ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

Saturday, August 4, 2007

ഒരു വേറിട്ട സൗഹൃദം

ആഗസ്റ്റ്‌ 5. സൗഹൃത ദിനം. ഇതുപോലെ ഒരു സൗഹൃത ദിനത്തിന്റെ ആഘോഷതിന്റെ ദിവസത്തിലാണു ഞാന്‍ ആദ്യമായ്‌ എന്റെ എഞ്ചിനീയറിംഗ്‌ പഠനം തുടങ്ങിയത്‌. വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷം വീണ്ടും ഒരു ക്യാമ്പസ്‌ ജീവിതം തുടങ്ങുന്നതു സൗഹൃത ദിനത്തിന്റെ ആഘോഷദിനത്തിലാകുക എന്നതു ഒരു ചെറിയ കാര്യമല്ലല്ലോ?

ഓരോരുത്തരും നറുക്കിട്ടു ഓരോ സുഹൃത്തുക്കളെ കണ്ടെത്തിയപ്പോള്‍ വൈകിവന്നതിനാല്‍ നറുക്കിടാതെ എനിക്കു കിട്ടിയതു ക്ലാസ്സില്‍ നിന്നുമാത്രം 65 സുഹൃത്തുക്കളെയാണ്‌. മറ്റു ക്ലാസ്സുകളില്‍ നിന്നുമായി വേറെ കുറയധികം പേരെയും പിന്നീട്‌ സുഹൃത്തുക്കളായ്‌ കിട്ടി.

തനിക്കു നറുക്കിട്ടു കിട്ടിയ സുഹൃത്തുമായ്‌ സമ്മാനങ്ങളവര്‍ കൈമാറിയപ്പോള്‍ ഞങ്ങളെ (വൈകിയെത്തിയ ഞങ്ങള്‍ 7 പേര്‍) സ്വീകരിച്ചതു റോസാ പൂക്കളുമായിട്ടായിരുന്നു. ഇന്നു, തണ്ട്‌ ഒപ്പമുള്ള റോസാ പുഷ്പങ്ങളെക്കാണുമ്പോള്‍ ചില ജീവിത യാദാര്‍ത്ഥ്യങ്ങള്‍ ഓര്‍മ്മവരും. മനോഹരമായ പുഷ്പത്തിന്നടിയില്‍ മുള്ളുകള്‍ നിറഞ്ഞ ഒരു കമ്പ്‌. യാദാര്‍ത്ഥ്യങ്ങള്‍ ചിലപ്പോള്‍ മനോഹരമായ പുഷ്പത്തെക്കള്‍ കമ്പുകളെ ഇഷ്ടപ്പെടാന്‍ നിര്‍ബന്ധിക്കുന്നു.

എന്റെ (കൂടിയ)പ്രായവും (കുറഞ്ഞ)ജ്ഞാനവും മറ്റുള്ളവരില്‍ നിന്നു വേറിട്ടു നിന്നപ്പോഴും കൂടെ കൂട്ടാന്‍ ആര്‍ക്കും യാതൊരു വിമുഖതയും കണ്ടിരുന്നില്ല.

എങ്കിലും കൊടുക്കല്‍ വാങ്ങലുകളും, സുഖദു: സമ്മിശ്രവും വിശ്വാസ്യതയും കൊണ്ടു കെട്ടിപ്പടുത്ത സൗഹൃതങ്ങളിലൊന്നു കൊട്ടാരവും എണ്ണക്കലും അവിടുത്തെ അന്തേവാസികളുമായുള്ളതായിരുന്നു.

കൊട്ടാരം രാജകൊട്ടാരമൊ എണ്ണക്കല്‍ അവിടുത്തെ എണ്ണയിരിക്കുന്ന കല്ലൊ അല്ല. കൊട്ടാരത്തിലൊരു രാജാവുണ്ടായിരുന്നു. പ്രജകള്‍ രാജഭക്തിയുള്ളവരായിരുന്നില്ല. രാജാവടക്കം എല്ലാവരും ജനാധിപത്യ വിശ്വാസികളായിരുന്നു. എണ്ണക്കല്ലില്‍ തേച്ചു കുളിക്കാന്‍ എണ്ണയും അലക്കാന്‍ ഒരു കല്ലുമുണ്ടായിരുന്നു. അതുകൊണ്ടാണോ പേരുവീണതു എന്നറിയില്ല.

കൊട്ടാരവും എണ്ണക്കലും എന്റെ ഇടത്താവളങ്ങളായിരുന്ന രണ്ട്‌ ഹോസ്റ്റലുകള്‍ ആയിരുന്നു. അവിടെയുള്ളവര്‍ക്കും എനിക്കും എല്ലാ കാലത്തും ഒരേ അവസ്ഥയായിരുന്നു. ദു:ഖമാണവസ്ഥയെങ്കില്‍ എല്ലാവര്‍ക്കും ദു:ഖം. സന്തോഷമാണെങ്കില്‍ എല്ലാവര്‍ക്കും സന്തോഷം.

