ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

Wednesday, March 31, 2010

ഏപ്രില്‍ ഫൂള്‍


ഡാ, അപ്പുക്കുട്ടന്‍ ജംഗ്ഷനിലെ മരത്തിന്നടിയില്‍ തൂങ്ങി നില്‍ക്കുന്നു !!!!!!!
ലോഡ്ജിന്റെ വരാന്തയിലൂടെ സുഭാഷ് വിളിച്ചു കൂവിയ ഞെട്ടിക്കുന്ന ഈ വാര്‍ത്ത കേട്ടുകൊണ്ടാണ് ഞാന്‍ ഉറക്കത്തില്‍ നിന്നും പിടഞ്ഞു ചാടിയെണീറ്റതു.

ഉടനെ തന്നെ ഞാന്‍ അപ്പുവിന്റെ റൂമില്‍ ചെന്നു എത്തിനോക്കി.
മുറി ശ്യൂന്യം........
തുറന്നിട്ട വാതില്‍. അലസമായി കട്ടിലില്‍ വലിച്ചെറിഞ്ഞ പുതപ്പു........ അതിന്റെ ഒരു ഭാഗം റൂമിനു മുകളില്‍ വെറുതെ കറങ്ങുന്ന ഫാനിന്റെ സഹായത്താല്‍ നിലം തുടക്കുന്നു. രാത്രിയെപ്പൊഴോ കത്തിച്ചു വെച്ചതാവണം, ലോഡ്ജിലെ രസീതു കുറ്റിക്കു മുകളിലേക്കു നോക്കിയിരിക്കുന്ന ലോഡ്ജിനോളം പഴക്കമുള്ള ടേബിള്‍ ലാമ്പ്. തുറന്നു വെച്ച രസീതു കുറ്റിക്കു മുകളില്‍ അടപ്പിടാതെ വെച്ചിരിക്കുന്ന ഒരു പഴയ ഹീറോ പേന........

ശ്ശേ, ഇയാള്‍ക്കിതെന്തു പറ്റി? ഞാനാകെ അസ്വസ്ഥനായി.

പതിനൊന്നു മുറികള്‍, അതില്‍ പലതിലും ആളില്ല താനും. കൂടാതെ സ്വന്തമായിട്ടൊരു മുറി -ഓഫീസ് കം ബെഡ് റൂം- ആയിട്ടുമുണ്ട്. എന്നിട്ടും ഞങ്ങളുടെ ലോഡ്ജിന്റെ മാനേജര്‍ തൂങ്ങാന്‍ തിരഞ്ഞെടുത്തതു ജംഗ്ഷനിലെ മരമോ? താമസ സ്ഥലം ഊളമ്പാറയാണെങ്കിലും, ഇവിടേക്കാരും കൊണ്ടുവന്നതല്ലല്ലോ? എന്നിട്ടുമെന്തായിങ്ങനെ? ഞാനാകെ പരിഭ്രാന്തനായി.

രാത്രി ഉറക്കത്തിനിടയിലെപ്പൊഴോ സ്വയംഭൂ-വായി എന്റെ കവിളത്തു ഉയര്‍ന്നു വന്ന മീശ തുടക്കാന്‍ പോലും മിനക്കെടാതെ ഞാന്‍ പുറത്തേക്കോടി. പലരും മുന്നിലും പിന്നിലുമായി നീങ്ങുന്നു. ചിലരൊക്കെ കുനിഞ്ഞ തലയുമായി തിരിച്ചു വരുന്നുണ്ട്. മുഖത്തെ വിഷമം കണ്ടാലറിയാലോ? അതിനാലൊന്നും ചോദിക്കാനും പറയാനും തോന്നിയില്ല. ഞാന്‍ ധൃതിയില്‍ നടന്നു.

കഷ്ടം, വളരെ കഷ്ടമായിപ്പോയി........
ഇന്നലെയാ ഞാന്‍ വാടക കൊടുത്തതു. അതു വെറുതെ പാഴായി. കഷ്ടായിപ്പോയി. ഞാന്‍ എന്നെത്തന്നെ ശപിച്ചു.

