കൂ...

ഒരു അശരീരി കേട്ടു ശ്രീകുമാര്‍ തീയേറ്ററിലെ വാതില്‍ സൂക്ഷിപ്പുകാരന്‍ പേടിച്ചു അവിടെയാകെ ടോര്‍ച്ചടിച്ചു നോക്കി. പടം തുടങ്ങിയിട്ടു അരമണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. അകത്തെ വെളിച്ചവും വരാന്തയിലെ വെളിച്ചവും അണഞ്ഞിട്ടും ഏറെ നേരമായി. അതും സാക്ഷാല്‍ ട്വെന്റി 20 എന്ന ചിത്രം. അശരീരി നടത്താന്‍ എക്സ്പെര്‍ട്ടായ സലിം കുമാറും ബിജുക്കുട്ടനുമൊക്കെ അകത്തൊണ്ട് താനും. പിന്നെ ഇതാരാവും....


എനിക്കു ഇപ്പോള്‍തന്നെ 'ക്രേസി ഗോപാലന്‍' എന്ന പടം കാണണം, വാതില്‍ തുറക്കൂ.... എന്റെ കൂട്ടുകാര്‍ അകത്തുണ്ട്. വീണ്ടും അതേ ശബ്ദം, സംസാരത്തിനാകെ ഒരു വൈപ്പിന്‍ ടച്ചും...


ഇതെന്തു കഥ, ‘ക്രേസി ഗോപാലന്‍ ഇപ്പോള്‍ ന്യൂ തീയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുകയാണ്‌. അത്യാവശ്യത്തിനു വടിയായും ഉപയോഗിക്കാവുന്ന ടോര്‍ച്ച്‌ കത്തിച്ച് അയാള്‍ വിശദമായിത്തന്നെ അവിടെയാകെ നോക്കി. അപ്പോള്‍ തൊട്ടു മുന്നിലൊരുവന്‍, അവന്റെ പല്ലുകള്‍ കൊഴിഞ്ഞു താഴെപ്പോകാതിരിക്കാന്‍ വലിച്ചു കെട്ടിയ വേലിയില്‍ തട്ടി പ്രകാശം തിരിച്ചു വന്നു.


അല്ല മോനെ, നീ ആരുടെ കൂടെയാ വന്നെ? അച്ഛനുമമ്മയും എവിടെയിരിക്കുന്നു? വരൂ, ചേട്ടന്‍ കൊണ്ടാക്കാം. അയാള്‍ മാന്യമായി സ്നേഹത്തോടെ കുട്ടിയോടു പറഞ്ഞു.


പരിഹസിക്കരുതു, ഞാന്‍ സി.ഡാക്കിലെ യുവശാസ്ത്രജ്ഞനാണ്‌ എന്നു പറഞ്ഞവന്‍ തന്റെ ഐ. ഡി കാര്‍ഡെടുത്തു വീശി.


ഓഹോ, അപ്പോള്‍ അങ്ങനാണല്ലെ? വലിയ വലിയ കമ്പനികള്‍ക്കു പേരു ദോശം ഉണ്ടാക്കാന്‍ ഓരോരുത്തന്മാര്‍ ഇറങ്ങിക്കോളും, പോയി ടിക്കറ്റ്‌ എടുത്തു കൊണ്ടു വാടാ...കയ്യിലിരുന്ന ടോര്‍ച്ചില്‍ അയാള്‍ പിടി മുറുക്കി.


ചേട്ടാ എന്റെ കൂട്ടുകാര്‍ അകത്തുണ്ട്‌... അവന്‍ ദയനീയമായി വീണ്ടും മൊഴിഞ്ഞു.

അതിന്നു ഞങള്‍ എന്തുവേണം? ഒന്നിനൊന്നു ഫ്രീ കൊടുക്കുന്ന പരിപാടി ഇതുവരെ തീയേറ്ററുകളില്‍ തുടങ്ങിയിട്ടില്ല മോനേ.... വെള്ളമടിച്ചാല്‍ വയറ്റില്‍ കിടക്കണം.... പോയി ടിക്കെറ്റ്‌ എടുത്തോണ്ട്‌ വാ പയലേ.... അയാള്‍ ടോര്‍ച്ച് തിരിച്ചു പിടിച്ചു കഴിഞ്ഞു.