സന്തോഷവും, ദുഖവും, ചതികളും തുടങ്ങി കിട്ടിയതെല്ലാം, ഞങ്ങളൊരുപോലെ വീതിച്ചെടുത്തുവെന്നു പറയാം. കൂട്ടത്തിലൊരാളും എന്റെ ക്ലാസ്സില്‍ നിന്നുള്ളവരായിരുന്നില്ല. അവരെന്നെ അവരുടെ ക്ലാസ്സിലെ (കുടുംബത്തിലെയും) ഒരംഗത്തെപ്പോലെ കണക്കാക്കി.

എന്റെയും അവരില്‍ ചിലരുടെയും രാഷ്ട്രീയമാണ്‌ ഞങ്ങളെ സുഹൃത്തുക്കളാക്കിയത്‌. പാതിരാത്രികളിലെ പോസ്റ്റെറെഴുത്തും ഒട്ടിക്കലും, ബാനറുകളുടെയും നോട്ടീസുകളുടെയും രൂപീകരണവും, രാഷ്ട്രീയും, കോളേജ്‌ എന്നിവയുമായ്‌ ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു വേണ്ടിയുള്ള പരക്കം പാച്ചിലുകളും സുഖമുള്ള ഓര്‍മ്മകളില്‍ ചിലതുമാത്രം.

ഞങ്ങളുടെ പ്രിയപ്പെട്ട അച്ചായന്‍ -നിഖില്‍- ആയിരുന്നു നേതാവ്‌. ഓടിച്ചാടിയുള്ള നടപ്പും, അവിടെ പ്രശ്നം ഇവിടെ പ്രശ്നം എന്നുള്ള പറച്ചിലും, എവിടെയും ഇടിച്ചു കേറാനുള്ള ചങ്കൂറ്റവും (അച്ചായാ, വെറുതെ പറഞ്ഞതാ, കിടക്കട്ടെ) എല്ലാമുള്ള ഒരു പാലാക്കാരന്‍ അച്ചായന്‍. സാവിയോയും ജോഫിനും ഞാനുമൊക്കെ നേതാക്കന്മാരായി വേഷം മാറിയപ്പോഴും ഡെന്നി കഴിഞ്ഞാല്‍ ഞങ്ങളുടെ നേതാവു അച്ചായന്‍ ആയിരുന്നു. ആത്മാര്‍ത്ഥതയുടെ പ്രതീകങ്ങളായിരുന്നു ജോഫിനും, രാജേഷും, രാഹുലും, രാജീവും, കമലും, ദിനേഷും, വിവേകുമൊക്കെ. അവര്‍ ഏറ്റെടുക്കുന്ന കാര്യത്തെക്കുറിച്ചു വേറെയാരും ചിന്തിക്കേണ്ടിവരാറില്ല.

വീടുകളില്‍ അനുസരണയില്ലാത്ത കുട്ടികളെ പേടിപ്പിക്കാന്‍ ചില പേരുകള്‍ പറയുന്നപോലെയാണ്‌ സാവിയോയുടെ പേരു പലപ്പോഴും ഉപയോഗിക്കുക. അത്ര അടുത്തറിയാത്ത പലര്‍ക്കും സാവിയോയെ ഭയമാണിന്നും. ഒന്നും ചെയ്തിട്ടല്ല. പറഞ്ഞാലതു ചെയ്യും എന്നതാണ്‌ കാരണം. ഉറക്കം ഇത്തിരി കൂടുതലായിരുന്നു. ഇപ്പോള്‍ മാറ്റിയെടുത്തു. അവനല്ല, അവന്റെ ജോലിസാഹചര്യങ്ങള്‍(?).

രാഷ്ട്രീയ കാര്യങ്ങളിലെ നിശബ്ദ പിന്തുണക്കാരും വഴികാട്ടികളുമായിരുന്നു ഫാസില്‍, സാജിദ്‌, ടോം, ജിനീഷ്‌, കമല്‍, ബിജു, രതീഷ്‌ തുടങ്ങിയവര്‍.

മുടി കൊഴിഞ്ഞു തുടങ്ങിയ തലയും തടവി, ഇടക്കിടക്കു "ഞാന്‍ എന്തെങ്കിലും ചെയ്യണോ?" എന്നു ചോദിക്കുന്ന നിസ്വാര്‍ത്ഥ സേവകനാണെപ്പോഴും വിവേക്‌. ഏതു പാതിരാത്രിയിലും എവിടെ പോകാനും റെഡിയായിരിക്കും. വിളിക്കാതിരുന്നാലെയുള്ളൂ പരിഭവം.

