ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

Tuesday, November 3, 2009

പാമ്പാടി ബ്ലോഗേഴ്സ് മീറ്റും നായരുടെ വിവാഹവും

അപരിചിത വായനക്കാര്‍ക്കു വേണ്ടി: ഞങളുടെ നായര്‍ തനി 916പ്യൂരിറ്റി നസ്രാണിയാണ്. ജോബിന്‍ എന്നതാണ് അവന്‍ സ്വയം വിളിക്കുന്ന പേര്. ഒരിക്കല്‍ അവന്‍ എയര്‍ടെല്‍ ഫോണ്‍ കണക്ഷന്‍ എടുത്തപ്പോള്‍, ബിമലിന്റെ ഫോണില്‍ പുതിയ നമ്പര്‍ വേര്‍തിരിച്ചറിയാനിട്ട പേരാണ് jobinAir. പിന്നീട് അതു Jobi Nair ആകുകയും, ഒടുവില്‍ ചുരുങ്ങി nair ആകുകയും ചെയ്തു.

ഈ ബ്ലോഗേഴ്സ് മീറ്റിന്റെ പ്രത്യേകത : ഇതിലെ ബ്ലോഗേഴ്സ് ആദ്യം കൂട്ടുകാരും പിന്നീട് ബ്ലോഗേഴ്സും ആയവരാണ്.

നായരുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പുത്രകളത്രാദികളുമായി ഞാന്‍ വീട്ടില്‍ നിന്നും യാത്ര തുടങ്ങി. വാ തുറന്നാല്‍ തമാശമാത്രം പറയുന്ന എന്റെ പ്രിയതമ (ഇപ്പോള്‍ ഇങ്ങനെ എഴുതിയാല്‍ എനിക്കു സ്വസ്ഥമായി ഉറങ്ങാന്‍ പറ്റിയേക്കും) ഒരാഴ്ചമുമ്പ് ആരോണിന്റെ വിവാഹത്തിന്ന് പോയപ്പോള്‍ ചോദിച്ചതാണ് ആദ്യം ഓര്‍മ്മ വന്നത്. വിവാഹം പ്രിയതമയുടെ വീടിന്നടുത്തായിരുന്നതിനാല്‍ ഉച്ചയായപ്പോള്‍ അവിടെനിന്നും ഒന്നിച്ചിറങ്ങി. വഴിക്കു വെച്ചു പൊടുന്നനെ ഒരു ചോദ്യം.

അവരു നിക്കാഹ് കഴിഞ്ഞു പയ്യക്കോട് പള്ളിയില്‍ നിന്നും ഇറങ്ങിയിട്ടുണ്ടാവുമോ?

ഓ....., എന്തൊരു ഓര്‍മശക്തി. എനിക്കത്ഭുതം തോന്നി. പള്ളിയുടെ പേരു ഇവള്‍ക്കിത്ര നിശ്ചയമോ?
ഒപ്പം ഒരു സംശയവും. നിക്കാഹോ?

വാ പൊളിച്ചിരിക്കുന്ന എന്നെ നോക്കി അടുത്ത ചോദ്യം,
എന്താ ആ പള്ളി അറിയില്ലെ?

എവിടെയോ കേട്ടിട്ടുണ്ട്. അതെവിടാ?
അതു നമ്മുടെ നിക്കാഹ് നടന്ന പള്ളിയാ.

ഞാന്‍ വീണ്ടും വാ പൊളിച്ചിരുന്നു.
ആരോണ്‍ പള്ളിയില്‍ നിന്നും കെട്ടും കഴിഞ്ഞു വരുമ്പോഴേക്കും ഒരു സമയമായേക്കുമെന്നു പറഞ്ഞതു ഞാന്‍ ഓര്‍ത്തു.....

എന്താ ഇക്കാ, ഹാറൂണ്‍ മുസ്ലിമല്ലെ? ഉമ്മാജിയുടെയടുക്കല്‍ ഒരു നിക്കാഹ് കൂടിയിട്ട് ബിരിയാണീം തട്ടി വരാമെന്നു പറഞ്ഞാ ഇറങ്ങിയതു......

ഇതുകൂടിപ്പറഞ്ഞപ്പോള്‍ എനിക്കു ചിരിയടക്കാന്‍ പറ്റാതായി. ആരോണ്‍ എന്ന സത്യക്രിസ്ത്യാനിയെ മതം മാറ്റി ഇവള്‍ ഹാറൂണ്‍ എന്ന മുസ്ലിമാക്കിയിരിക്കുന്നു.