മാസത്തിലെ അവസാന ദിവസത്തിലാണെനിക്കുക ശമ്പളം കിട്ടുക. അന്നു തന്നെ വാടക കൊടുത്തില്ലേല്‍ പിന്നെക്കൊടുക്കാന്‍ കാശില്ലാതെ വരും. ഒടുവില്‍ താമസിക്കാന്‍ സ്ഥലമില്ലാതെ വഴിയാധാരവുമാകും. അതിനാല്‍ ഇന്നലെത്തന്നെ വാടക നല്‍കി. അതു രണ്ടു കയ്യും നീട്ടി വാങ്ങുമ്പോള്‍ എന്തു സന്തോഷമായിരുന്നു ആ മുഖത്തു!!!

എന്നാലും കഷ്ടമായിപ്പോയി, കുറച്ചു കൂടി കാക്കാമായിരുന്നു.
വാടക ഇന്നലെത്തന്നെ കൊടുക്കരുതായിരുന്നു.....

റോഡിലെത്തിയപ്പോള്‍ മുന്നിലൊരു കാര്‍ വന്നു നിന്നു. അതില്‍ നിന്നു ചാടിയിറങ്ങിയ മെലിഞ്ഞൊരു മനുഷ്യന്‍ എന്നോടു ചോദിച്ചു.

സുഭാഷുണ്ടോ മോനേയവിടെ?
ഉവ്വു, അകത്തുണ്ട്. എന്തുപറ്റി?
ഞങ്ങളവന്റെ അച്ഛനുമമ്മയുമാ. ഇന്നലെ രാത്രി ആരോ ഫോണ്‍ വിളിച്ചു അവന്‍ മെഡിക്കല്‍കോളേജാശുപത്രീലാണെന്നു പറഞ്ഞതു കേട്ടപ്പോള്‍ കാറും പിടിച്ചു പോന്നതാ. മെഡിക്കല്‍ കോളേജിലൊക്കെ മുഴുവന്‍ നോക്കി.

അവനകത്തുണ്ടല്ലോ. ഫോണ്‍ വിളിച്ചവര്‍ക്കു ആളു മാറിയതാവും. ഞാന്‍ പറഞ്ഞു.
ഹോ, എന്തായാലും സമാധാനമായി....... നീ വീഴാതെ എന്നെ പിടിച്ചു സൂക്ഷിച്ചിറങ്ങ് പെണ്ണേ.
അവശയായ അമ്മയുടെ കയ്യില്‍ താങ്ങി കാറില്‍ നിന്നിറക്കിയിട്ടു അദ്ദേഹം പറഞ്ഞു
ആര്‍ക്കെങ്കിലും അബദ്ധം പിണഞ്ഞതാവും, നീ കരയാതെടിയേ.......
പിന്നില്‍ അദ്ദേഹത്തിന്റെ ദീര്‍ഘനിശ്വാസം. സമയമില്ലാത്തതിനാല്‍ ഞാന്‍ ജംങ്ഷന്‍ ലക്ഷ്യമാക്കി വേഗത്തില്‍ നടന്നു.

സുഭാഷ് ഇടുക്കിയിലെ ഒരു ഗ്രാമത്തിലെ പാവപ്പെട്ട കര്‍ഷകകുടുംബത്തിലെ അംഗമാണെന്നറിയാം. ഒരു പാവം പയ്യന്‍. അപ്രന്റിസായതിനാല്‍ ചെലവിനുള്ള തുകപോലും വാടകയൊക്കെ കഴിഞ്ഞാല്‍ അവന്റെ കയ്യില്‍ കാണില്ല. കാശില്ലാത്തതിനാലവനു നല്ലദൂരത്തുള്ള അവന്റെ വീട്ടിലേക്കുള്ള പോക്കും അധികമില്ല. എന്നാലും ആരാവും അവന്റെ വീട്ടില്‍ വിളിച്ചതു?
ആലോചിച്ചു തല പുണ്ണാക്കാന്‍ സമയമില്ലാത്തതിനാല്‍ ഞാന്‍ നടന്നുനീങ്ങി.