വെറുതേ പല്ലിലെ കമ്പി പാഴാക്കണ്ട, ഇനിയിവിടെ നിന്നാല്‍ കമ്പിയിടാന്‍ ഒരു പല്ലുപോലും ബാക്കിയുണ്ടാവില്ല... അവന്‍ പതിയെ പുറത്തേക്കു നടന്നു, പിന്നെ ഓടി...


പുറത്തെത്തിയ ഉടനേ ആ തിയേറ്ററില്‍ കയറാന്‍ കാരണമായ പോസ്റ്റെറിനെയവന്‍ രൂക്ഷമായി നോക്കി. അപ്പോഴും നടന്‍ ദിലീപും, ‘ന്യൂവില്‍ ദിവസേന നാലു കളി എന്നെഴുതിയ തുണ്ട് പേപ്പറും അവനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. കയറിയ തിയേറ്ററിന്റെ പേര് അവനൊന്നു ശ്രദ്ധിച്ചു വായിച്ചു.


ശ്രീകുമാര്‍


ഹലോ... നായരേ, നിങ്ങളേതു തീയേറ്ററിലാ? “

ന്യൂവില്‍...., പടം തുടങ്ങിയിട്ടു കുറേ നേരമായി. നീയെവിടാ...?“നായരുടെ മറുപടിയും മറു ചോദ്യവും


ദാ.. ഞാനെത്തി..., ചേട്ടാ ന്യൂ എവിടാ? “- വഴിപോക്കരോടു ന്യൂവിലേക്കുള്ള വഴി അവന്‍ തിരക്കുന്നത്‌ നായര്‍ ഫോണില്‍കൂടി വ്യക്തമായി കേട്ടു.

ദോ... ആ കാണുന്ന ഓവര്‍ബ്രിഡ്ജിന്റെ താഴെ - മുമ്പു കണ്ട ഓവര്‍ബ്രിഡ്ജിന്റെ എതിര്‍ ദിശയില്‍ കൈ ചൂണ്ടിക്കൊണ്ട് ഒരു വഴിപോക്കന്റെ സഹായം.


ഇവിടെമുഴുവന്‍ ഓവര്‍ബ്രിഡ്ജാണല്ലെ? ഇതിത്തിരി ഓവറായിപ്പോയി.

ഓട്ടോക്കാരന്റെയടുക്കല്‍ ന്യൂവിലെത്തിക്കാന്‍ പറഞ്ഞാല്‍ മതിയായിരുന്നു. മാനം രക്ഷിക്കാമായിരുന്നു. ഈയെല്‍ ആത്മഗതം ചെയ്തുകൊണ്ട്‌ ന്യൂ തിയേറ്റര്‍ ലക്ഷ്യമാക്കിയോടി.


അവിടെ പേരു പറഞ്ഞപ്പോള്‍ കതക് തുറന്നു കൊടുത്തു. ഈയെല്‍ അകത്തു കയറി. ആകെ ഇരുട്ട്. വീണ്ടും നായരെ വിളിച്ചു. എന്നിട്ടു തന്റെ ഫോണ്‍ ഇടതു കയ്യില്‍ പിടിച്ചു ഇടതു ചെവിയില്‍ വെച്ചു.


നായര്‍ : ഞങ്ങള്‍ നിന്റെ വലതു ഭാഗത്ത് ഉണ്ട്.

ഈയെല്‍ ഇടത്തേക്കു തലവെട്ടിച്ചു നോക്കി. കാണുന്നില്ലല്ലോ?....


നായര്‍ : എടാ ഞങ്ങള്‍ നിന്റെ വലതു വശത്താണ്.

ഈയല്‍ വീണ്ടും ഇടതു വശത്തേക്കു നീങ്ങി.


നായര്‍ : എടാ ഞങ്ങള്‍ നിന്റെ ചോറുണ്ണുന്ന കയ്യുടെ വശത്താണ്.

“ആ കയ്യിലല്ലെ ഞാന്‍ മൊബൈല്‍ പിടിച്ചിരിക്കുന്നതു?“ - ഈയെലിന്റെ മറുചോദ്യം.


ഇത്രയുമായപ്പോഴേക്കും ശ്രീജിത്തിനു വിവരം വെച്ചു. അവന്‍ നായരുടെ കയ്യില്‍നിന്നും ഫോണ്‍ വാങ്ങി ഈയെലിനോട് പറഞ്ഞു....