രാജീവ്‌ സംഘാടക കഴിവുകളുടെ രാജാവാണെങ്കില്‍, കമല്‍ കമ്പ്യൂട്ടറില്‍ ചിത്രങ്ങളും ലേയൗട്ടുകളും ശൃഷ്ടിക്കുന്ന കലാകാരനാണ്‌. ( കാര്യത്തില്‍ കമലിനെ കവച്ചുവെക്കാന്‍ കഴിയുന്ന ഒരാളും ഞങ്ങളുടെ കാലയളവില്‍ അവിടെയുണ്ടായിരുന്നില്ലെന്നു നിസ്സംശയം പറയാം) രണ്ടുപേരും പ്രത്യക്ഷ രാഷ്ട്രീയതില്‍ ഉണ്ടായിരുന്നില്ലെങ്കിലും ഒരുപാടു സഹായങ്ങള്‍ എന്നും ലഭിച്ചിട്ടുണ്ട്‌. അക്കൂട്ടത്തില്‍ പെടുത്താവുന്ന ഒരാളാണ്‌ ഫാസിലും. ഒന്നും അറിയില്ലെന്നു പറയില്ല. പഠിച്ചിട്ടാണെങ്കിലും ചെയ്തു തരികയും ചെയ്യും. ഇവരെയൊക്കെ ഒരു പാടു രാത്രികളില്‍ ഉറങ്ങാതിരുത്തിയിട്ടുണ്ട്‌ ഓരോ കാര്യങ്ങള്‍ക്കുവേണ്ടി.

എപ്പോഴും കൊച്ചുകൊച്ചു തമാശകളും പൊട്ടിച്ചിരികളുമായ്‌ നടക്കുന്ന മഞ്ചേരിക്കാരനായ ഒരു കൊച്ചു മനുഷ്യനാണ്‌ ബിജു. എപ്പോഴും ഒരു കൂട്ടത്തിനു നടുവില്‍ "എന്റെ സംരക്ഷണയിലാണ്‌ എല്ലാവരും" എന്ന ഭാവത്തോടെ നില്‍ക്കുന്നുണ്ടാവും.

ഇന്നും വൈകുന്നേരങ്ങളില്‍ തോന്നുന്നിടങ്ങളില്‍ പോകാന്‍ കൂട്ടിനുള്ളയാളാണ്‌ ദിനേശ്‌. പഴയ ഓര്‍മ്മകളുടെ ഇഴകള്‍ കാലം ചെല്ലും തോറും ബന്ധങ്ങളെ അരക്കിട്ടുറപ്പിക്കുന്നു.

നിഖിലും സാവിയോയും ജോഫിനും രാജേഷും രാഹുലും ഞാനും ഒരേ മനസ്സുകളുടെ ഒരു കൂട്ടം ആയിരുന്നതിനാല്‍ മാറി നിന്നു വീക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ്‌ സത്യം. ചിന്തകളും പ്രവര്‍ത്തനങ്ങളും മോഹങ്ങളും മോഹഭംഗങ്ങളും ഒന്നു തന്നെയാണെങ്കില്‍ ഓരോരുത്തരേയും വേര്‍തിരിച്ചറിയുന്നതു പ്രയാസമാണ്‌.

ജോഫിനെപ്പോലെ ദു:ഖങ്ങളെ ഇത്ര വേഗം മറക്കുകയും ചതികളെയും ദുഷ്ടതകളെയും ഇത്രവേഗം പൊറുക്കുകയും ചെയ്യുന്ന ഒരാളെ ഞാന്‍ കണ്ടിട്ടില്ല. ജോഫിന്‍, സാവിയോ, ഫാസില്‍, രാജേഷ്‌, രാഹുല്‍, സാജിദ്‌ തുടങ്ങിയവര്‍ എണ്ണക്കലിലേയും ബാക്കിയുള്ളവര്‍ കൊട്ടാരത്തിലേയും അന്തേവാസികള്‍ ആയിരുന്നു.

ഒരുപാടു സുഹൃത്തുക്കള്‍ക്കിടയില്‍, എന്നോടൊപ്പം ഒന്നിച്ചൊരേ ക്ലാസ്സിലിരുന്നു പഠിക്കാത്ത, എന്നോടൊത്ത്‌ ഒരേ വീട്ടിലെയോ ഹോസ്റ്റെലിലെയോ താമസക്കാരല്ലാതിരുന്ന ഇവര്‍ വേറിട്ടു നില്‍ക്കുന്നു. സൗഹൃത ദിനത്തില്‍ ഇവരെയൊക്കെയല്ലാതെ ആരെയാണോര്‍ക്കുക. സുഹൃത്തുക്കളേ, സുഖമുള്ള ഓര്‍മ്മകള്‍ തന്ന നിങ്ങള്‍ക്കു നന്ദി.

പഴയ ചില വികൃതികള്‍