ഓര്‍മകള്‍ അയവിറക്കി ചിരിച്ചുകൊണ്ട്, വണ്ടിയില്‍ കിലോമീറ്ററിനെ പൂജ്യത്തില്‍ സെറ്റ് ചെയ്യുന്ന എന്നോട് ആലുക്കാസിന്റെ പരസ്യത്തിലെ കുട്ടിയെപ്പോലെ വാ തുറന്നവളുടെ ഇന്നത്തെ ആദ്യത്തെ ചോദ്യം....
ഇതെന്തിനാ?
ഇതു..., ഇവിടുന്നു കോട്ടയത്തിനു എന്ത് ദൂരമുണ്ടെന്നു അറിയാനാ.................

ഓഹോ, അപ്പോള്‍ ഇവിടുന്നു കോട്ടയത്തിനെന്തു ദൂരമുണ്ട്? അല്ലെങ്കില്‍ വേണ്ട, എറണാകുളത്തിന്നു എന്തു ദൂരമുണ്ടെന്നു നോക്കിയേ? നിഷ്കളങ്കമായ ചോദ്യം.

കോട്ടയത്തെത്തിയിട്ടു അവിടെക്കുള്ള ദൂരം പറഞ്ഞു തരാം.
അപ്പോള്‍ എറണാകുളത്തേക്കുള്ളതോ?
ചിരിക്കണോ കരയണമോയെന്നറിയാതെ ഞാനവളെ നോക്കി. പിന്നെ പൊട്ടിച്ചിരിച്ചു.

ഒന്നും മനസ്സിലാവാതെ അവള്‍ അടുത്ത ചോദ്യമെറിഞ്ഞു.
അതെന്താ? ഇതില്‍ ദൂരം അറിയാമെന്നു പറഞ്ഞിട്ടു?
അതെ, ഇതില്‍ ഇപ്പോള്‍ പൂജ്യമാക്കി വെച്ചാല്‍ തിരിച്ചു വരുമ്പോള്‍ മൊത്തം ഈ ട്രിപ്പില്‍ എത്ര ഓടി എന്നറിയാം.

അപ്പോളവളുടെ പെണ്‍ബുദ്ധി ഉണര്‍ന്നു അടുത്ത ചോദ്യം ചോദിച്ചു.
എന്നാല്‍ പിന്നെ നമുക്കു തേക്കടിക്കുള്ള ദൂരമൊന്ന് ചെക്ക് ചെയ്താലോ?
ഹമ്പടി കള്ളീ........,

ഞെട്ടിയിരിക്കെ എനിക്കോര്‍മ്മ വന്നതു രജനികാന്തിന്റെ ഒരു പടത്തിലെ ഡയലോഗാണ്.
“ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേന്‍.....”

മകന്‍ -ഇര്‍ഫാന്‍- ഗിയര്‍ മാറിത്തുടങ്ങി. ഇടക്കിടക്കു ഫ്‌ര്‍‌ര്‍‌ര്‍‌ര്‍‌ര്‍‌ര്‍.......എന്നു വായ കൊണ്ടാക്കി അടുത്തിരിക്കുന്നവരെ ചവിട്ടലാണവന്റെ പരിപാടി. കഴിഞ്ഞ കല്യാണത്തിന്നു പെണ്ണും ചെക്കനുമൊപ്പം ഫോട്ടോയിക്കു പോസ് ചെയ്തപ്പോള്‍ ചെവിയിലെന്തോ ഇഴഞ്ഞതു അവന്റെ കയ്യായിരുന്നു എന്നറിഞ്ഞത് ഫോട്ടോ എടുത്തുകഴിഞ്ഞപ്പോഴാണ്, ‘ചെവിക്കു പിടിക്കുന്ന മകന്‍” എന്ന ആ പടം ഓഫീസില്‍ ഒരുപാടോടി.....
ഇത്തവണ അവന്റെ ‘വികൃതി‘യെന്താവുമോ എന്തോ?

ആരൊക്കെ കാണും? പ്രിയതമയുടെ അടുത്ത ചോദ്യം

എന്തായാലും ചില്ലുജാലകം ജോബിന്‍ കാണുമെന്നുറപ്പ്. അവനാണല്ലോ നായര്‍ എന്ന നായകന്‍. അവന്റെയാണല്ലോ കല്ല്യാണം.