ഡാ.... നിന്റെ ഇടത്തേക്കു നോക്കെടാ......


ഈയെല്‍ തിരിഞ്ഞു നോക്കി.

അളിയാ‍....... “,


ഈയലിന്റെ, ‘യുറേക്കാ..യ്ക്കു സമമായ വിളി കേട്ട് തിയേറ്ററിലെ സകലജനങ്ങളും തിരിഞ്ഞു നോക്കി.


---ശുഭം‌‌‌---

Tuesday, September 25, 2007

സംഭവാമി യുഗേ യുഗേ...

പുലരിയുടെ വരവറിയിച്ചു കൊണ്ട്‌ പ്രകൃതിയുടെ അലാറം മുഴങ്ങി. അതുമാസ്വദിച്ചു കിടക്കവേ ആരോ കോഴിയുടെ കഴുത്തില്‍ കയറിപ്പിടിച്ചതുപോലെ ശബ്ദം പെട്ടെന്നു നിലക്കുകയും ചെയ്തു. പിന്നെ ഹല്‍..ല്ലാ... എന്ന ബിമലിന്റെ ശബ്ദം കേട്ടപ്പോഴാണ്‌ കോഴി കൂവിയതല്ല അവനു ഫോണ്‍ വന്നതാണ്‌ എന്നു മനസ്സിലായത്‌.

ക്ലാസ്സിലെ പെണ്‍കുട്ടികള്‍ക്കു ട്യൂഷനെടുക്കാന്‍ തുടങ്ങിയതില്‍ പിന്നെ ഇങ്ങനൊക്കെയാണ്‌. സമയവും അസമയവും നോക്കാതെ ഓരോരുത്തര്‍ വിളിച്ചുകൊണ്ടേയിരിക്കും. സ്വന്തമായിത്തന്നെ 'പരസഹായിപ്പട്ടം' നേടിയെടുത്തതിനാല്‍ വിളിക്കുത്തരം നല്‍കാതിരിക്കാനുമാവില്ല.

'കാലമാടന്‍ തുടങ്ങി' എന്നു പറഞ്ഞു കൊണ്ടുതന്നെ എല്ലാദിവസവും എണീക്കേണ്ടിവരുന്ന അവസ്ഥയിലെത്തി ഞാന്‍.

ഇന്നു അവധി ദിവസമാണെല്ലോ?

എണീക്കാനുള്ള സമയമായില്ലെന്നു മനസ്സിലാക്കി ഞാന്‍ വീണ്ടും പുതപ്പിനടിയിലെക്കു ചുരുണ്ടുകൂടി.

വിശപ്പിന്റെ വിളിമൂലമാണ്‌ പിന്നെയുണര്‍ന്നത്‌. ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ കാണുന്നത്‌ കുളിച്ചൊരുങ്ങി ഒരു പുയ്യാപ്ല രൂപത്തില്‍ നില്‍ക്കുന്ന ബിമലിനെയാണ്‌.

എങ്ങോട്ടാണാവോ രാവിലെ?

കോളേജില്‍ വരെ. അവന്‍ പറഞ്ഞു.

ഇന്ന് ശനിയാഴ്ച - അവധിയാണ്‌. ഞാന്‍ ഓര്‍മ്മിപ്പിച്ചു.

ഒരു കള്ളച്ചിരിയോടെ 'ട്യൂഷനുണ്ട്‌' എന്നു പറഞ്ഞവന്‍ നടന്നു നീങ്ങി.

"എന്തു പുല്ലാണെങ്കിലും കൊള്ളാം, ഉച്ചക്ക്‌ ഭക്ഷണം റെഡിയായിരിക്കണം" അവന്‍ വണ്ടി സ്റ്റാര്‍ട്ടാക്കുമ്പോള്‍ ഞാന്‍ പിന്നില്‍ നിന്നു വിളിച്ചു പറഞ്ഞു.

എത്ര പറഞ്ഞിട്ടും കാര്യമില്ല. സദ്യക്കുപോകുമ്പോള്‍ ആരും പൊതിച്ചോറിനെക്കുറിച്ചു ചിന്തിക്കില്ലല്ലോ? പിന്നില്‍ നിന്നു വിളിച്ചു പറഞ്ഞതിനെങ്കിലും എന്തെങ്കിലും ഫലം ഉണ്ടാകുമോ? ആര്‍ക്കറിയാം.