ദൂരെ നിന്നേ ജംഗ്ഷനില്‍ ആള്‍ക്കൂട്ടം കണ്ടു. ലോഡ്ജിലെ സഹവാസികള്‍ അവിടവിടെ ചെറിയ കൂട്ടങ്ങളായി നില്‍ക്കുന്നു. ആരൊക്കെയോ എന്നോട് എന്തൊക്കെയോ പറഞ്ഞു. ഒന്നും വ്യക്തമായില്ല. നെഞ്ചിടുപ്പിന്റെ വേഗത കൂടി. അതിനാലാവണം ചുറ്റുമുള്ള ശബ്ദങ്ങള്‍ തിരിച്ചറിയാനാവാതെ പോയത്.

ആദ്യമായിട്ടാ ഞാന്‍ ഇങ്ങനൊരു കാഴ്ച കാണാന്‍ പോകുന്നതു!!!!!!!!!
നാട്ടിലെ വീട്ടിനു മുന്നിലെ പണി തീരാത്ത ഒരു കെട്ടിടത്തിന്റെ മുകളില്‍ പണ്ടൊരാളെ ആരോ കെട്ടിത്തൂക്കിയിരുന്നു. കാണാന്‍ ശ്രമിച്ചിട്ടു അന്നു നന്നായി കാണാന്‍ കഴിഞ്ഞിരുന്നില്ല. കൊച്ചു കുട്ടിയായിരുന്നതിനാല്‍ അന്നാരും അടുത്തേക്കു കടത്തിവിട്ടില്ല.

പക്ഷേ, ഇന്നു........ അതും കൂട്ടത്തിലൊരുവന്‍.........

അടുത്തു ചെന്നപ്പോള്‍ ശാന്തനായി തൂങ്ങി നില്‍ക്കുന്ന അപ്പുക്കുട്ടനെ കണ്ടു. ആ മെലിഞ്ഞ ശരീരം, നിത്യവും കാണാറുള്ള ആ കറുത്ത വരയന്‍ കൈലിയുമുടുത്ത്, വെള്ള കയ്യുള്ള ബനിയനുമിട്ട്...... ആരോ ചാരിവെച്ചതുപോലെ ആ വടവൃക്ഷച്ചുവട്ടില്, എന്നാല്‍ കണ്ണുകളടച്ചു, തലയല്‍പ്പം മുന്നിലേക്കു തൂക്കിയിട്ടു എന്നെ മാടിവിളിക്കുമ്പോലെ........

അല്പനേരം വിഷാദത്തോടെ ഞാന്‍ ശ്വാസമടക്കി നോക്കി നിന്നു. ഓര്‍മകളിലൊരായിരം നല്ല സമയങ്ങള്‍ മിന്നിമറഞ്ഞു കൊണ്ടിരുന്നു.
ഇന്നലെ വൈകുന്നേരം വാടകകൊടുക്കുമ്പോള്‍ സന്തോഷത്തോടെ തമാശകള്‍ പറഞ്ഞ മനുഷ്യന്‍..........
നാളെ നമുക്കു പടം കാണാന്‍ പോകണേയെന്നു അപ്പോഴുമെന്നെ ഉണര്‍ത്തിയ മനുഷ്യന്‍ .......
രാത്രിവൈകുംവരെ ഒന്നിച്ചിരുന്നു ചീട്ടുകളിച്ച മനുഷ്യന് ......
എന്നിട്ടിപ്പോള്‍........
എന്തായിരിക്കും? എന്തിനായിരിക്കും ഇങ്ങനെ ചെയ്തതു?
എന്തായിന്നു രാവിലെ തന്നെ ഇവിടെ? ചായയൊന്നെടുക്കട്ടെ?- ജംഗ്ഷനിലെ ചായക്കടയിലെ ചേട്ടന്‍ വിളിച്ചു ചോദിച്ചു.

വേണ്ട.
ഞാന്‍ അയാളോട് അല്‍പ്പം കടുപ്പിച്ചു തന്നെ മറുപടി പറഞ്ഞു.