പലപല വിചാരങ്ങളുമാ‍യി പലവിചാരം ദീപ ഇന്നലെ നാട്ടില്‍ എത്തിയിട്ടുണ്ടാവും. ഫ്ലൈറ്റിലാണ് അവള്‍ വരുന്നതെന്നും, നാലാളു കൂടി നില്‍ക്കെ നീയതൊന്നു പറഞ്ഞേക്കണമെന്നും ഇന്നലെ ഫ്ലൈറ്റ് കയറും മുന്‍പ് വിളിച്ചു പറഞ്ഞിരുന്നു.

ഹും... അവളുടെ ഒരു പത്രാസ്. ഒരു ട്രെയിന്‍ പിടിച്ചു പോലും എന്റെ വിവാഹത്തിനു വരാത്തവളാ.
ഉം........ നമ്മളാരാ മോന്‍, ഞാന്‍ പറഞ്ഞതു തന്നെ?.

വക്രദൃഷ്ടി ധനേഷ് സ്വതസിദ്ധമായ മെയ്‌വഴക്കത്തോടെ ഇപ്പോഴേ പൂഞ്ഞാറില്‍ നിന്നും ഏതെങ്കിലും വള്ളിയില്‍ (അതാ ശീലം) ലാന്റ് ചെയ്തിട്ടുണ്ടാവും.

പക്ഷെ വിഷ്ണുലോകം വിഷ്ണുവിന്റെ സാന്നിദ്ധ്യമുണ്ടാവില്ലയെന്നതാണ് ഏറ്റവും വലിയ നഷ്ടം. എങ്കിലും ബിമിക്കഥകളിലെ ബിമലെത്തി എന്തെങ്കിലുംമൊക്കെ ഒപ്പിക്കാതിരിക്കില്ല.

പള്ളിയില്‍ വന്നിറങ്ങിയപ്പോഴേ അകലെ ഒരു ആള്‍ക്കൂട്ടം കണ്ടു. ആള്‍ക്കൂട്ടത്തിനു നല്ല തിളക്കം. നടുവില്‍ ഒരു ഒട്ടകത്തിന്റെ തലയെടുപ്പോടെ ദീപ. ഒരാനയുടെ തലയെടുപ്പോടെ ബിമല്‍. ഒരു ജിറാഫിന്റെ തലയെടുപ്പോടെ രഞ്ചി. ഒരു സിംഹത്തിന്റെ നെഞ്ചെടുപ്പോടെ ശ്രീജിത്ത്. ഇവര്‍ക്കാര്‍ക്കും പിന്നിലല്ല എന്ന ഭാവത്തില്‍ നോയല്‍. ഞാനൊരു പാവം, എന്നെ വിട്ടേക്കു എന്ന ഭാവത്തില്‍ ഈയെല്‍. ബിമലൊരടി മാറിയപ്പോള്‍ കൂരോപ്പട ബിബിനെയും പ്രവീണിനെയും കൂട്ടത്തില്‍ കണ്ടു. കൂട്ടത്തിനടുത്തെത്തിയപ്പോള്‍ ദീപക്കു ചുറ്റും കണ്ട തിളക്കം, ഉച്ചസൂര്യന്റെ പ്രകാശത്തില്‍ നിന്നല്‍പ്പത്തെ ചില തലകള്‍ വഴി തിരിച്ചു വിടുന്നതാണെന്നും മനസ്സിലായി.

പൊള്ളുന്ന ചൂടാണെന്നു രാജസ്ഥാനില്‍ നിന്നും, വെള്ളപ്പൊക്ക ദുരിതത്തിലാണെന്നു ഹൈദ്രാബാദില്‍ നിന്നുമൊക്കെ ദീപ എഴുതിവിട്ടതും വിളിച്ചുപറഞ്ഞതുമൊക്കെ കളവായിരുന്നെന്നു അടുത്തെത്തിയപ്പോള്‍ മനസ്സിലായി. കറുത്തിട്ടുമില്ല. മെലിഞ്ഞിട്ടുമില്ല. കയ്യിലിരുപ്പു ഇത്തിരി കൂടീട്ടുമുണ്ട്. വെള്ളപ്പൊക്കത്തില്‍ പെട്ടിരിക്കാന്‍ സാദ്ധ്യത കാണുന്നുണ്ട്. വെള്ളം കുടിച്ചു വീര്‍ത്തപോലെ പത്തിരുപതു കിലോയെങ്കിലും കൂടി. അരികില്‍ അവളുടെ അച്ഛന്‍, ഇവളെ എനിക്കറിയുകയേയില്ല എന്ന ഭാവത്തില്‍ നില്‍ക്കുന്നു. അവള്‍മൂലം കുടുംബം ഇത്തിരി വെളുത്തിട്ടുണ്ടെന്നു പാവത്തിനെ കണ്ടാലറിയാം.