മിനി പ്രോജക്റ്റ്‌ സമര്‍പ്പിക്കേണ്ട കാലമെത്തി. സമര്‍പ്പിക്കേണ്ട അവസാന ദിവസം കഴിയുമ്പോഴേ എല്ലാവര്‍ക്കും സ്വന്തം അവസ്ഥയെക്കുറിച്ച്‌ ബോധം ഉണ്ടാകൂ. പഠനകാലത്ത്‌ ലാറ്ററല്‍ എന്‌ട്രിക്കാരനു (രണ്ടാം വര്‍ഷ എഞ്ചിനീയറിംഗ്‌ ക്ലസ്സിലേക്കു നേരേ കയറിയ ഡിപ്ലോമാക്കാരന്‍) രാജാവാകാന്‍ കിട്ടുന്ന ചുരുക്കം അവസരങ്ങളിലൊന്നാണ്‌ സമയം. ബിമലതു പ്രയോജനപ്പെടുത്തി മുന്നോട്ടു പോകുന്നു. സമയങ്ങളില്‍ പെണ്‍കുട്ടികള്‍ക്കു ക്ലാസ്സിലെ ആണ്‍കുട്ടികളോട്‌ ഭയങ്കര സ്നേഹവും ബഹുമാനവുമാണ്‌. ബിമലിന്റെ യാത്രയും വഴിക്കാണെന്നു മനസ്സിലായി. ഇന്നിനി തിരിച്ചെത്തുമോ എന്തോ?

ഞാന്‍ പാചക പരീക്ഷണങ്ങള്‍ക്കു തയ്യാറായി. പ്രഭാത ഭക്ഷണം ഉണ്ടാക്കി കഴിച്ചു കഴിഞ്ഞു അരി അടുപ്പത്തുമിട്ട്‌ ഞാന്‍ കാത്തിരുന്നു. കറിക്കുള്ളസാധനങ്ങളവന്‍ വാങ്ങിക്കൊണ്ടു വരാതിരിക്കില്ല(?).

ബിമലിന്റെ ശകടത്തിന്റെ ശബ്ദത്തിനായി കാതോര്‍ത്തിരിക്കെ ശബ്ദം കേട്ടതു ഫോണില്‍ നിന്നാണ്‌.

ഫോണെടുത്തെപ്പോള്‍ മറുതലക്കലില്‍ നിന്നും ഇങ്ങനെ മൊഴിഞ്ഞു.

"ബിമല്‍ താമസിക്കുന്ന വീടല്ലെ?"

"അതെ", ഞാന്‍ പറഞ്ഞു.

- അവന്റെ മൊബൈല്‍ നമ്പറാണൊ ഇനി ചോദിക്കുക. ഞാന്‍ ആകെ അസ്വസ്തനായി. റൂമില്‍ മൂന്നുനാലുപേര്‍ക്കു മൊബൈല്‍ ഫോണ്‍ ഉണ്ട്‌. ഒന്നിന്റെയും നമ്പര്‍ എനിക്കറിയില്ല. -

നിങ്ങളാരാ? എവിടെനിന്നു വിളിക്കുന്നു? ഞാന്‍ ചോദിച്ചു.

- ആളെയറിഞ്ഞാല്‍ പിന്നെ അവനെത്തിയിട്ടു തിരിച്ചു വിളിക്കും എന്നു പറഞ്ഞൊഴിയാമല്ലോ? -

ഞാന്‍ ബിമലിന്റെ ഫോണില്‍ നിന്നാണ്‌ വിളിക്കുന്നത്‌. ഏഴാം മൈലില്‍ നിന്നാണ്‌.

- എനിക്കു സമാധാനമായി. എന്റെയടുക്കല്‍ ആരുടെയും നമ്പര്‍ ചോദിച്ചില്ലല്ലോ? -

"ഒരു ചെറിയ അപകടമുണ്ടായി. ബിമലിന്റെ വണ്ടി ഒരു ലോറിയുടെ പിറകില്‍ തട്ടി. കുഴപ്പമൊന്നുമില്ല. ഞങ്ങള്‍ ബിമലിനെയും കൊണ്ട്‌ ആശുപത്രിയിലേക്കു പോകുകയാണ്‌". കാര്യങ്ങള്‍ പറഞ്ഞു ഫോണ്‍ വെച്ചു.