രാവിലെ എന്റെ സ്വഭാവം ശരിയല്ലെന്നു തോന്നിയതു കൊണ്ടാവും, കീറിക്കൊണ്ടു നിന്ന ചുവരിലെ ഡാല്‍മിയാ സിമന്റിന്റെ ഒറ്റയക്ക കലണ്ടറിന്റെ തലേന്നത്തെ തീയതിയുള്ള പേജു തമാശയായെന്റെ മുന്നിലേക്കെറിഞ്ഞിട്ടു ചിരിച്ചു കാണിച്ച് ചായച്ചേട്ടന്‍ പെട്ടെന്നു തന്നെ തിരിഞ്ഞു നടന്നു.
ഹും... ചിലരിങ്ങനെയാണ്. എല്ലാമൊരു തമാശ. രംഗബോധമില്ലാത്ത മറ്റൊരു കോമാളി.......”,
മനസ്സു തേങ്ങി.

മുന്നില്‍ വന്നു വീണ കലണ്ടര്‍ പേപ്പറില്‍ അറിയാതെ ഞാനൊന്നു നോക്കി. പിന്നെ അപ്പുവിനെയും...
അപ്പുവിന്റെ തല എന്നെ മാടി വിളിക്കുന്നതുപോലെ തോന്നി.
ഹൊ, സമാധാനമായി......,
ഞാനൊരു ആശ്വാസനിശ്വാസം പുറത്തുവിട്ടു.
പതിയെ ഞാന്‍ അപ്പുവിന്റെ അടുത്തേക്കു നീങ്ങി. അപ്പോള്‍ എന്റെ ചുണ്ടിലൊരു പുഞ്ചിരി വിടര്‍ന്നിട്ടുണ്ടാവണം.
അടുത്തു ചെന്നു പതിയെ ചെവിയില്‍ ചോദിച്ചു.
എന്തേ
, കാലത്തേയിവിടെത്തി ഉറക്കം തൂങ്ങി നിക്കണതു?

ഡാ
, നാട്ടില്‍ നിന്നൊരുത്തന്‍ ഫോണ്‍ വിളിച്ചുണര്‍ത്തിയിട്ടു ഇപ്പോള്‍ ഇവിടെയെത്തുമെന്നു പറഞ്ഞു. ഞാന്‍ കാത്തു നില്ക്കാന്‍ തുടങ്ങിയിട്ടു അരമുക്കാല്‍ മണിക്കൂറായി. പക്ഷെ കാണുന്നില്ല. പാതി മയങ്ങിയ കണ്ണുകള്‍ ഒരു വിധത്തില്‍ തുറന്നുപിടിച്ചു അപ്പുവിന്റെ മറുപടി.
പിന്നെ, ഇന്നെന്താ നിങ്ങളെല്ലാവരും കാലത്തെയെണീറ്റു ജംഗ്ഷനിലേക്കു പോന്നതു? പിന്നാലെവന്നു അപ്പുക്കുട്ടന്റെ മറു ചോദ്യം.

, ഒന്നുമില്ല. ചുമ്മാ ഒരു മോണിംഗ്‌വാക്ക് നടത്തിക്കളയാമെന്നു കരുതി.
എന്റെ അബദ്ധം മനസ്സിലൊതുക്കി അപ്പുവിനോട് മറുപടി പറഞ്ഞു. അപ്പുക്കുട്ടന്‍ ഇനിയുമേറെനേരം കാത്തിരിക്കേണ്ടി വരുമെന്ന കാര്യമോര്‍ത്തു ചിരിച്ചുകൊണ്ട് ഞാന്‍ പതിയെ തിരിച്ചു നടന്നു.

അപ്പോള്‍ ചായക്കടയിലെ ചുവരില്‍ പുതിയ തീയതി
‘ഏപ്രില്‍ 1’ നടുനിവര്‍ത്തിനിന്നു ഇളിച്ചുകാണിക്കുന്നുണ്ടായിരുന്നു.



പഴയ ചില വികൃതികള്‍