ദേ, ഒരരുകില്‍ മൂന്നു കൊച്ചുവിഷ്ണുക്കള്‍ നിന്നു ചിരിക്കുന്നു. വിഷ്ണുവിന്റെ ചിരിയുടെ മൂന്ന് ഫോട്ടോസ്റ്റാറ്റുകള്‍. വിഷ്ണുവിന്റെ അച്ഛനും അമ്മയും പെങ്ങളും. പണ്ട് ആശുപത്രിയില്‍ നിന്നും കൊച്ചുവിഷ്ണുവിനെ എടുത്തോണ്ട് പോയപ്പോഴും മായാത്ത ആ ചിരികള്‍ ഉച്ച സൂര്യന്റെ പ്രകാശത്തിനെ നാണിപ്പിച്ചു.
അവരോട് കുശലാന്വേഷണവുമായി നില്‍ക്കെ.......

ഇക്കാ, ദേ ഒരാള്‍ വിളിക്കുന്നു.
ഹായ്, തങ്കച്ചന്‍ സാര്‍. സൂസിയുടെ കാര്യം എടുത്തിടാതിരുന്നാല്‍ മതിയായിരുന്നു......
പറഞ്ഞതു അല്‍പ്പം ഉറക്കെയായിപ്പോയി. പ്രിയതമയുടെ ഏങ്ങലിന്റെ ശബ്ദവും അതിനേക്കാള്‍ ഉച്ചത്തില്‍ പൊങ്ങി.

പടച്ചോനേ, അവളതു കേട്ടു, ഇന്നത്തെ ദിവസം എടങ്ങേറായതു തന്നെ..........

സൂസി എന്നാല്‍ എസ്.യു.സി.ഐ എന്നതാണെന്നു ഇവളെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും ഈശ്വരാ.....
അതിനും വേണ്ടിവരും രണ്ട് ദിവസം. ആ പേരിലൊരു രാഷ്ട്രീയപ്പാര്‍ട്ടിയെ അവള്‍ കേട്ടിട്ടുണ്ടാവുമോ എന്തോ?

പതിവുപോലെ സാമൂഹിക-കലാ-സാംസ്കാരിക-വൈജ്ഞാനിക രംഗങ്ങളില്‍ സ്പര്‍ശിച്ചു തങ്കച്ചന്‍സാറിന്റെ കുശലാന്വേഷണം. ഒപ്പം ദീപക് സാറും കൂടി.

ദേണ്ട വരുന്നു രണ്ട് കുഞ്ഞുമനുഷ്യര്‍(?), ആവോലിക്കാരന്‍ പട്ടാളവും മിസ്സിസ്സും മാര്‍ച്ചുചെയ്തു കടന്നുവന്നു. ക്രേസി ഈയല്‍ ഉടന്‍ ഒരു മരത്തിന്‍ ചില്ലയില്‍ ഇരിപ്പുറപ്പിച്ചു. എണീറ്റ് നിന്നാലും ഇരുന്നാലും പട്ടാളത്തിന്റെ മുഖം കാണാന്‍ മുകളിലേക്കു തന്നെ നോക്കണം. എന്നാല്‍ പിന്നെ ഇവിടെ ഇരിക്കുന്നതല്ലേ ബുദ്ധി.

“വിവാഹം സ്വര്‍ഗത്തില്‍ വെച്ചു നടക്കുന്നു, ജീവിതം .....“ എന്നാണല്ലോ ചൊല്ലു.
സാത്താന്‍മാര്‍ക്കു സ്വര്‍ഗത്തില്‍ പ്രവേശനമില്ലാത്തതിനാല്‍, വിവാഹം നടക്കുന്ന പള്ളിയിലേക്ക് കയറാതെ ബിമല്‍ പുറത്ത് തന്നെ നിന്നു. കൂടെ ഞങളും, അവനൊരു കൂട്ടിനായി മാത്രം....

എനിക്കൊരു കാര്യം പറയാനുണ്ട്, എല്ലാവരും ശ്രദ്ധിക്കുക..... ധനേഷിന്റെ അലര്‍ച്ച.
ആരു ശ്രദ്ധിക്കാന്‍? പണ്ട്, അവന്, ഞങ്ങലുടെ ക്ലാസ്സ് റപ്പായിരുന്നപ്പോള്‍ പോലും ഞങള്‍ അവനെ ശ്രദ്ധിച്ചിട്ടില്ല. പിന്നാ ഇപ്പോള്‍....