എന്റെ ആശ്വാസം അസ്വസ്ഥതയിലെക്കു വഴിമാറി. പകുതി വെന്ത അരി ഇറക്കി വെച്ചു ഞാന്‍ ആശുപത്രിയിലേക്കു വെച്ചുപിടിച്ചു.

അപകടം നടന്നാല്‍ സംഭവിക്കാവുന്ന വിവിധ അവസ്ഥകളെ പോകുന്നവഴിക്കു ബൈക്കിലിരുന്നു തന്നെ ഞാന്‍ മനസ്സില്‍ കണ്ടു. അവന്റെ സാധാരണ സ്പീഡും ലോറിയുടെ ബാക്കും തമ്മിലുള്ള ചേര്‍ച്ച വെച്ചുനോക്കിയാല്‍ ഇറച്ചിയില്‍ മാത്രം മണ്ണുപറ്റാനുള്ള സാധ്യത വളരെ കുറവാണ്‌. പണ്ടൊരിക്കല്‍ സൈക്കിളില്‍ പോയ എന്നെ പിന്നാലെ വന്ന കാര്‍ തട്ടിയതിന്റെ ഓര്‍മ്മകള്‍ എന്റെ ചിന്തകള്‍ക്കു നിറം പകര്‍ന്നു.

വളരെ പ്രതീക്ഷയോടെ, പ്രതീക്ഷാഭാരത്തിന്റെ തളര്‍ച്ചയോടെ ഞാന്‍ ആശുപത്രിപടികള്‍ ചവിട്ടിക്കയറി.

റിസപ്ഷനിലിരുന്ന് ചിരിച്ചു കാണിച്ച പെണ്‍കുട്ടിയോടു ഞാന്‍ അത്യാഹിത വിഭാഗം എവിടെയെന്നു തിരക്കി.

"ബിമലിനെ അന്വേഷിച്ചുവന്നതാണോ?" എന്ന മറു ചോദ്യമായിരുന്നു മറുപടി.

'അതെ', എന്ന എന്റെ ഉത്തരത്തിനുപിന്നാലെയവര്‍ അടുത്ത മുറിക്കു നേരെ വിരല്‍ചൂണ്ടി.

അവിടെ വളരെയൊന്നും ആള്‍ക്കാരെ കാണാഞ്ഞതിനാല്‍ ഇന്നത്തെ അവരുടെ ഇര അവനാണെന്നു മനസ്സിലായി. ചുമ്മാതല്ല, അര മണിക്കൂറു മുന്‍പു എത്തിയ രോഗിയുടെ പേരുപോലും മറന്നു പോകാതിരുന്നത്‌.

അവര്‍ കൈ ചൂണ്ടിയ സ്ഥലത്തേക്കു ഞാന്‍ നോക്കി.

"മൈനര്‍ തിയേറ്റര്‍......"

പ്രതീക്ഷകളുടെ ഭാരം ഒഴിഞ്ഞു തുടങ്ങുന്നതു ഞാനറിഞ്ഞു. അവിടെ കുറെ മാലാഘമാര്‍ക്കു നടുവില്‍ വെട്ടിയിട്ട തെങ്ങിന്‍ തടിപോലെ അവന്‍ കിടക്കുന്നു.

ഞാന്‍ അടുത്തേക്കു ചെന്നു. സകല പ്രതീക്ഷയും അസ്തമിച്ചു. വലിയ പ്രശ്നങ്ങളൊന്നും തന്നെയില്ല. ഗോപികമാര്‍ക്കു നടുവില്‍ കൃഷ്ണനെന്നപോലെ മസിലും പെരുപ്പിച്ചു കിടക്കുന്നു. ഇവന്‍ വീണതു തന്നെ ഇതിനായിരുന്നോ എന്നു ഞാന്‍ സംശയിച്ചു പോയി.