ഒരു പ്രധാനപ്പെട്ട വിവരമുണ്ട്..... ധനേഷിന്റെ ഓര്‍മ്മപ്പെടുത്തല്‍.
എന്നാല്‍ ഒന്നു ശ്രദ്ധിച്ചേക്കാം, ഇനി ഭക്ഷണം കഴിക്കുന്നതിനെപ്പറ്റി വല്ലതുമാണെങ്കില്‍ മിസ്സ് ചെയ്യണ്ട, ബിമലിന്റെ ഓര്‍മപ്പെടുത്തല്‍.

ഇവിടെ എത്തപ്പെട്ടിരിക്കുന്ന ഒരാള്‍ നമ്മളെ കാണാന്‍ (കാണിക്കാന്‍) മാത്രമായി ഫ്ലൈറ്റ് പിടിച്ച് ഇവിടെ വന്നിരിക്കുകയാണ്. ആരാണ് ഹൈദ്രാബാദില്‍ നിന്നും വന്നെത്തിയതെന്നു ഞാന്‍ പറയേണ്ടതില്ലല്ലോ?

എന്തിനു പറയണം? അവളിതു എല്ലാവരോടും എപ്പോഴേ പറഞ്ഞിട്ടുണ്ടാവും. ഞാന്‍ ഊഹിച്ചു.

എന്നെ വിളിച്ചു ഇതു വിളമ്പാന്‍ പറഞ്ഞതു പോലെ അവനോടും പറഞ്ഞത്രെ? എല്ലാവര്‍ക്കും ആളെ മനസ്സിലായി. എല്ലാവരോടും അവള്‍ തന്നെ പറഞ്ഞിരുന്നുവെന്നു സാരം.

പാവം വക്രദൃഷ്ടി ധനേഷ്. ബ്ലോഗില്‍ പുലിയാണെന്നു പറഞ്ഞിട്ടെന്താ? ഒട്ടും വക്രദൃഷ്ടിയില്ലാതെ പോയി.

സരിഗമപതനിസ...... പാടി നടന്നിരുന്ന കോര (വിപിന്‍ കോര എന്നു പൂര്‍ണ്ണ രൂപം, കോര എന്നതു അവന്റെ അപ്പൂപ്പന്റെ പേരായതു കൊണ്ട് അതാ നമുക്കു പ്രിയം. ഇടക്കിടക്കു ‘എഡാ കോരേ’ എന്നു വിളിച്ചാല്‍ അവന്‍ മാന്യനാവും), ഒടുവില്‍ നിസയുമൊത്തു പുതു-മാന്യന്റെ ഭാവത്തോടെ (വിവാഹം കഴിച്ചിട്ടു ആഴ്ച ഒന്നേ ആയുള്ളേ) സൂര്യനെക്കാള്‍ ഇരട്ടി തിളങ്ങി നില്‍ക്കുന്നു (ഒരു തിളക്കം ഷര്‍ട്ടില്‍ നിന്നും, മറ്റൊന്നു തലയില്‍ നിന്നും). ബിമലിന്റെ കണ്ടതും ഉള്ളിലടക്കിയിരുന്ന തനിസ്വഭാവം, മാന്യഭാവത്തെ കീഴ്‌പ്പെടുത്തി പുറത്തു ചാടി.

ഈയിടയായി ക്രിസ്ത്യന്‍ വിവാഹങ്ങളില്‍ ശുഷ്കാന്തിയോടെ പങ്കെടുക്കുന്ന ജേക്കബ് , അപൂര്‍വ്വ സാന്നിദ്ധ്യങളായ പ്രവീണും ബിബിനും‍, പരല്‍മീനും കരിമീനും കുട്ടയില്‍ നിന്നും ചാടിപ്പോയെങ്കിലും വലവീശിക്കൊണ്ടിരിക്കുന്ന നോയല്‍, പഠനകാലത്തെ സ്വഭാവത്തില്‍ ഒരു മാറ്റവും വരുത്താതെ ഇത്രനാളും സൂക്ഷിച്ച് കൃത്യമായി വൈകിയെത്തിയ രാഖി, എന്നിവരുടെ സാന്നിദ്ധ്യത്താല്‍ അപൂര്‍വ്വ ജീവികളുടെ സമ്മേളനവേദിയായിമാറിയ പള്ളിയങ്കണത്തില്‍ അവരോടൊപ്പം സ്ഥിരം കല്ല്യാണമുണ്ണികളായ, ഇന്നും പുഞ്ചിരിയില്‍ തോല്‍പ്പിക്കാന്‍ മറ്റാരുമില്ലെന്നു തെളിയിച്ചു ഷാനി, ജെ.കെ എന്ന ജയകൃഷ്ണന്‍, അഭിലാഷ് ഈയെല്‍, വസന്ത്, രഞ്ജി, ശ്രീജിത്ത്, എഡ്‌വിന്‍ എന്നിവരും കൂടിച്ചേര്‍ന്നപ്പോള്‍ ഈ കല്ല്യാണമൊന്നു കഴിഞ്ഞാല്‍ മതിയെന്നായി നാട്ടുകാര്‍ക്ക്.

എല്ലാവരും അര്‍മാദിച്ചു നില്‍ക്കെ, സ്വര്‍ഗത്തില്‍ നിന്നും മാലാഘമാര്‍ ഭൂമിയിലേക്കു ഇറങ്ങിവന്നു. എന്നു വെച്ചാ‍ല്‍ കെട്ടും പൂട്ടി നായര്‍ പള്ളീന്ന് ഇറങ്ങീന്ന്....

ഒന്നു കണ്ടിട്ടു കഴിക്കണം.
കണ്ടു, ആശംസിച്ചു, ഇനി ഭക്ഷണം കഴിച്ചിട്ട് ബാക്കി.........

ചുള്ളന്മാരൊക്കെ നമ്മ ഗഡികളാട്ടോ?
ത്രിശൂര്‍കാരിയെ കെട്ടിയിട്ടു അഞ്ചുമിനിറ്റ് തികയാത്ത കോട്ടയംകാരനായ ജോബിന്‍, കൂട്ടുകാരെ തന്റെ പെണ്ണിനു തനി ത്രിശൂര്‍ ഭാഷയില്‍ പരിചയപ്പെടുത്തി.

കഴിച്ചിട്ടേ പോകാവുള്ളൂട്ടോഷ്ടാ...... ജോബിന്റെ ഓര്‍മപ്പെടുത്തല്‍.
അതും നമ്മളോട്, ഇവനാരെടാ, മണവാളനായിപ്പോയി, അല്ലെങ്കില്‍.......

സ്വകാര്യമായി പട്ടാളത്തിന്റെ മറുചോദ്യം, കഴിക്കാനുള്ള കുപ്പി എവിടാ വെച്ചിരിക്കുന്നതു? ?
-പട്ടാളമല്ലെ? പുള്ളി മിലിട്രീടെയാളാന്നാ തോന്നുന്നെ-

ചിലരുടെ കാര്യത്തില്‍ ഇങ്ങനെയാ.....
അച്ഛാ... ഇന്നു ഞാന്‍ കഴിച്ചിട്ടേ വരൂ, അല്ലെങ്കില്‍ താമസിച്ചേ വരൂ എന്നൊക്കെ വീട്ടിലേക്ക് ഫോണില്‍ വിളിച്ചു പറയുന്നതു കേള്‍ക്കാം. ഇന്നു ഞാന്‍ കഴിച്ചിട്ടേ വരൂ എന്ന് പറഞ്ഞാല്‍ അല്‍പ്പം മദ്യം കഴിച്ചിട്ടേ വരൂ എന്നും, താമസിച്ചേ വരൂ എന്നാല്‍ ഇന്നിവിടെ താമസിച്ചു നാളയേ വരൂ എന്നുമാണെന്ന കാര്യം നമുക്കു മനസ്സിലാകുക പിന്നീടാണ്.

എന്തായാലും താമസിക്കാന്‍ നിന്നില്ല. കഴിച്ചു കഴിഞ്ഞു പോകാനിറങ്ങുമ്പോള്‍ വരുന്നു രണ്ട് പേര്‍. വന്നപാടെ ഉണ്ണാനിരുന്നു. ഇതാണവരുടെ (അവരുടെ കൂടെക്കൂടിയാല്‍ എന്റെയും) സ്ഥിരം പരിപാടി. ഞാനവരെ എന്റെ പെണ്ണിനു പരിചയപ്പെടുത്തി. ഇതു സഞ്ചു. നമ്മുടെ കല്ല്യാണത്തിനും അവസാനം ഉണ്ടവര്‍ ഇവരാ...... വന്നതും അപ്പോഴാ‍യിരുന്നു. ഇതു.....

ഞാന്‍ പരിചയപ്പെടുത്തിത്തരാം. ഇടക്കു കയറി സഞ്ചു കൂട്ടുകാരനെ പരിചയപ്പെടുത്താന്‍ തുടങ്ങി
ഇതു ഷാജി. എന്റെ കൂടെ അന്നും ഉണ്ടായിരുന്നു.......