അവനെ എടുത്തുകൊണ്ടുവന്ന നാട്ടുകാര്‍ പോകാന്‍ തയ്യാറായി നില്‍ക്കുന്നു. അവരെന്നോട്‌ സംഭവം വിവരിച്ചു. പിന്നെ ഇത്രയും കൂടി കൂട്ടിച്ചേര്‍ത്തു. "ഒന്നുകില്‍ അവന്‍ നേരേ ചൊവ്വേ വണ്ടിയോടിക്കണം. ഇല്ലെങ്കില്‍ അവന്റെ ശരീരഭാരം കുറക്കണം, എന്തൊരു മുടിഞ്ഞ വെയ്റ്റാ... ഇല്ലെങ്കില്‍ അടുത്ത പ്രാവശ്യം അവന്റെ കാലു ഞങ്ങള്‍ തല്ലിയൊടിക്കും". അവര്‍ ഇപ്പോഴും ഒരു നല്ല അപകടത്തിന്റെ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നതായി മനസ്സിലായി.

അത്രയും നേരം പാവത്തിനെ പോലെ നിന്ന നാട്ടുകാരിലൊരാള്‍ എന്റെയടുത്തു വന്നു വളരെ താഴ്മയായി ഇത്രയും കൂടി പറഞ്ഞു. "നീയും ഒരു വണ്ടി കൊണ്ടു നടക്കുന്നുണ്ടല്ലോ? അവിടെയെങ്ങാന്‍ വെച്ചു എന്തെങ്കിലും സംഭവിച്ചാല്‍ നിന്റെ കാലും തല്ലിയൊടിക്കും". എന്തൊരു സ്നേഹം. ഞാന്‍ അറിയാതെ കാലില്‍ തപ്പിപ്പോയി.

രോഗിയെ സന്ദര്‍ശിക്കാന്‍ ക്ലാസ്സിലുള്ള ഓരോരുത്തരായി എത്തി തുടങ്ങി. ഇത്രയധികം സന്ദര്‍ശകര്‍ അന്നേവരെ അവിടെ വന്നിട്ടില്ല എന്നു മാലാഘമാരുടെ മുഖഭാവം കണ്ടപ്പോള്‍ തോന്നി. വന്നപ്പോഴുള്ള പ്രതീക്ഷ തിരിച്ചു പോകുന്ന സന്ദര്‍ശകരില്‍ ഒരാളുടെയും മുഖത്തു ഉണ്ടായിരുന്നില്ല. ആരെങ്കിലും എന്തെങ്കിലുമൊക്കെ കൊണ്ടുവരാതിരിക്കില്ല എന്നു കരുതി കൂട്ടിരുന്ന എന്റെ പ്രതീക്ഷകളും അസ്ഥാനത്തായി.

വേണ്ടിവന്നാല്‍ ഒന്നു കരയാനായി പെണ്‍കുട്ടികള്‍ വാങ്ങിക്കൊണ്ടുവന്ന ഗ്ലിസറിന്‍ കുപ്പികള്‍ അടുത്ത കലോത്സവത്തിനു അവര്‍തന്നെ വിറ്റ്‌ തീര്‍ത്തു എന്നു ചില വക്രദൃഷ്ടിക്കാര്‍ പറയുന്നതും പിന്നീട്‌ കേട്ടിട്ടുണ്ട്‌.

ഇനിയെന്ത്‌? എന്ന ചിന്തയുമായി ഞാന്‍ വരാന്തയില്‍ നില്‍ക്കുമ്പോള്‍ കൊച്ചു വിഷ്ണു അച്ഛന്റെ കയ്യും പിടിച്ച്‌ അകത്തേക്കു പോകുന്നത്‌ കണ്ടു. ക്ലാസ്സുള്ളപ്പോഴായിരുന്നെങ്കില്‍ തീര്‍ച്ചയായും അവനും ബിമലിന്റെ കൂടെ കാണുമായിരുന്നു. ബിമലിന്റെ വണ്ടിയുടെ ബാക്ക്‌സീറ്റിന്റെ ഭാഗമായി അവന്‍ മാറിയിട്ടു ഏറെക്കാലമായി.