ചിരികള്‍ക്കിടയില്‍ ഫോട്ടോയിക്കു പോസ് ചെയ്യാനുള്ള വിളി വന്നു. ചെവിക്കു പിടിക്കാതിരിക്കാന്‍ ഇര്‍ഫാന്റെ കൈകള്‍ താഴ്ത്തി പിടിച്ച് ഞാന്‍ പോസ് ചെയ്തു.

യാത്ര പറഞ്ഞ് ആര്‍.ഐ.റ്റി എന്ന ഞങളുടെ കാമ്പസ്സിലേക്കു. അവിടെ പഴയ അര്‍മാദങ്ങളുടെ ചെറിയൊരാവര്‍ത്തനം. പിന്നെ വിടപറച്ചില്‍.

ഡീ, നീ പലപല വിചാരങ്ങളുമായി വന്നിട്ടു എന്തെങ്കിലും നടന്നോ? ദീപയോട് ചോദിച്ചു.
ഉം..... കുറച്ചൊക്കെ, പക്ഷെ മറ്റെ കാര്യം എല്ലാവരോടും പറയാന്‍ ധൈര്യം വന്നില്ല. എങ്ങനാ പറയുക. ആരെങ്കിലും ഒന്നു സ്റ്റാര്‍ട്ട് ചെയ്തിരുന്നെങ്കില്‍......

ഒടുവിലിപ്പോള്‍ ഞാനതു സ്റ്റാര്‍ട്ട് ചെയ്യുന്നു. അല്ലെങ്കില്‍ വേണ്ട....

“ദീപക്കൊരു പ്രണയമുണ്ട്. എന്റെ ക്ലാസ്സിലെ ഒരു മാന്യനാണ് കാമുകന്‍ “ എന്നൊക്കെ ഞാനെന്തിനു നാലാളോട് വിളിച്ചു പറയണം‍..........,
“ഒരു ക്ലൂ കൂടി തരാം. കക്ഷി ഒരു ബ്ലോഗറുമാണ്......” എന്നു കൂടി പറഞ്ഞാല്‍ പിന്നെ എല്ലാമായി.

വെറുതെ നമ്മളെന്തിനാ രണ്ട് ബ്ലോഗേഴ്സ് തമ്മിലുള്ള പ്രണയം ഒരു ബ്ലോഗിലൂടെ ലോകരെ അറിയിച്ചു ചരിത്രം ശൃഷ്ടിക്കുന്നതു?

നമ്മളാലാവുന്ന ഒരു ഉപകാരം എന്നു കരുതി നാലാളെയറിയിക്കാമെന്നു വെച്ചാല്‍, മിക്കവാറും ഇതും ആ ഫ്ലൈറ്റ് യാത്രപോലെ എല്ലാരും അറിഞ്ഞിരിക്കും.

അതുകൊണ്ട്
ഞാനൊന്നും പറഞ്ഞിട്ടുമില്ല. നിങ്ങളൊന്നും കേട്ടിട്ടുമില്ല.

11 comments:

രമേഷ് said...

താത്തേ.. സൂസി ഒരു രഷ്‌ട്രീയ പാര്‍ട്ടിയൊന്നുമല്ല. ഇക്കാന്റെ ഒരു “പാര്‍ട്ടി”യാ...

ദീപ said...

കൊള്ളാം കൊള്ളാം കളിച്ചു കളിച്ചു നമുക്കിട്ടായി ഇപ്പൊ പാര അല്ലെ .... എന്തായാലും കോരയുടെ തിളക്കം എനിക്കിഷ്ടപ്പെട്ടു..

ശ്രീ said...

:)

Aaronzz said...

enthayalumm oru biriyanii njan vachu tharunundiu.. beeviyodu parayan oru tamashayayi :-)

ചെലക്കാണ്ട് പോടാ said...

രമേഷാ സത്യമാണെങ്കിലും നീ ഇതൊന്നും വിളിച്ച് പറയണ്ടായിരുന്നു....

ഈയെല് ഒരു ബ്ലോഗ് ഒക്കെ നിര്മ്മിച്ചിരുന്നല്ലോ?...അതിന്റെ ലിങ്കൂടെ ഇടായിരുന്നു.....

Irshad said...

രമേഷാ, കുടുംബം കുളമാക്കല്ലേയിഷ്ടാ.....

ദീപേ, നീ അടുത്ത വരവിനു ചിലവു ചെയ്യണം. കല്ല്യാണച്ചോറ് (കൊലച്ചോറല്ല) തന്നാലും മതി.

ശ്രീ, :) ചുമ്മാ....

ഹാറൂണ്‍ എന്ന ആരോണ്‍, ഞമ്മളിവിടിരുന്നു കഥമെനയണതു അന്റെ ബീവിക്കു വേണ്ടിയാണെന്നാ വിചാരം?

ചെലക്കാണ്ട് പോടാ,
നീയും കൂടി രമേഷനെ ശരീവെക്കല്ലേ?
ജീവിതമാണ്. തകര്‍ക്കരുതു.
ഈയെല്‍ കാലുപിടിച്ചതുകൊണ്ട് ഒഴിവാക്കിയതാ. അതിനും കൂടി ചേര്‍ത്ത് ഒരു ചെലവും കിട്ടി.

വിഷ്ണു | Vishnu said...

നമ്മുടെ ക്ലാസ്സില്‍ നിന്ന് എത്ര ബ്ലോഗ്ഗര്‍മാരുണ്ട് മച്ചൂ? ഒരുപക്ഷെ ഒരു ബാച്ചില്‍ ഇത്രയും ബ്ലോഗ്ഗര്‍മാര്‍ ഒരു ലോക റെക്കോര്‍ഡ്‌ തന്നെ ആകും അല്ലെ? നിന്റെ പോസ്റ്റില്‍ പറയാന്‍ വിട്ടു പോയ മറ്റു അഞ്ചു ബ്ലോഗ്ഗര്‍മാരെ കൂടെ എനിക്കറിയാം....അതിലെ തല മൂത്ത കക്ഷി ആണോ ഇപ്പോള്‍ 'പല പല വിചാരങ്ങളും' ആയി നടക്കുന്നത് ...

ആവോലിക്കാരന്‍ said...

മാഷേ 2 കാര്യങ്ങള്‍ പറയാന്‍ മറന്നു പോയി.
1. "എന്റെ സ്വന്തം കല്ല്യാണത്തിന് എനിക്ക് ഗ്രേവി ഇല്ലാതെ ചിക്കന്‍ തരുന്നോടാ @^$&$&$ " എന്നും ചോദിച്ച്‌
catering കാരെ നായര്‍ ചീത്ത പറഞ്ഞ സംഭവം.
2. നാലാമത്തെ തവണയും ഭക്ഷണത്ത്തിനിരുന്ന ബിമലിനോട് "അമ്മാവോ ഇത് unlimited service അല്ല" എന്ന് പറഞ്ഞ വിലംബുകാരനുമായി ബിമല്‍ അടി ഉണ്ടാക്കിയ സംഭവം.

പോസ്റ്റ്‌ കലക്കി :)

Anonymous said...

കൊള്ളാം

ജോബിന്‍ said...

ഹഹഹഹ അങ്ങനെ ഞമ്മടെ നിക്കാഹും ഇങ്ങള് കേറി പോസ്ടാക്കി അല്ലെ മച്ചൂ ?? കൊള്ളാം കിടിലം പോസ്റ്റ്‌ തന്നെ... അങ്ങനെ എന്റെ ചിലവില്‍ ദീപക്കിട്ടു ഒരു കൊട്ട് കൊടുത്തതാണോ അതോ അവള്‍ നിങ്ങള്ക്ക് കാശ് തന്നു ഈ പോസ്റ്റ്‌ എഴുതിച്ചതാണോ എന്ന് എനിക്കൊരു സംശയം ഉണ്ട്... ഹും...

Irshad said...

വിഷ്ണൂ,
ഒരുപാട് അന്വേഷണങള്‍ക്കു ശേഷം ഒടുവില്‍ നീ അവിടെ എത്തിയിരിക്കുന്നു. നീ ഒരു സി.ഐ.ഡിയാണെന്നു വീണ്ടും തെളിയിച്ചിരിക്കുന്നു.

ആവോലിക്കാരാ‍...
വിട്ടു കളഞ്ഞ വേറെയും കാര്യങ്ങളുണ്ട്. മൂന്നാറില്‍ ഹണിമൂണ്‍ ട്രിപ്പ് പ്ലാന്‍ ചെയ്തിട്ടു, കെട്ടാന്‍ പെണ്ണു തേടി ഇറങ്ങിയ കഥ. അതുകൊണ്ടല്ലേ കല്യാണത്തിന്റെ പിറ്റേന്നു ട്രിപ്പ് പോയതു.

ജോബിന്‍,
ഇതു നിനക്കുള്ളതാണ്. ഒരു വിവാഹ സമ്മാനം. എല്ലാത്തിനും കാരണക്കാരന്‍ നീയാണല്ലോ?

പഴയ ചില വികൃതികള്‍