അച്ഛന്റെ വിരലില്‍ തൂങ്ങി അകത്തേക്കുപോയ അവനെ, ബിമലും മാലാഘമാരും കൂടി തൂക്കിയെടുത്തു കൊണ്ടു പുറത്തേക്കു കൊണ്ടുവരുന്നതാണ്‌ പിന്നീട്‌ കണ്ടത്‌. തന്റെ വിരലിലെ, മകന്റെ പിടി അയയുന്നതു മനസ്സിലാക്കിയ അച്ഛന്‍ അവനെ താങ്ങി പിടിച്ചപ്പോഴേക്കും അവന്റെ ബോധം മറഞ്ഞിരുന്നുവത്രെ. അടുത്ത മുറിയില്‍ കിടത്തി കുറച്ച്‌ വെള്ളം കുടഞ്ഞു ബോധം വരുത്തി ട്രിപ്പുമിട്ടിട്ടു തിരിഞ്ഞു ഡോക്റ്റര്‍ അവന്റെ അച്ഛനു ഒരു ചെറിയ ഉപദേശവും നല്‍കി.

"ആശുപത്രീടെ മണമടിക്കുമ്പോഴെ ബോധം കെടുന്ന കൊച്ചു പിള്ളേരേംകൊണ്ടു ഇനിയെങ്കിലും ആശുപത്രിയില്‍ പോയി രോഗിക്കു ബുദ്ധിമുട്ടുണ്ടാക്കരുത്‌".

ഒരിക്കലും മറഞ്ഞു കണ്ടിട്ടില്ലാത്ത മുഖത്തെ ചിരിക്കു അല്‍പ്പം മങ്ങലുണ്ടായെങ്കിലും അതും മറച്ചുകൊണ്ട്‌ കൊച്ചുവിഷ്ണുവിന്റെ ചെവിയില്‍ പിടിച്ചുകൊണ്ട്‌ അച്ഛനും, അച്ഛന്റെ കയ്യില്‍ പിടിച്ചുകൊണ്ട്‌ കൊച്ചുവും പതിയെ നടന്നു നീങ്ങി.

ബിമലിന്റെ കിടപ്പുകണ്ടിട്ടാണോ, കൂട്ട്‌ കിടക്കാനുള്ള ആഗ്രഹമാണോ, തന്റെ പ്രതീക്ഷ അസ്ഥാനത്തായതിന്റെ ആഘാതമാണോ ബോധക്ഷയത്തിനു പിന്നിലെന്നു ഇന്നും അവന്‍ പറഞ്ഞിട്ടില്ല.

ബിമലിന്റെ ഫോണ്‍ നിര്‍ത്താതെ ശബ്ദിച്ചു കൊണ്ടിരുന്നു. ബിമലവരോടൊക്കെ സംസാരിച്ചുകൊണ്ടുമിരുന്നു. സുഖവിവരങ്ങളന്വേഷിക്കാനുള്ള വിളികളാണെന്ന് കരുതി ആദ്യമൊന്നും ഞാന്‍ സംഭാഷണങ്ങള്‍ ശ്രദ്ധിച്ചില്ല. ശ്രദ്ധിച്ചപ്പോള്‍ കേട്ടത്‌...."അതു തൊട്ടപ്പുറത്തെ കടയിലെ ആള്‍ക്കാരോട്‌ ചോദിച്ചാല്‍ അറിയാം, ബാഗ്‌ അവിടെ കൊടുത്തുവെന്ന് തോന്നുന്നു, ഒന്നും പറ്റിക്കാണാന്‍ സാധ്യതയില്ല" എന്നൊക്കെ ബിമല്‍ പറയുന്നതായിരുന്നു.

ഞാന്‍ അവനോട്‌ കാര്യം തിരക്കി.

"ഒന്നുമില്ല, പുരക്കു തീ കത്തുമ്പോള്‍ വാഴവെട്ടുന്നതിനെ കുറിച്ച്‌ ചിന്തിക്കുവാ".. അവന്‍ പറഞ്ഞു.

എന്താപറ്റിയെ?

"എന്റെ ബാഗില്‍ അവിന്റെ മിനിപ്രോജെക്റ്റും അവളുടെ പി.സി.ബിയും ഉണ്ടായിരുന്നു, അതിനെന്തെങ്കിലും പറ്റിയോ എന്നറിയാനും അതെപ്പോഴാ ശരിയാക്കിക്കൊടുന്നെ എന്നറിയാനുമാണ്‌ അവര്‍ വിളിച്ചത്‌."

"നല്ല കൂട്ടുകാര്‍, എല്ലാവരും നമ്മളെപ്പോലൊക്കെ തന്നെ" - ഞാന്‍ ആത്മഗതം ചെയ്തു.

പഴയ ചില വികൃതികള്‍